മകന്റെ വിവാഹത്തിൽ പങ്കെടുക്കണം,അസുഖബാധിതരായ മാതാപിതാക്കളെ കാണണം!ജാമ്യത്തിൽ ഇളവ് തേടി മദനി
ജാമ്യവ്യവസ്ഥയിൽ ഇരുപത് ദിവസത്തെ ഇളവ് അനുവദിക്കണമെന്നാണ് മദനി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബെംഗളൂരു: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി വിചാരണക്കോടതയിൽ ഹർജി നൽകി. കഴിഞ്ഞ ദിവസമാണ് അഭിഭാഷകർ മുഖേന കോടതിയിൽ ഹർജി സമർപ്പിച്ചത്.
മകൻ ഹഫീസ് ഉമർ മുക്താറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നാണ് മദനിയുടെ ആവശ്യം. വിവാഹത്തിൽ പങ്കെടുക്കുന്നതിനും, അസുഖബാധിതരായ മാതാപിതാക്കളെ സന്ദർശിക്കാനും ഇളവ് അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് 9ന് തലശേരി മുനിസിപ്പൽ ടൗൺ ഹാളിലാണ് മദനിയുടെ മകന്റെ വിവാഹം.
ജാമ്യവ്യവസ്ഥയിൽ ഇരുപത് ദിവസത്തെ ഇളവ് അനുവദിക്കണമെന്നാണ് മദനി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകരായ പി ഉസ്മാൻ, ടോണി സെബാസ്റ്റ്യൻ എന്നിവരാണ് മദനിക്ക് വേണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചത്.
ആഗസ്റ്റ് ഒന്നു മുതൽ ഇരുപത് വരെയാണ് മദനി നാട്ടിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം ഹർജി പരിഗണിക്കുന്നത് കോടതി ജൂലായ് 17 തിങ്കളാഴ്ചചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇതിന് മുൻപ് 2014ൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും, 2016 ജൂലായിൽ മാതാപിതാക്കളെ കാണാനും മദനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു.