ദില്ലിയിൽ ആം ആദ്മി പാർട്ടിയുടെ അടിവേരിളക്കാൻ ബിജെപി, ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു!
ദില്ലി: രാജ്യതലസ്ഥാനത്ത് ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ അടിവേരിളക്കാന്‍ ബിജെപി. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രണ്ടാമത്തെ എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ദേവീന്ദര്‍ സിംഗ് ഷെരാവത് ആണ് ആപ്പ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നത്. ദില്ലിയിലെ ബിജ്വാസന് മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് ദേവീന്ദര്‍ സിംഗ് ഷെരാവത്. ദില്ലിയില്‍ വെച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഷെരാവത് ആപ് വിട്ട് ബിജെപിയില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്.
മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു പ്രഖ്യാപനം. എഎപി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നുവെന്ന് ഷെരാവത് ആരോപിക്കുന്നു. പാര്‍ട്ടി പരിപാടികള്‍ക്ക് പോലും നേതാക്കള്‍ തന്നെ ക്ഷണിച്ചിരുന്നില്ല. അവഗണനയില്‍ മനംമടുത്താന് പാര്‍ട്ടി വിടുന്നത് എന്നും ഷെരാവത് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ എഎപി എംഎല്‍എയാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
ദില്ലിയിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലെ ആപ് എംഎല്‍എയായ അനില്‍ ബാജ്പേയി ബിജെപിയില്‍ ചേര്‍ന്നിരുന്നു. 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ദത അറിയിച്ചതായി കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കി. തുടർന്ന് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ വിലയ്ക്കെടുക്കുക എന്നത് ബിജെപിക്ക് അത്ര എളുപ്പമല്ല എന്ന അരവിന്ദ് കെജ്രിവാൾ വെല്ലുവിളിക്കുകയുമുണ്ടായി.
അതിന് പിന്നാലെയാണ് അനില്‍ ബാജ്പേയി ബിജെപിയില്‍ ചേര്‍ന്നത്. അര്‍ഹതപ്പെട്ട പരിഗണന ലഭിക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിടുന്നത് എന്ന് അനില്‍ ബാജ്പേയി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി താന്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിട്ട് ബിജെപിയെന്ന യഥാര്‍ത്ഥ വഴി തിരഞ്ഞെടുത്തത് എന്നും അനില്‍ ബാജ്പേയി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പറഞ്ഞു. വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ഗാന്ധി നഗര്‍ എംഎല്‍എ ബിജെപി അംഗത്വം സ്വീകരിച്ചത്.