കെജ്രിവാള്‍ മോദിക്ക് ഭീഷണിയാകില്ല; പകരം മമതയ്ക്ക്... പ്രതിപക്ഷം 4 ചേരി, ബിജെപിക്ക് ആശ്വാസം
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ എന്നായിരുന്നു ഇതുവരെ ഇന്ത്യക്കാരുടെ മുന്നിലുള്ള രാഷ്ട്രീയ ചോയ്‌സ്. 2014ലും 2019ലും ഇതായിരുന്നു സാഹചര്യമെങ്കില്‍ 2024ലേക്ക് അടുക്കുമ്പോള്‍ ചിത്രം മാറുകയാണ്. കിഴക്ക് നിന്ന് മമത ബാനര്‍ജി വന്നു, തെക്ക് നിന്ന് കെ ചന്ദ്രശേഖര്‍ റാവു വന്നു, ഇപ്പോള്‍ വടക്ക് നിന്നു തന്നെ മോദിക്ക് പകരമായി ഉയര്‍ത്തിക്കാട്ടുന്നു ഒരാളെ. എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകണമെന്ന അഭിപ്രായം എഎപിയുടെ ചില നേതാക്കള്‍ മുന്നോട്ട് വച്ചുകഴിഞ്ഞു.
ഇവിടെ നരേന്ദ്ര മോദിക്ക് ആശങ്കയ്ക്ക് വകയില്ല. കാരണം ശക്തമായ വോട്ട് ബാങ്ക് ബിജെപിക്ക് ദേശീയ തലത്തിലുണ്ട് എന്ന് ഇതിനകം വ്യക്തമായതാണ്. കൂടാതെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രതിപക്ഷത്തെ മറികടക്കാന്‍ ബിജെപിക്ക് സാധിച്ചതിനും കഴിഞ്ഞകാലങ്ങള്‍ സാക്ഷിയാണ്. എന്നാല്‍ പ്രതിപക്ഷ ചേരിയില്‍ അങ്ങനയല്ല കാര്യങ്ങള്‍....

ഒന്നിലധികം പേരാണ് മോദിക്കെതിരെ എന്ന പേരില്‍ മുന്നോട്ട് വരുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വലിയ വിജയം നേടിയ മമത ബാനര്‍ജിയുടെ അടുത്ത നോട്ടം ഡല്‍ഹിയാണ് എന്ന് തൃണമൂല്‍ നേതാക്കള്‍ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു. ത്രിപുരയിലേക്കും അസമിലേക്കും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഗോവയിലേക്കും മമതയുടെ പാര്‍ട്ടി നോട്ടമിട്ടു. തുടര്‍ന്നുള്ള സാഹചര്യത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വന്നതും തൃണമൂല്‍ ഗോവയില്‍ മല്‍സരിച്ചതും. എന്നാല്‍ കാര്യമായ ചലനമുണ്ടാക്കാന്‍ തൃണമൂലിന് സാധിച്ചില്ല. മാത്രമല്ല, മണിപ്പൂരിലും വിജയം നേടാന്‍ അവര്‍ക്കായില്ല. യുപിയില്‍ മമത പിന്തുണച്ച അഖിലേഷ് യാദവിന് ഭരണം പിടിക്കാനും കഴിഞ്ഞില്ല.

മോദിക്കെതിരെ രംഗത്തുവന്നിരിക്കുന്ന മറ്റൊരു നേതാവ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു (കെസിആര്‍) ആണ്. അടുത്ത വര്‍ഷം തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പാണ്. ബിജെപി വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന്റെ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)ക്ക് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ബിജെപിക്കെതിരെ ദേശീയ ബദല്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് കെസിആര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം എഎപി നേതാക്കളെ കാണാനും പദ്ധതിയിട്ടിട്ടുണ്ട്.

എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. അരവിന്ദ് കെജ്രിവാള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നേതാവായി മാറി. പഞ്ചാബിന്റെ ഭരണം എഎപി പിടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലും പഞ്ചാബിലും ഭരണമുള്ള പാര്‍ട്ടി എന്ന നിലയില്‍ കെജ്രിവാളിന് ദേശീയ തലത്തില്‍ പ്രസക്തിയേറുന്നു.

കാരണം മോദിക്കെതിരെ നീക്കം നടത്തുന്ന മറ്റു രണ്ടു പേര്‍ക്കും ഒരു സംസ്ഥാനത്ത് മാത്രമാണ് ഭരണമുള്ളത്. കെജ്രിവാളിന് രണ്ട് സംസ്ഥാനങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ദേശീയതലത്തില്‍പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളിലാണ് ഭരണം. രാജസ്ഥാനും ചത്തീസ്ഗഡും. അതേ തലത്തിലേക്ക് എഎപിയും മാറിയിരിക്കുകയാണ്. ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം എഎപി എന്ന നിലയിലേക്ക് ദേശീയ രാഷ്ട്രീയം മാറുകയാണ്. ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഎപി രണ്ടു സീറ്റ് നേടി അക്കൗണ്ട് തുറന്നിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ഇരിപ്പിടത്തിലേക്കാണ് കെജ്രിവാളും മമതയും സമീപകാലത്ത് കയറിയിരിക്കാന്‍ നോക്കുന്നത്. എഎപിയെ സ്വീകരിച്ച ഗോവയിലെ വോട്ടര്‍മാര്‍ പക്ഷേ, തൃണമൂലിനെ തള്ളുകയാണ് ചെയ്തത്. മണിപ്പൂരില്‍ സീറ്റ് പിടിക്കാനുള്ള മമതയുടെ ശ്രമവും പരാജയപ്പെട്ടു. ഗോവയില്‍ ആറ് ശതമനത്തിലധികം വോട്ട് നേടിയ എഎപി സംസ്ഥാന പാര്‍ട്ടി എന്ന പദവിക്ക് അര്‍ഹരായിരിക്കുകയാണ്. ദേശീയ പാര്‍ട്ടി എന്ന നിലയിലേക്ക് എഎപി ഉയരുകയാണ് എന്ന് ചുരുക്കം.

ഒമ്പത് വര്‍ഷം മുമ്പ് രൂപീകരിച്ച പാര്‍ട്ടിക്ക് രണ്ട് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ സാധിച്ചു എന്നതും വലിയ നേട്ടമാണ്. ഇനി ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് എഎപി. 2017ല്‍ ഈ രണ്ടിടത്തും എഎപി മല്‍സരിച്ചിരുന്നു എങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാല്‍ ഇത്തവണ അവര്‍ കൂടുതല്‍ പകിട്ടോടെയാണ് എത്തുന്നത്. നാല് സംസ്ഥാനങ്ങളില്‍ അംഗീകാരം ലഭിക്കുകയോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആറ് ശതമാനം വോട്ട് ലഭിക്കുകയോ ചെയ്താല്‍ ദേശീയ പാര്‍ട്ടി എന്ന പദവിയിലേക്ക് ഉയരാന്‍ സാധിക്കും.

തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എന്‍സിപി എന്നിവര്‍ക്കെല്ലാം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതാണ് കെജ്രിവാളിനെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന നേതാവാക്കി മാറ്റുന്നത്. മമതയാകട്ടെ, ബംഗാള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 2024ല്‍ മോദിയുടെ വാരണാസി മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. എന്നാല്‍ 2014ല്‍ മോദിക്കെതിരെ വാരണാസിയില്‍ കെജ്രിവാള്‍ മല്‍സരിക്കുകയും മോദി തരംഗത്തിലും രണ്ട് ലക്ഷം വോട്ട് അദ്ദേഹം നേടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്, മമത, കെസിആര്‍, കെജ്രിവാള്‍ എന്നിങ്ങനെ നാല് ചേരിയായി ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷം തിരിഞ്ഞുനില്‍ക്കുന്നത് ബിജെപിക്ക് ആശ്വാസമാണ്.












Click it and Unblock the Notifications