കനയ്യയ്ക്കെതിരായ രാജ്യദ്രോഹ കേസ്; എഎപിയും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് കോണ്‍ഗ്രസ്
ദില്ലി: കനയ്യ കുമാറിനെതിരായ രാജ്യദ്രോഹ കേസില്‍ ബിജെപിക്കും എഎപിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. കനയ്യ കുമാറിനെയും മറ്റ് 9 പേരെയും വിചാരണ ചെയ്യാന്‍ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ നല്കിയ അനുമതിക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ചിന്തിക്കുന്നത് ബിജെപിയുടെ അതേ തരത്തിലാണെന്നും ഇരുകൂട്ടരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നാല് വര്‍ഷം മുന്‍പുള്ള രാജ്യദ്രോഹ കേസില്‍ വെള്ളിയാഴ്ചയാണ് ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് മുന്‍ പ്രസിഡന്റായ കനയ്യ കുമാറിനെയും മറ്റ് ഒന്‍പത് പേരെയും വിചാരണ ചെയ്യാന്‍ ദില്ലി സിറ്റി പോലീസിന് കെജ്രിവാള് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഗോ ബാക്ക് അമിത് ഷാ! കൂറ്റൻ പ്രതിഷേധവുമായി അമിത് ഷായെ സ്വീകരിച്ച് പശ്ചിമ ബംഗാൾ
കെജ്രിവാള് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് ഈ നടപടിയിലൂടെ വ്യക്തമായതെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു. സിഎഎ, എന്‍പിആര്‍ വിഷയങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് ബിജെപിയുടെ അതേ ചിന്താഗതിയാണ്. അവര്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ശര്‍മ്മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദില്ലി സര്‍ക്കാരിന് പോലീസിനെ നിയന്ത്രിക്കാനാകില്ല. പക്ഷേ ഭരണകൂടം കൈയ്യിലുണ്ട്. മജിസ്ട്രേറ്റിനോ ഉദ്യോഗസ്ഥര്‍ക്കോ ഉത്തരവ് നല്‍കാമായിരുന്നു. എഎപിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന വിഷയങ്ങളില്‍ മാത്രമേ അവര്‍ പ്രതികരിക്കാറുള്ളൂയെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും നേരത്തെ ആം ആദ്മി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യദ്രോഹ നിയമത്തെ കുറിച്ച് ബിജെപിയെ പോലെ തന്നെ ദില്ലി സര്‍ക്കാരിനും വലിയ ധാരണയില്ലെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ഐപിസിയുടെ 124 എ, 120 ബി വകുപ്പുകള്‍ പ്രകാരം കനയ്യ കുമാറിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കിയ നടപടിയെ ശക്തമായി എതിര്‍ക്കുന്നതായും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.