ആപ്പിന് 'ആപ്പ് വെച്ച്' കോണ്‍ഗ്രസ്; ആംആദ്മി വിട്ട മുന്‍പ്രധാനമന്ത്രിയുടെ ചെറുമകന് സീറ്റ് നല്കി
ദില്ലി: ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചിരിക്കുന്ന ഏക പാര്‍ട്ടി ആംആദ്മിയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി പ്രചാരണ രംഗത്ത് സജീവമാകാനായിരുന്നു പാര്‍ട്ടിയുടെ ഉദ്ദേശം. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ആം ആദ്മിയില്‍ ഉണ്ടായിരിക്കുന്നത്.
15 സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയായിരുന്നു ആകെയുള്ള 70 സീറ്റിലും ആംആദ്മി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള നിരവധി നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളിലേക്കാണ് ഇവര്‍ ചേക്കേറിയിരിക്കുന്നത് വിശദാംശങ്ങള്‍ ഇങ്ങനെ..
കഴിഞ്ഞ നാല് ദിവസത്തിനിടെ
സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 3 എംഎല്‍എമാരാണ് ആംആദ്മി പാര്‍ട്ടി വിട്ടത്. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന് ആദര്‍ശ് ശാസ്ത്രി എന്നിവരാണ് ആംആദ്മിയില്‍ നിന്ന് പുറത്തുപോയത്.
ആദര്‍ശ് ശാസ്ത്രി
ആദര്‍ശ് ശാസ്ത്രി ശനിയാഴ്ച്ച കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ജഗ്ദീപ് സിങ് ശിരോമണി അകാലി ദളുമായിമായാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം എന്‍ഡി തിവാരിയുടെ തുടര്‍ന്നുള്ള രാഷ്ട്രീയ നീക്കങ്ങളെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ബദ്ലാപൂരില് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
രൂക്ഷമായ വിമര്‍ശനം
ആംആദ്മി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ആദര്‍ശ് ശാസ്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ആംആദ്മിയില്‍ ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാര്‍ട്ടിയില്‍ സ്വേച്ഛാധിപത്യപരമായാണ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
10 കോടി രൂപ
സത്യസന്ധതയുള്ള ഒരു പാര്‍ട്ടിയായി നടിക്കുക മാത്രമാണ് ആംആദ്മി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് ബസ് ടിക്കറ്റ് സൗജന്യമാക്കുകയൊക്കെ ചെയ്യും. എന്നാല്‍ നിയമസഭാ ടിക്കറ്റിന് 10 കോടി രൂപ ഈടാക്കുകയും ചെയ്യുന്നുവെന്ന വിരോധാഭാസമാണ് പാര്‍ട്ടിയില്‍ ഉള്ളതെന്നും ആദര്‍ശ് ശാസ്ത്രി ആരോപിച്ചു.
സ്വീകരണം
ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദില്ലി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചോപ്ര എഐസിസി ഇന്‍-ചാര്‍ജ്ജ് പിസി ചാക്കോ എന്നിവര്‍ ചേര്‍ന്ന് ആദര്‍ശ് ശാസ്ത്രിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ സിറ്റിങ് മണ്ഡലമായ ദ്വാരകയില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ചെയ്തു.
നിഷേധിച്ചു
അതേസമയം, ശാസ്ത്രിയുടെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ആംആദ്മി നേതൃത്വം രംഗത്തെത്തി. ടിക്കറ്റ് നിഷേധിക്കപ്പെടുമ്പോള്‍ ആളുകള്‍ സ്ഥിരമായി ഉന്നയിക്കുന്ന വാദങ്ങള്‍ മാത്രമാണ് അദ്ദേഹവും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മുമ്പ് ആംആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹം ടിക്കറ്റ് വിലകൊടുത്തു വാങ്ങി എന്നാണോ പറയുന്നതെന്ന് മുതിര്‍ന്ന ആംആദ്മി നേതാവ് ചോദിച്ചു.
പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍
എംഎല്‍എമാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ടിക്കറ്റ് വിതരണം നടത്തി. എല്ലാ എംഎല്‍എമാരും സൂക്ഷമായ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാതിരുന്ന എംഎല്‍എമാര്‍ മാത്രമാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രിക്ക് പകരം
മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനായ ആദര്‍ശ് ശാസ്ത്രിക്ക് പകരം ദ്വാരക സീറ്റില്‍ വിനയ് കുമാര്‍ മിശ്രയെ ആണ് ആംആദ്മി സ്ഥാനാര്‍ത്ഥിയിക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടന്നതിന് ഒരുദിവസം മുമ്പ് ആംആദ്മിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് മഹാബല്‍ മിശ്രയുടെ മകനാണ് വിനയ് കുമാര്‍ മിശ്ര.
സ്ഥാനാര്‍ത്ഥികളുടെ പട്ടിക
അതേസമയം, 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക മാത്രമാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ആംആദ്മിയില്‍ നിന്ന് രാജിവെച്ച് നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. പൂനം ആസാദ്, എകെ വാലിയ, അരവിന്ദ് സിംഗ് ലൗലി, കൃഷ്ണ തീരാത്ത് എന്നിവാണ് പട്ടികയിലുള്ള പ്രമുഖർ.
രൊമേഷ് സബര്‍വാള്‍
അജയ് മാക്കൻ, സന്ദീപ് ദീക്ഷിത് എന്നിവർ പട്ടികയിലില്ല. അരവിന്ദ് കെജ്രിവാളിനെതിരെയുള്ള സ്ഥാനാർത്ഥിയേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. രാജേഷ് ലിലോത്തിയ, എന്എസ്യുഐ മുന്‍ അദ്ധ്യക്ഷന്‍ രൊമേഷ് സബര്‍വാള്‍ തുടങ്ങിയ നേതാക്കളെയാണ് കോണ്‍ഗ്രസ് പ്രധാനമായും കെജ്രിവാളിനെതിരെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്.
രാജേഷ് ലിലോത്തിയ
അരവിന്ദ് കെജ്രിവാളിനെതിരെ താന്‍ മത്സരിക്കാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് രാജേഷ് ലിലോത്തിയ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിയുടെ വിശ്വസ്തനായ സൈനികനാണെന്നും അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാമെന്നും ലിലോത്തിയ അധ്യക്ഷയ്ക്ക് മുന്നില്‍ വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തയ്യാറാണ്
എന്നാല്‍ അരവിന്ദ് കെജ്രവാളിനെതിരെ മുന്‍ വിദ്യാര്‍ത്ഥി നോതാവായ രൊമേഷ് സബര്‍വാളിനെയാണ് കോണ്‍ഗ്രസ് ന്യൂദല്‍ഹി മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പാര്‍ട്ടി തന്നെ കെജ്രിവാളിനെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ താന്‍ തയ്യാറാണെന്ന് രൊമേഷ് സബര്‍വാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
വിഭാഗീയത ഇല്ലാതെ
കെജ്രിവാളിനെതിരെ സബര്‍വാളിനെ രംഗത്തിറക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുകയെന്ന അഭിപ്രായം കോണ്‍ഗ്രസ് വലിയൊരു വിഭാഗത്തിനുണ്ട്. അതേസമയം തന്നെ മത്സരിക്കാന്‍ താല്പര്യം അറിയിച്ച് ലിലോത്തിയയും മുന്നോട്ട് വന്നിട്ടുള്ളതിനാല്‍ വിഭാഗീയതയ്ക്ക് ഇടം വെക്കാതെയുള്ള തീരുമാനം കൈക്കൊള്ളുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.
5 കോടിയുടെ വിദേശ മദ്യത്തിന്റെ മറവില്‍ സിനിമാ നിര്‍മാതാക്കള്‍ തട്ടിയത് 50 കോടി; ഡിജിപിക്ക് പരാതി
കെജ്രിവാളിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്; മുന്‍ വിദ്യാര്‍ത്ഥി നേതാവിനെ രംഗത്തിറക്കാന്‍ നീക്കം