ആം ആദ്മിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ച് കോൺഗ്രസ്! ദില്ലിയിൽ തനിച്ച് മത്സരിക്കും
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്ക് പിടിച്ച സഖ്യചര്‍ച്ചകളിലാണ് കോണ്‍ഗ്രസും ബിജെപിയും അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍. ഒറ്റയ്ക്ക് നില്‍ക്കുന്നത് അപകടമാണ് എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനെ പോലെ തന്നെ ബിജെപിക്കുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൊണ്ട് പിടിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുന്നു.
രാജ്യതലസ്ഥാനമായ ദില്ലിയില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്ക് നേര്‍ പൊരുതുന്നവരാണ്. എന്നാല്‍ ബിജെപിയെ തുരത്താന്‍ ഒരുമിച്ച് മത്സരിക്കാം എന്ന നിലപാടാണ് ആം ആദ്മിക്ക്. പക്ഷേ കോണ്‍ഗ്രസ് ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതോടെ ദില്ലിയില്‍ ആപ് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍.

എങ്ങും സഖ്യങ്ങൾ
ബിജെപിക്കെതിരെ രാജ്യം മുഴുവന്‍ ചെറുകക്ഷികളെ കൂടെ നിര്‍ത്തി വന്‍ മതില്‍ പണിയുകയാണ് കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ അത്ര സുഖത്തില്‍ അല്ലാത്ത ബന്ധങ്ങളെ പോലും പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യത്തിനായി പരിഗണിക്കുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന് ശത്രുപക്ഷത്താണ്.

ആപ് വേണ്ടെന്ന് നേതാക്കൾ
ബംഗാളില്‍ ഇടത് കക്ഷികളുമായി സഖ്യത്തിനാണ് കോണ്‍ഗ്രസിന് താല്‍പര്യം. ദില്ലിയില്‍ ആം ആദ്മിയുമായി സഖ്യമുണ്ടാക്കുന്നതിനും കോണ്‍ഗ്രസ് താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന് ഒരുപോലെ ശത്രുക്കളാണ് എന്നും രണ്ട് പേരെയും നേരിടേണ്ടതുണ്ട് എന്നുമാണ് ഷീല ദീക്ഷിത് നേരത്തെ നടത്തിയ പ്രതികരണം.

സഖ്യത്തിന് താൽപര്യം
എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയെ തോല്‍പ്പിക്കാം എന്നാണ് അരവിന്ദ് കെജ്രിവാൡന്റെ കണക്ക് കൂട്ടല്‍. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തനിച്ച് മത്സരിക്കുകയാണ് എങ്കില്‍ വോട്ടുകള്‍ ഭിന്നിക്കപ്പെടുമെന്നും ബിജെപി നേട്ടമാകുമെന്നും കെജ്രിവാള്‍ സൂചിപ്പിക്കുന്നു.

റാലിക്ക് പിന്തുണ
ദില്ലിയില്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലിയെ കോണ്‍ഗ്രസും പിന്തുണച്ചിരുന്നു. മമത ബാനര്‍ജി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും കെജ്രിവാളിന്റെ റാലിയില്‍ പങ്കെടുത്തു. ഇതോടെ സഖ്യമുണ്ടായേക്കും എന്ന അഭ്യൂഹം ശക്തമായി.

ബിജെപിക്ക് വെല്ലുവിളിയാകും
ദില്ലിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും 2014ലെ മോദി തരംഗത്തില്‍ ബിജെപി തൂത്ത് വാരി കൊണ്ടുപോയതാണ്. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുകയാണ് എങ്കില്‍ അത് ബിജെപിക്ക് വലിയ വെല്ലുവിളിയാവും ഉയര്‍ത്തുക. എന്നാല്‍ ദില്ലിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആപ്പുമായി സഖ്യത്തിന് താല്‍പര്യം ഇല്ല.

സഖ്യം ആത്മഹത്യാപരം
മുന്‍ മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത് അടക്കമുളളവരുമായി രാഹുല്‍ ഗാന്ധി സഖ്യസാധ്യതകളെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സ്വന്തം സര്‍ക്കാരിനെ താഴെയിറക്കിയവരുമായി തെരഞ്ഞെടുപ്പില്‍ കൈ കോര്‍ക്കുന്നത് ആത്മഹത്യാപരമാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. അതേസമയം വോട്ടുകള്‍ ഭിന്നിക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസിന് ആശങ്കയുമുണ്ട്.

പൊതുശത്രു ബിജെപി
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി രൂപം കൊളളുകയും അധികാരത്തില്‍ വരികയും ചെയ്ത പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ ബിജെപിയെ പൊതുശത്രുവായി കണ്ട് കൊണ്ട് കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാന്‍ കെജ്രിവാള്‍ തയ്യാറുമാണ്. പല തവണ സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസിനോട് കെജ്രിവാള്‍ സൂചിപ്പിച്ച് കഴിഞ്ഞു.

എന്തിനും തയ്യാർ
സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസിനോട് സംസാരിച്ച് തനിക്ക് മടുത്തിരിക്കുന്നു. മോദി-അമിത് ഷാ കൂട്ട് കെട്ടിനെ തകര്‍ക്കാന്‍ സഖ്യം വേണം എന്നാണ് തന്റെ നിലപാട്. അതിന് വേണ്ടി എന്തിനും തയ്യാറാണ്. അല്ലാതെ കോണ്‍ഗ്രസിനോട് പ്രത്യേക സ്‌നേഹമൊന്നും ഇല്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

കോൺഗ്രസിന് വിമർശനം
കോണ്‍ഗ്രസ് നിലപാട് മാറ്റുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെ ആം ആദ്മി പാര്‍ട്ടി തനിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് എന്നും കെജ്രിവാള്‍ വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാത്തതിനേയും കെജ്രിവാള്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഇല്ലെങ്കിലും ദില്ലിയിലെ 7 സീറ്റുകളിലും വിജയിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു












Click it and Unblock the Notifications