പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇത്തവണ ഒരു മുഖം കൂടി; മമത ബാനര്‍ജിക്ക് തലവേദനയാവുമോ?
കൊല്‍ക്കത്ത: വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി മുസ്ലീം പണ്ഡിതനായ അബ്ബാസ് സിദ്ധിഖി. ഹൂഗ്ലി ജില്ലയിലെ ഫുര്‍ഫുറ ഷരിഷ് ദര്‍ബാറിലെ മത പണ്ഡിതനായ അബ്ബാസ് സിദ്ധിഖിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ വെട്ടിലായിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയുമാണ്. അബ്ബാസ് സിദ്ധിഖിയുടെ രാഷ്ട്രീയ പ്രവേശനം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് പാര്‍ട്ടി.
സിദ്ധിഖിയുടെ രാഷ്ട്രീയ പ്രവേശനം തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന മുസ്ലീം വോട്ട് വിഹിതം കുറയുമോയെന്നതാണ് പാര്‍ട്ടിയുടെ ഭയത്തിന് പ്രധാനപ്പെട്ട കാരണം. 294 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് കുറഞ്ഞത് 45 സീറ്റിലെങ്കിലും മത്സരിക്കാനാണ് അബ്ബാസ് സിദ്ധിഖിയുടെ തീരുമാനം. സിദ്ധിഖി എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ്.
അബ്ബാസ് സിദ്ധിഖി
അബ്ബാസ് സിദ്ധിഖിയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് മമത ബാനര്‍ജിക്കും തൃണംമൂല്‍ കോണ്‍ഗ്രസിനും ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ 31 ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ ഏറെ നിര്‍ണ്ണായകമാണ്. ബംഗാളില്‍ 45 സീറ്റില്‍ മത്സരിക്കുമെന്നാണ് അബ്ബാസ് സിദ്ധിഖ് പ്രഖ്യാപിച്ചിട്ടുള്ളത്. ഞങ്ങള്‍ ആരെയാണ് പിന്തുണക്കേണ്ടതെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും എന്തിരുന്നാലും നമ്മളെ ആരാണോ വിഭജിക്കാന്‍ ശ്രമിക്കുന്നത് പോരാട്ടം അവര്ക്കെതിരെയായിരിക്കുമെന്നും സിദ്ധിഖി പറഞ്ഞിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ്
സംസ്ഥാനത്തെ 294 സീറ്റില്‍ 90 സീറ്റുകളുടേയും ഗതി നിര്‍ണ്ണയിക്കുന്നത് മുസ്ലീം വോട്ടുകളാണെന്ന വ്യക്തമായ ധാരണ മമതാ ബാനര്‍ജിക്കുണ്ട്. അത് തന്നെയാണ് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നത്.
മുസ്ലീങ്ങള്‍ക്കിടയില്‍ വളരെ സ്വാധീനമുള്ള നേതാവാണ് അബ്ബാസ് സിദ്ധിഖി. അദ്ദേഹം നേരത്തെ എ ഐ എം ഐ എമ്മിന് പരസ്യ പിന്തുണറിയിച്ചിട്ടുള്ളതുമാണ്. ഇപ്പോള്‍ ഇരു വരും മത്സരിക്കുകയാണെന്ന് പറയുമ്പോള്‍ തീര്‍ച്ചയായും ഞങ്ങളുടെ വോട്ട് വിഹിതം കുറയും. ഇത് ഞങ്ങള്‍ക്ക് വലിയ തലവേദനയാണ്. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.
അസദുദ്ദീന്‍ ഒവൈസി
സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് നേരത്തെ ഒവൈസി പ്രഖ്യാപിച്ചിരുന്നു. ബീഹാറിലെ കിഷാന്ഗഞ്ജ് സീറ്റിലെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എഐഎംഐഎമ്മിന്റെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളായിരുന്നു. സംസ്ഥാനത്ത് ഒവൈസി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
കൊല്‍ക്കത്ത, വടക്കന്‍ ദിനജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, നദിയ ജില്ലകളിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനും പാര്‍ട്ടി പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമായി യുവാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മുസ്ലീങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്നും മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബിജെപി
സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെ അലട്ടുന്ന മറ്റൊരു കാര്യം ബിജെപിയുടെ സ്വാധീനമാണ്. ബിജെപിക്ക് ഇതുവരേയും അധികാരം പിടിച്ചെടുക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതിനുള്ള കരുക്കള്‍ ബിജെപി നേരത്തെ നീക്കി തുടങ്ങിയിട്ടുണ്ട്. അതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബംഗാളില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാണ് തീരുമാനം.
മാസത്തില്‍ മൂന്ന തവണയെങ്കിലും പശ്ചിമ ബംഗാളിലെത്തി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് അമിത് ഷായുടെ തീരുമാനം. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സംസ്ഥാനത്ത് 12 ശതമാനം വോട്ട് വിഹിതമായിരുന്നുവെങ്കില്‍ ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇത് 36 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 27 ശതമാനം വോട്ട് വിഹിതത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതിന് പ്രധാനകാരണമായി കണക്കാക്കുന്നത് ബിജെപിയിലേക്കുള്ള ഹിന്ദുക്കളുടെ ഒഴുക്ക് തന്നെയാണ്.