ഇന്ത്യക്കാര്‍ ഒരു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടു! തലയ്ക്ക് വെടിയേറ്റു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ക്രൂരമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്ന് ഡോ സെയ്ദ് അലി അബ്ബാസ് പറയുന്നു
ദില്ലി: ഇറാഖില്‍ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയവര്‍ കൊല്ലപ്പെട്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന വന്‍ വിവാദമാവുകയും ചെയ്തിരുന്നു. ഇന്ത്യക്കാര്‍ മരിച്ചത് നേരത്തെ അറിഞ്ഞിട്ടും ഇക്കാര്യം സര്‍ക്കാര്‍ ബന്ധുക്കളില്‍ നിന്ന് എന്തിന് മറച്ചുവെച്ചെന്ന് പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യക്കാര്‍ മരിച്ചിട്ടില്ല എന്ന് എന്തുകൊണ്ടാണ് സര്‍ക്കാര്‍ നുണ പറഞ്ഞതെന്ന് ഇവരുടെ ബന്ധുക്കളും പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇറാഖിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം അധ്യക്ഷന്‍ ഡോ. സെയ്ദ് അലി അബ്ബാസ്. ഇന്ത്യക്കാര്‍ കഴിഞ്ഞ വര്‍ഷമാണ് കൊലപ്പെട്ടതെന്ന് ഇയാള്‍ പറയുന്നു. നേരത്തെ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ ഹര്‍ജിത് മാസി തട്ടിക്കൊണ്ടുപോയ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭീകരര്‍ 39 പേരെ വെടിവെച്ച് കൊന്നതായി പറഞ്ഞിരുന്നു. ഇതിനോട് ഏകദേശം ചേര്‍ന്ന് വരുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ക്രൂരമായ കൊലപാതകം
തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ക്രൂരമായ രീതിയിലാണ് കൊലപ്പെടുത്തിയതെന്ന് ഡോ സെയ്ദ് അലി അബ്ബാസ് പറയുന്നു. ഇവരില്‍ ഭൂരിഭാഗത്തിനും തലയ്ക്ക് വെടിയേറ്റിട്ടുണ്ട്. ഇതാണ് മരണ കാരണമായതെന്ന് അബ്ബാസ് പറഞ്ഞു. കഴിഞ്ഞ ജൂലായിലാണ് ഇവരുടെ മൃതദേഹം ഇറാഖി സേന കണ്ടെടുത്തത്. തലയ്ക്ക് വെടിയേറ്റിരുന്നതായി തന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ടെന്ന് അബ്ബാസ് സൂചിപ്പിച്ചു. അതേസമയം തലയ്ക്ക് വെടിയേല്‍ക്കാത്ത മൃതദേഹങ്ങള്‍ അസ്ഥികൂടത്തിന് സമാനമായിരുന്നു. അവരുടെ ശരീരത്തില്‍ പേശികളുണ്ടായിരുന്നില്ല. ഫോറന്‍സിക് പരിശോധനയില്‍ ഇവര്‍ മരിച്ചിട്ട് ഒരുവര്‍ഷത്തിലേറെയായി എന്ന് മനസിലാക്കാന്‍ സാധിച്ചെന്നും അബ്ബാസ് പറയുന്നു. ഇറാഖി മാര്‍ട്ടയേഴ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് അധ്യക്ഷന്‍ നജീഹ അബ്ദുള്‍ അമീര്‍ അല്‍ ഷിമാരി ഐഎസിന്റേത് കൊടുംക്രൂരതയാണെന്ന് വ്യക്തമാക്കി.
ഇറാഖി സൈന്യം
ഇന്ത്യക്കാര്‍ക്കായി വലിയ തിരച്ചിലായിരുന്നു അക്കാലത്ത് നടത്തിയിരുന്നതെന്ന് അല്‍ ഷിമാരി പറയുന്നു. തട്ടിക്കൊണ്ടുപോയ സമയത്ത് ഇറാഖില്‍ പതിനായിരത്തിലധികം ഇന്ത്യക്കാരുണ്ടായിരുന്നു. ബാദുഷ് മലനിരകളില്‍ സൈന്യം പരിശോധന നടത്തിയിരുന്നു. അവിടെയുള്ളവര്‍ ഐസിസ് ഭീകരര്‍ ഇന്ത്യക്കാരുടെ മൃതദേഹം അവര്‍ കത്തിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഭീകരര്‍ ഇസ്ലാമിന്റെ മൂല്യങ്ങളെ തകര്‍ക്കാന്‍ ഇറങ്ങിയതാണെന്നാണ് ഇറാഖ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം നേരത്തെ ഹര്‍ജിത് മാസി പറഞ്ഞത് എല്ലാവരെയും നിലത്ത് മുട്ട് കുത്തി നിര്‍ത്തിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു. ഇയാള്‍ പറഞ്ഞതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍. എന്നാല്‍ കാലയളവില്‍ ചെറിയ മാറ്റമുണ്ടായത് എങ്ങനെയെന്ന സംശയം ഇപ്പോഴും ബാക്കിയാണ്.
10 ദിവസം
കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ഇനിയും 10 ദിവസമെടുക്കും. ഇറാഖിലെ നിയമക്കുരുക്കുകള്‍ അഴിക്കണമെന്നാണ് സൂചന. എന്നാല്‍ സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. എന്തിനാണ് ഇത്രയും കാലം തങ്ങളില്‍ നിന്ന് ഇക്കാര്യം മറച്ചുവെച്ചതെന്ന് ഇവര്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാം നിയമപ്രകാരമാണ് ചെയ്തതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിട്ടുണ്ട്. മോദി സര്‍ക്കാരിന് ഹൃദയമില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. തെളിവില്ലാതെ ആളുകള്‍ മരിച്ചെന്ന് പറയാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും സുഷമ മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം ഹര്‍ജിത് മാസി നേരത്തെ തന്നെ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നത് എന്ത്‌കൊണ്ട് ഗൗരവത്തിലെടുത്തില്ല എന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഹര്‍ജിത് നുണ പറയുയാണെന്നാണ് സര്‍ക്കാരിന്റെ വാദം.
വികെ സിങിന്റെ അന്നത്തെ യാത്ര ഇന്ത്യക്കാരെ കണ്ടെത്താൻ; ഇപ്പോൾ മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങാനും...
ഇന്ത്യക്കാരുടെ മരണം ആദ്യം അറിയിച്ചത് ഹര്‍ജിത്ത്! സര്‍ക്കാര്‍ നുണയനാക്കി, ഒടുവില്‍ സത്യം ജയിച്ചു!
കേംബ്രിഡ്ജ് അനലറ്റിക്കയില്‍ ബിജെപിയും കോണ്‍ഗ്രസും കുരുക്കില്‍, ബീഹാര്‍ തിരഞ്ഞെടുപ്പും വിവാദത്തില്‍!