രാജീവിനെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി..... ദില്ലിയില്‍ സഖ്യമുണ്ടാവില്ല!!
ദില്ലി: നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാനുള്ള ആംആദ്മി പാര്‍ട്ടിയുടെ തീരുമാനത്തിന് വന്‍ തിരിച്ചടി. രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന എടുത്ത കളയാനുള്ള പ്രമേയം നിയമസഭയില്‍ പാസാക്കാനുള്ള എഎപിയുടെ നീക്കമാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ദില്ലിയില്‍ മാത്രമല്ല മൂന്ന് സംസ്ഥാനങ്ങളിലും ഒരുമിച്ച് മത്സരിക്കാനായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ നീക്കത്തോടെ എഎപിയുടെ നീക്കങ്ങളെ പ്രതിപക്ഷ കക്ഷികള്‍ തന്നെ തള്ളിയിരിക്കുകയാണ്.
ദില്ലിയില്‍ ഇത്തവണ നേട്ടമുണ്ടാക്കാന്‍ എഎപിക്ക് കഴിയുമെന്ന വിലയിരുത്തല്‍ കെജ്രിവാളിനില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ ഇനി സഖ്യം വേണ്ട എന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. എഎപി പിന്നില്‍ നിന്ന് കുത്തിയെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. എല്ലാ കാര്യങ്ങളും ശരിയായ നിലയില്‍ എത്തിയതിന് പിന്നാലെയാണ് സഖ്യം തകര്‍ന്ന നിലയിലെത്തിയിരിക്കുന്നത്.
രാജീവിനെതിരെ പ്രമേയം
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രമേയം കൊണ്ടുവന്നതാണ് എഎപി കാണിച്ച ഏറ്റവും വലിയ അബദ്ധം. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പറഞ്ഞ് എഎപി എംഎല്‍എ ജെര്‍ണെയ്ല്‍ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന എഴുതി തള്ളണമെന്നാണ് എംഎല്‍എ ഉന്നയിച്ചത്. ഇതിന് പുറമേ പ്രമേയത്തില്‍ ഇല്ലാത്ത കാര്യവും ജെര്‍ണെയ്ല്‍ സിംഗ് ഉന്നയിച്ചു. സോമനാഥ് ഭാരതിയാണ് ഇത് ആദ്യം നിയമസഭയില്‍ ഉന്നയിച്ചത്.
രാഹുലിന് കലിപ്പ്
പിതാവിനെ ആവശ്യമില്ലാതെ ഒരു കാര്യത്തിലേക്ക് വലിച്ചിഴച്ചെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. എന്ത് വന്നാലും സഖ്യം വേണ്ടെന്ന് തന്നെയാണ് രാഹുല്‍ പറയുന്നത്. പ്രധാനമായും കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ കെജ്രിവാളിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിന് കര്‍ഷക മാര്‍ച്ചില്‍ അടക്കം എല്ലാ വിധ പിന്തുണയും എഎപി നല്‍കിയിരുന്നു.
കെജ്രിവാളിന്റെ നീക്കം
ഹരിയാന, പഞ്ചാബ്, ദില്ലി, എന്നീ സംസ്ഥാനങ്ങളില്‍ ഒരുമിച്ച് മത്സരിക്കാനായിരുന്നു എഎപി ലക്ഷ്യമിട്ടത്. ഹരിയാനയില്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെട്ടതാണ്. പഞ്ചാബില്‍ പാര്‍ട്ടിക്ക് നാല് എംപിമാരുണ്ട്. മോദി തരംഗമുണ്ടായിട്ടും 2014ല്‍ ഇത്രയും സീറ്റ് നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ദില്ലിയില്‍ സീറ്റുകളൊന്നുമില്ല. ഇവിടെ കോണ്‍ഗ്രസുമായി ചേരുന്നത് ഗുണകരമാകുമെന്ന് കെജ്രിവാള്‍ വിലയിരുത്തുന്നു.
പഞ്ചാബിലെ സാധ്യതകള്‍
പഞ്ചാബില്‍ കോണ്‍ഗ്രസ് കരുത്തരാണ്. ബിജെപി-അകാലിദള്‍ സഖ്യം ഇവിടെ തകര്‍ന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് സീറ്റുകള്‍ തൂത്തുവാരാന്‍ സാധ്യതയുണ്ട്. ഇവിടെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാല്‍ നാല് സീറ്റുകള്‍ അവര്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇതില്‍ വിജയിക്കാനും എല്ലാ സാധ്യതയുമുണ്ട്. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ ഇവിടെ നല്ല നേട്ടം ഉണ്ടാവും. ഇവിടെ നിയമസഭയുടെ ഭാഗമാകാനും ഭാവിയില്‍ എഎപിക്ക് സാധിക്കും.
ഹരിയാനയും ദില്ലിയില്‍
ഹരിയാനയില്‍ പത്ത് ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇവിടെ ജാട്ട് വോട്ടുകള്‍ എഎപിക്കൊപ്പമുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ ഇരുവര്‍ക്കും ഇവിടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ദില്ലിയില്‍ ഏഴ് സീറ്റില്‍ എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമായിരുന്നു മത്സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് ഇനി സാധ്യമാകുമെന്ന് തോന്നുന്നില്ല. ദില്ലിയില്‍ എഎപിക്ക് പഴയ പ്രതിച്ഛായയില്ലെന്ന് വ്യക്തമാണ്. അതാണ് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനുള്ള കാരണം.
ആറ് സീറ്റുകള്‍
എഎപിക്കുള്ള ഏറ്റവും പ്രതിസന്ധി ആറ് മണ്ഡലങ്ങളില്‍ ആറ് നേതാക്കളെ പാര്‍ട്ടി വിന്യസിച്ചു എന്നതാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇവരെ ഒഴിവാക്കേണ്ടി വരും. കഴിഞ്ഞ ആറ് മാസമായി ഇവരെല്ലാം അതാത് മണ്ഡലങ്ങളില്‍ കനത്ത പ്രചാരണത്തിലാണ്. ഇവരെ ഒഴിവാക്കിയാല്‍ പാര്‍ട്ടി പിളരുന്ന അവസ്ഥയിലേക്ക് എത്തും. കെജ്രിവാളിന്റെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം ശക്തമാണ്.
ഷീലാ ദീക്ഷിതിന്റെ മകന്‍
ഈസ്റ്റ് ദില്ലിയില്‍ നിന്ന് അതീഷിയെ മത്സരിപ്പിക്കാനാണ് കെജ്രിവാളിന്റെ നീക്കം. എന്നാല്‍ ഇത് ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിന്റെ മണ്ഡലമാണ്. ഇത് വിട്ടുകൊടുക്കാന്‍ സന്ദീപ് തയ്യാറല്ല. ന്യൂദില്ലിയില്‍ അജയ് മാക്കനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇവിടെ ബ്രജേഷ് ഗോയലാണ് എഎപി സ്ഥാനാര്‍ത്ഥി. ഈ രണ്ട് സീറ്റുകളിലും വലിയ പ്രതിസന്ധിയുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ബന്ധത്തെ എല്ലാ നേതാക്കളും എതിര്‍ക്കുന്നുണ്ട്. രാജീവിന്റെ പ്രശ്‌നം പാര്‍ട്ടിയിലെ ചില നേതാക്കള്‍ സഖ്യം ഇല്ലാതാക്കാന്‍ മന:പ്പൂര്‍വം കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്.
രാഹുല്‍ ഗാന്ധി ആത്മവിശ്വാസമുള്ള നേതാവ്..... വാനോളം പുകഴ്ത്തി എന്‍ഡിഎ നേതാവ്!!
മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി സൂചന, പാർട്ടിയുടെ ആഭ്യന്തര സർവ്വേ ഫലം പുറത്ത്