ആംആദ്മി വരുന്നു.. 1 മാസത്തിനുള്ളില്‍ 1 കോടി ജനങ്ങളിലേക്ക്; 3 ഇന കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു
ദില്ലി: ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച വിജയം കരസ്ഥാമാക്കിയതിന് പിന്നാലെ തങ്ങളുടെ ദേശീയ മോഹങ്ങള്‍ വീണ്ടും ശക്തമാക്കുകയാണ് ആംആദ്മി പാര്‍ട്ടി. ദില്ലിക്ക് പുറത്ത് പഞ്ചാബില്‍ മാത്രമാണ് പാര്‍ട്ടിക്ക് കാര്യമായ സ്വാധീനമുള്ളത്. സംസ്ഥാനത്ത് 19 എംഎല്‍എമാരാണ് ആംആദ്മിക്ക് ഉള്ളത്.
ദില്ലി വിജയം നല്‍കിയ ആവേശത്തിന്‍റെ കരുത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ദില്ലിക്കും പഞ്ചാബിനും പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ആംആദ്മി ആവിഷ്കരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
മൂന്ന് പദ്ധതികള്‍
മൂന്ന് പദ്ധതികളാണ് ദേശീയ മോഹം സഫലീകരിക്കാന്‍ ആംആദ്മി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ അരവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടത്.
ഭാരവാഹി യോഗം
അരവിന്ദ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി മൂന്നാംതവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെയായിരുന്നു ഭാരവാഹി യോഗം ചേര്‍ന്നത്. പ്രധാനമായും രണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നുള്ളതായിരുന്നു യോഗത്തിന്‍റെ അജണ്ട. ദില്ലിയിലെ വികസന പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നതുമായിരുന്നു ഈ അജണ്ടകള്‍.
ദില്ലി തിരഞ്ഞെടുപ്പിലൂടെ
ദില്ലി തിരഞ്ഞെടുപ്പിലൂടെ അരവിന്ദ് കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും രാജ്യത്തെ രാഷ്ട്രീയ വ്യവഹാരത്തിന്‍റെ മുഴുവന്‍ സ്വഭാവവും മാറ്റി. പ്രവര്‍ത്തകരുടെ ഊര്‍ജ്ജവും ഉത്സാഹവും ഉപയോഗപ്പെടുത്തി പാര്‍ട്ടിയുടെ പ്രവര്‍ത്തനം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിനുള്ള ശരിയായ സമയമാണ് ഇതെന്ന് ഗോപാല്‍ റായി വ്യക്തമാക്കി.
ബിജെപിയെ ഒരു പാഠം പഠിപ്പിച്ചു
ബിജെപിയുടെ എല്ലാ വിധ വിദ്വേഷ പ്രചാരണങ്ങളേയും തള്ളിയാണ് ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചത്. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയെ ഒരു പാഠം പഠിപ്പിച്ചു. അതിനാല്‍ തന്നെ 70 സീറ്റുകളില്‍ 62 ഉം നേടിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ വിജയം പാര്‍ട്ടിയെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മിസ്ഡ് കോൾ പ്രചാരണം
പാര്‍ട്ടിയുടെ ദേശീയ മോഹങ്ങള്‍ സഫലീകരിക്കുന്നതിനായി യോഗത്തിന് മുമ്പാകെ ഗോപാല്‍ റായി മൂന്ന് കര്‍മ പദ്ധതി അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം യോഗം ഇത് അംഗീകരിച്ചു. 9871010101 എന്ന മിസ്ഡ് കോൾ നമ്പർ ഉപയോഗിച്ച് ആം ആദ്മി പാർട്ടിയിൽ ചേരുന്നതിനുള്ള ക്യാമ്പയില്‍ വിപുലീകരിക്കുക എന്നതാണ് ഒന്നാമത്തെ കര്‍മപദ്ധതി.
15 ലക്ഷം
ഫെബ്രുവരി 11 നാണ് ദേശീയ തലത്തില്‍ ഈ ക്യാമ്പയില്‍ ആരംഭിച്ചത്. ഇതുവരെ 15 ലക്ഷത്തോളം പേര്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ ക്യാമ്പയിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോവാനാണ് ഞങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കോടി ആളുകളിലേക്ക്
പാര്‍ട്ടിയുടെ പ്രവര്‍ത്തനം രാജ്യവ്യാപകമായി വ്യാപിക്കുന്നതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 23വരെയാണ് പ്രചരണം സംഘടിപ്പിക്കുക. ഈ ഒരു മാസത്തിനുള്ളില്‍ ഒരു കോടി ആളുകളിലേക്ക് ആംആദ്മി പാര്‍ട്ടിയെ പരിചയപ്പെടുത്താനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
രാഷ്ട്ര നിർമാണം
ഇതിനായി മിസ്സ് കോള്‍ നമ്പറായ 9871010101 ഉപയോഗിച്ച് 'രാഷ്ട്ര നിർമാണ' ത്തില്‍ പങ്കുചേരാന്‍ ആളുകളെ ക്ഷണിക്കുന്ന പോസ്റ്ററുകള്‍ രാജ്യത്തെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍
വരാനിരിക്കുന്ന മാസങ്ങളില്‍ പല സംസ്ഥാനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയെന്നതാണ് രണ്ടാമത്തെ കര്‍മ്മ പദ്ധതി. പാര്‍ട്ടി പ്രചാരണം ക്രിയാത്മകമായി മുന്നോട്ടു കൊണ്ടുപോവുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഗോപാല്‍ റായി അവകാശപ്പെട്ടു.
പത്ര സമ്മേളനങ്ങള്‍
മൂന്നാമതായി ആംആദ്മിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കാന്‍ വേണ്ടി സംസ്ഥാന തലസ്ഥാനങ്ങളിലും പിന്നീട് മറ്റ് പ്രധാന നഗരങ്ങളിലും നേതാക്കള്‍ പത്ര സമ്മേളനം നടത്തും. അംഗത്വ പ്രചാരണം ശക്തമാക്കി പാര്‍ട്ടി പ്രവര്‍ത്തനം ദേശീയ തലത്തില്‍ ശക്തമാക്കുകയെന്നതാണ് ഈ മൂന്ന് കര്‍മ്മപദ്ധതിയുടെ ലക്ഷ്യം.
പ്രവര്‍ത്തനം ശക്തമാക്കി
പ്രാദേശിക തലത്തില്‍ കേഡര്‍ സംവിധാനം വര്‍ധിപ്പിക്കുന്നതിന് അടിത്തട്ടിലുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗോപാല്‍റായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ലക്ഷ്യം മുന്നിലുള്ളതിനാല്‍ ബെംഗളൂരു ഉള്‍പ്പടേയുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരു കോര്‍പ്പറേഷനിലേക്ക്
ബെംഗളൂരു കോര്‍പ്പറേഷനിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 198 വാര്‍ഡിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. 'മിഷന്‍ ബെംഗളൂരു' പ്രഖ്യാപിച്ചാണ് ആംആദ്മി പാര്‍ട്ടി കര്‍ണാടകയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഈ വര്‍ഷം ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളിലായി ബെംഗളൂരു നഗരസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
ദില്ലി മോഡല്‍
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബെംഗളൂരുവിലെ പാര്‍ട്ടി കേഡര്‍മാര്‍ നഗരത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരുവില്‍ ദില്ലി മോഡല്‍ നടപ്പിലാക്കണെന്ന ഉള്ളടക്കം അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാണ് ആംആദ്മി പ്രവര്‍ത്തകരുടെ പ്രാരംഭ പ്രവര്‍ത്തനം.
ചര്‍ച്ചകള്‍ ആരംഭിച്ചു
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി ആംആദ്മിയില്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്ത് 10 പുതിയ ഓഫീസുകളും നഗരത്തില്‍ പാര്‍ട്ടി തുറന്നു. ന്യൂ ബംഗളൂരു എന്ന പേരില്‍ ജനുവരില്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹൃസ്യചിത്രവും പ്രചാരണത്തിന്‍റെ ഭാഗമായി ആംആദ്മി പുറത്തിറക്കിയിരുന്നു.
ആഷിഖ് അബുവിനും സംഘത്തിനുമെതിരെ ബല്‍റാം; സിപിഎം താല്‍പര്യം കുറ്റക്കാര്‍ക്ക് സംരക്ഷണമായി മാറിക്കൂട
ഞാന്‍ രക്ഷാധികാരിയല്ല, അനുമതിയില്ലാതെ പേര് ഉപയോഗിച്ചാല്‍ നിയമ നടപടിയെന്ന് എറണാകുളം കളക്ടര്‍