ബീഫ് കഴിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് സർക്കാർ; കോടതിയിൽ സത്യവാങ്മൂലം, കന്നുകാലികളെ സംരക്ഷിക്കാൻ!
ദില്ലി: ബീഫ് കഴിക്കുന്നത് ക്രിമിനൽ കുറ്റമെന്ന് ദില്ലി സർക്കാരും. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അനുകൂലിച്ച് ദില്ലി ഹൈക്കോടതിയില്‍ ആം ആദ്മി സർക്കാർ സത്യവാങ്മൂലം നൽകി. ദില്ലി സര്‍ക്കാരിനുകീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെ സത്യവാങ് മൂലം സമർപ്പിച്ചത്.
പശുക്കളെയും ഭാരംചുമക്കുന്ന കന്നുകാലികളെയും കശാപ്പില്‍നിന്ന് സംരക്ഷിക്കാന്‍ സർക്കാർ ബാധ്യസ്ഥമാണെന്നാണ് സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദം. ബീഫ് കൈയില്‍ വെയ്ക്കുന്നതും ഭക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ദില്ലി മൃഗസംരക്ഷണവകുപ്പിന്റെ വ്യവസ്ഥ ചോദ്യംചെയ്തുകൊണ്ടുള്ളതാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി.
വ്യക്തിസ്വാതന്ത്ര്യത്തിനുനേരേയുള്ള കടന്നുകയറ്റം
നിയമവിദ്യാര്‍ഥി ഗൗരവ് ജെയിന്‍ ആമ് ഹർജി സമരിപ്പിച്ചത്. നിയമപരമായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനുനേരേയുള്ള കടന്നുകയറ്റമാണ് ഇത്തരമൊരു വ്യവസ്ഥയിലൂടെ നടത്തിയിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടു.
ഒഴിച്ചു കൂടാനാകാത്ത ഭാഗം
ജീവിക്കാനുള്ള അവകാശത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെന്നും പൊതുതാത്പര്യഹര്‍ജിയില്‍ ഗൗരവ് ജെയിന്‍ അഭിപ്രായപ്പെടുന്നു. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ പേരില്‍ ഇത്തരം നിയമങ്ങള്‍ ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.
ഭരണഘടനയുടെ 48-ാം വകുപ്പ്
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കാറുണ്ടെന്നും അവരുടെ സ്വാതന്ത്ര്യത്തിന്മേലും ഇത്തരമൊരു വ്യവസ്ഥ കടന്നുകയറ്റം നടത്തുന്നതായും ഹർജിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഭരണഘടനയുടെ 48-ാം വകുപ്പ് അനുസരിച്ച് കന്നുകാലികളെയും ഭാരം ചുമക്കുന്ന കന്നുകാലികളെയുമൊക്കെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ബീഫ് കഴിക്കുന്നത് ക്രിമിനല്‍കുറ്റമാക്കിയിട്ടുള്ള നടപടി ഭരണഘടനാവിധേയമാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
നിരവധി അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചു
ബീഫ് വിഷയവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ ഇന്ത്യിൽ നടന്നിട്ടുണ്ട്. ബീഫ് കൈവശം വെച്ചതിന് ജനങ്ങൾ തല്ലികൊല്ല സംഭവം മുതൽ കന്നുകാലി കച്ചവടക്കാരെ തല്ലികൊല്ലുന്ന അവസ്ഥയ്ക്ക് വരെ ഇന്ത്യ സാക്ഷ്യം വഹിച്ചതാണ്. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിൻറെ ആം ആദ്മി സർക്കാരും ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അനുകൂലിച്ച് ദില്ലി ഹൈക്കോടതിയില്‍ സത്യവാങ് മൂലം നൽകിയിരിക്കുന്നത്.