'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ച് ആംആദ്മി; 198 പേര്‍ ഇറങ്ങും, ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാവും
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ ദേശീയ തലത്തിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി. ദില്ലിയില്‍ മൂന്ന് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും രാജ്യതലസ്ഥാനത്തിന് പുറത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ല.
ദില്ലി കഴിഞ്ഞാല്‍ പഞ്ചാബില്‍ മാത്രമാണ് ആംആദ്മിക്ക് കാര്യമായ സ്വാധീനമുള്ളത്. പഞ്ചാബ് നിയമസഭയില്‍ 19 അംഗങ്ങള്‍ ആംആദ്മിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ദില്ലിക്ക് പുറത്തേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നേതൃത്വം തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
തദ്ദേശ തിരഞ്ഞെടുപ്പില്‍
എല്ലാ സംസ്ഥാനങ്ങളിലും ഇനി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് ഗോപാല്‍ റായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
ബെഗംളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍
പ്രാദേശിക തലത്തില്‍ കേഡര്‍ സംവിധാനം വര്‍ധിപ്പിക്കുന്നതിന് അടിത്തട്ടിലുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വരാനിരിക്കുന്ന ബെഗംളൂരു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും പാര്‍ട്ടി സജീവമാക്കി തുടങ്ങിയത്.
മിഷന്‍ ബെംഗളൂരു
'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ചാണ് ആംആദ്മി പാര്‍ട്ടി കര്‍ണാടകയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.ഈ വര്‍ഷം ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളിലായി ബെംഗളൂരു നഗരസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേഷനിലെ 198 വാര്‍ഡിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രചാരണം ശക്തമാക്കി
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബെംഗളൂരുവിലെ പാര്‍ട്ടി കേഡര്‍മാര്‍ നഗരത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ദില്ലി മോഡല്‍ നടപ്പിലാക്കണെന്ന ഉള്ളടക്കം അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ആംആദ്മി പ്രവര്‍ത്തകരുടെ പ്രാരംഭ പ്രവര്‍ത്തനം.
ദില്ലിയിലെ വിജയം
ദില്ലിയിലെ വിജയം ബെംഗളൂരു കോര്‍പ്പറേഷനിലും ആവര്‍ത്തിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നാണ് ആംആദ്മി കര്‍ണാടക നേതൃത്വം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നുവെന്നാണ് പാര്‍ട്ടിയുടെ കര്‍ണാടകയിലെ കോ-കണ്‍വീനര്‍ ശാന്തല ധംലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയത്.
ആവര്‍ത്തിക്കാന്‍ സാധിക്കും
നന്നായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണ് ദില്ലിയിലെ വിജയം. പരിശ്രമിച്ചാല്‍ ഇവിടെയും അത് ആവര്‍ത്തിക്കാന്‍ സാധിക്കും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പാര്‍ട്ടി ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ടെന്നും ശാന്തല ധംലെ പറഞ്ഞു.
പുതിയ പ്രതീക്ഷ
കര്‍ണാടകയില്‍ പാര്‍ട്ടി ഒരിക്കലും വിജയം രുചിച്ചിട്ടില്ല. എന്നാല്‍ ദില്ലിയില്‍ പാര്‍ട്ടിക്ക് വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇത് ആളുകളില്‍ പുതിയ പ്രതീക്ഷ പടര്‍ത്താന്‍ ഇടയാക്കും. നിരവിധി ആളുകള്‍ ഇതിനോടകം തന്നെ ആംആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചര്‍ച്ചകള്‍ ആരംഭിച്ചു
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ആംആദ്മിയില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്ത് 10 പുതിയ ഓഫീസുകളും നഗരത്തില്‍ പാര്‍ട്ടി തുറന്നു. ന്യൂ ബംഗളൂരു എന്ന പേരില്‍ ജനുവരില്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹൃസ്യചിത്രവും പ്രചാരണത്തിന്‍റെ ഭാഗമായി ആംആദ്മി പുറത്തിറക്കിയിരുന്നു.
തിരിച്ചടി
എല്ലാ വാര്‍ഡുകളിലേയും ജനങ്ങളുമായി സംവദിക്കാന്‍ 'ജന സംവാദ' എന്ന പേരില്‍ ഒരു പൊതു സമ്പര്‍ക്ക പരിപാടിയും പാര്‍ട്ടി പദ്ധയിടുന്നുണ്ട്. നഗരത്തില്‍ ആംആദ്മി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടിയായേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേനിലേക്കും
അതേസമയം, ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ആം ആദ്മിയുടെ പ്രധാന ലക്ഷ്യമായി മുന്നിലുണ്ട്. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി ഭരിച്ചു
'ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് കൂടുതല്‍ ശ്രദ്ധ. 15 വര്‍ഷം അവിടെ ബിജെപി ഭരിച്ചു. ദല്‍ഹിയില്‍ നമ്മള്‍ രാജ്യതലസ്ഥാനത്താണ് ജീവിക്കുന്നതെന്ന് കരുതാത്തത്രയും മാലിന്യങ്ങളും അവശിഷ്ടങ്ങളും അവിടെയുണ്ട്.'-പാര്‍ട്ടി നേതാവ് ഗോപാല്‍ റായി പറഞ്ഞു.
അംഗത്വ പ്രചരണം
പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നതിനായി അംഗത്വ പ്രചരണ പ്രവര്‍ത്തനങ്ങളും പാര്‍ട്ടി ആക്കം കൂട്ടും. ഫെബ്രുവരി 16 ന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കും. മറ്റ് ചില സംസ്ഥാനങ്ങള്‍ കൂടി പാര്‍ട്ടി ലക്ഷ്യം വെച്ചിട്ടുണ്ടെന്നും ഗോപാല്‍ റോയി പറഞ്ഞു.
11 ലക്ഷം പേര്‍
അംഗത്വം വര്‍ധിപ്പിക്കുന്നതിനായി ഫെബ്രുവരി 11 മുതല്‍ മിസ്ഡ് കോള്‍ കാമ്പയിന്‍ ആംആദ്മി ആരംഭിച്ചിരുന്നു. കാമ്പയില്‍ ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ത്തന്നെ 11 ലക്ഷം പുതിയ പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നാണ് പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടത്. രാജ്യസഭാ എം.പി സഞ്ജയ് സിങിന്‍റെ നേതൃത്വത്തിലാണ് ക്യാമ്പയില്‍ പ്രവര്‍ത്തനം നടക്കുന്നത്.
എബിവിപി യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് ബിജെപി അധ്യക്ഷനിലേക്ക്... ട്രോളുകളിലും തോല്‍വികളിലും പതറാതെ
പൗരത്വ സമരത്തിന് ഹൈക്കോടതിയുടെ അനുമതി; പോലീസിനെ തള്ളി,സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിക്കാനാവില്ല