അഭിമാനമായി അഭിനന്ദൻ! ശത്രുക്കളുടെ പിടിയിലായിട്ടും വീറോടെ പൊരുതി, മാപ്പുകളും രേഖകളും വിഴുങ്ങി
ദില്ലി: ശത്രുരാജ്യത്ത്, ശത്രുക്കളുടെ വലയത്തിന് ഉളളില്‍ കണ്ണും കയ്യും കെട്ടിയ നിലയില്‍ നില്‍ക്കുമ്പോഴും ധൈര്യം കൈ വിടാത്ത അഭിനന്ദന് വര്ധമാന് രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുന്നു. തന്റെ പേരൊഴികെ നിര്‍ണായകമായ ഒരു ചോദ്യത്തിനും അഭിനന്ദന് പാക് ആര്‍മിക്ക് ഉത്തരം കൊടുക്കാന്‍ തയ്യാറായില്ല എന്നാണ് പുറത്ത് വന്ന വീഡിയോകളില്‍ നിന്നും മനസ്സിലാകുന്നത്.
രാജ്യത്തോടുളള കൂറും സൈനികനെന്ന നിലയില്‍ അഭിനന്ദന്റെ ധൈര്യവും എത്രത്തോളമാണ് എന്ന് വ്യക്തമാക്കുന്നതാണ് പാകിസ്താന് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്ന ഈ വാര്‍ത്ത. പാക് ഭൂമിയിലാണ് വിമാനം തകര്‍ന്ന് താന്‍ വീണത് എന്ന് മനസ്സിലായ ശേഷം അഭിനന്ദന് എങ്ങനെ പൊരുതി എന്നത് ഓരോ ഇന്ത്യന്‍ പൗരനും രോമാഞ്ചമുണ്ടാക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഇന്ത്യയുടെ ധീരപുത്രൻ
ശത്രുരാജ്യത്താണ് അകപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലായാല്‍ സ്വാഭാവികമായും ആരും ഒന്ന് ഭയക്കും, പതറും. എന്നാല്‍ ഇന്ത്യന്‍ പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെതായി പുറത്ത് വന്നിരിക്കുന്ന വീഡിയോകള്‍ കാണിക്കുന്നത് അദ്ദേഹം എത്രമാത്രം സമചിത്തതയോടെയും ധൈര്യത്തോടെയുമാണ് പെരുമാറിയത് എന്നാണ്.
അഭിമാനമാണ് അഭിനന്ദൻ
പാകിസ്താനിലെ ദിനപത്രമായ ഡോണ്‍ അഭിനന്ദനെ കുറിച്ച് നല്‍കിയിരിക്കുന്ന വാര്‍ത്ത ഓരെ ഇന്ത്യക്കാരന്റെ ഉളളിലും അഭിമാനം നിറയ്ക്കും. ശത്രുക്കളുടെ പിടിയിലായിട്ടും ഒട്ടും പതറാതെ അഭിനന്ദന് പൊരുതുകയായിരുന്നുവെന്ന് ഡോണ്‍ ദിനപത്രത്തിലെ വാര്‍ത്തയില്‍ പറയുന്നു.
ഇറങ്ങിയത് പാകിസ്താനിൽ
പാക് വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയാണ് അഭിനന്ദന്റെ മിഗ് 21 വിമാനം തകര്‍ന്നത്. അഭിനന്ദന് പാരച്യൂട്ടില്‍ പറന്നിറങ്ങിയത് കൊണ്ട് ജീവന് രക്ഷപ്പെട്ടു. എന്നാല്‍ അഭിനന്ദന് പാരച്യൂട്ടില്‍ ഇറങ്ങിയത് ഇന്ത്യന്‍ മണ്ണിലല്ല, മറിച്ച് പാകിസ്താനില്‍ ആയിരുന്നു.
ഇത് ഇന്ത്യ ആണോ പാകിസ്താന് ആണോ
ഡോൺ വാർത്തയിൽ പറയുന്നത് ഇങ്ങനെ: താന്‍ ഇറങ്ങിയത് ഇന്ത്യയില്‍ തന്നെ ആണോ എന്ന് അദ്ദേഹത്തിന് ആദ്യം മനസ്സിലാക്കാന്‍ സാധിച്ചില്ല. അഭിനന്ദനെ കണ്ട് ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യ ആണോ പാകിസ്താന് ആണോ എന്ന് അദ്ദേഹം ചോദിച്ചു. കൂട്ടത്തിലൊരു കുട്ടി ഇന്ത്യയാണ് എന്ന് നുണ പറഞ്ഞു.
ഇന്ത്യയ്ക്ക് ജയ് വിളി
ഇത് കേട്ട അഭിനന്ദന് സമാധാനത്തോടെ ഇന്ത്യയ്ക്ക് ജയ് വിളിച്ചു. ഇന്ത്യയിലെ ഏത് സ്ഥലത്താണ് താനിപ്പോള്‍ എന്നും അഭിനന്ദന് ചോദിച്ചു. ക്വിലയില്‍ എന്നായിരുന്നു കുട്ടിയുടെ മറുപടി. തന്റെ പുറം തകര്‍ന്നിരിക്കുകയാണ് എന്നും വെള്ളം വേണമെന്നും അഭിനന്ദന് ആവശ്യപ്പെട്ടു.
യുവാക്കൾക്ക് കലി കയറി
വിമാനാപകടത്തില്‍ പരിക്ക് മറ്റി മുഖം മുഴുവന്‍ ചോരയായ നിലയില്‍ ആയിരുന്നു അഭിനന്ദന് അപ്പോള്‍. എന്നാല്‍ അഭിനന്ദന് ഇന്ത്യയ്ക്ക് അനുകൂലമായ മുദ്രാവാക്യം വിളിച്ചത് പാക് യുവാക്കളെ കലി പിടിപ്പിച്ചു. അവര്‍ പാക് സൈന്യത്തിന് സിന്ദാബാദ് മുഴക്കി.
ആകാശത്തേക്ക് വെടി ഉതിര്‍ത്തു
അഭിനന്ദനെ ആക്രമിക്കാന്‍ അവര്‍ കല്ലുകള്‍ പെറുക്കി. അപകടം മനസ്സിലായ അഭിനന്ദന് കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടി ഉതിര്‍ത്തു. സംഭവത്തിന് ദൃക്സാക്ഷിയായ സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് റസാഖിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് ഡോണ്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
അര കിലോമീറ്റർ ഓടി
കയ്യില്‍ തോക്കും പരിക്കേറ്റ ശരീരവുമായി അഭിനന്ദന് അരകിലോമീറ്ററോളം പിറകിലേക്ക് ഓടി. യുവാക്കളുടെ സംഘം അഭിനന്ദനെ പിന്തുടര്ന്ന് ഓടി. തന്നെ പിന്തുടരുന്നവരെ പിന്തിരിപ്പിക്കാന് അഭിന്ദന് പലകുറി ആകാശത്തേക്ക് വെടി വെച്ചുവെങ്കിലും യുവാക്കള്‍ പിന്മാറിയില്ല.
മാപ്പുകളും രേഖകളും നശിപ്പിച്ചു
ഇതോടെ സമീപത്തുണ്ടായിരുന്ന ചെറിയ കുളത്തിലേക്ക് അഭിനന്ദന് എടുത്ത് ചാടി. തന്റെ പക്കലുളള രേഖകളും മാപ്പുകളും ശത്രുക്കളുടെ കയ്യിലെത്തരുത് എന്ന് ആ ധീര യോദ്ധാവിന് നിര്‍ബന്ധമുണ്ടായിരുന്നു. പോക്കറ്റില്‍ നിന്ന് രേഖകളും മാപ്പുകളും എടുത്ത് നശിപ്പിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്.
കടലാസുകൾ വിഴുങ്ങി
ചില കടലാസുകള്‍ അദ്ദേഹം വിഴുങ്ങി. ചിലത് വെള്ളത്തില്‍ അലിയിച്ച് നശിപ്പിച്ച് കളഞ്ഞു. ഈ സമയമത്രയും പാകിസ്താനി യുവാക്കള്‍ അഭിനന്ദനെ കയ്യില്‍ കിട്ടാനായി കാത്ത് നിന്നു. അഭിനന്ദനോട് തോക്ക് താഴെയിടാന്‍ അവര്‍ ആവശ്യപ്പെട്ടു.
ഒരാൾ കാലിന് വെടി വെച്ചു
അതിനിടെ കൂട്ടത്തിലൊരു ആണ്‍കുട്ടി അഭിനന്ദന്റെ കാലിന് വെടി വെച്ചതായി റസാഖ് പറഞ്ഞുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗുരുതരമായ പരിക്ക് പറ്റിയിട്ടും അഭിനന്ദന് അസാമാന്യമായ ധൈര്യം കാണിച്ചുവെന്ന് പത്രം പറയുന്നു. കാലിന് വെടി വെച്ച് വീഴ്ത്തിയ ശേഷം അഭിനന്ദനെ യുവാക്കള്‍ പിടികൂടി.
ആളുകൾ ആക്രമിച്ചു
അഭിനന്ദന്റെ കൈ രണ്ടും കെട്ടിയിട്ടു. ചിലര്‍ അദ്ദേഹത്തിന്റെ മേല്‍ ചാടി വീണ് പക തീര്‍ക്കാന്‍ ശ്രമിച്ചു. കൂട്ടത്തിലുളള മറ്റ് ചിലര്‍ അവരെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. ക്രൂരമായി മര്‍ദിക്കപ്പെടുമ്പോഴും അഭിനന്ദന് എഴുന്നേറ്റ് നില്ക്കാന് ശ്രമിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.
സൈന്യം രക്ഷപ്പെടുത്തി
അതിനിടെ പാക് ആര്‍മിയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും അഭിനന്ദനെ രക്ഷപ്പെടുത്തിയ സൈന്യം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു എന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിനന്ദനെ ഉപാധികളോടെ വിട്ട് തരാം എന്നാണ് പാകിസ്താന് പറയുന്നത്. എന്നാല്‍ ഒരു ഉപാധിക്കും തയ്യാറല്ലെന്നും എത്രയും പെട്ടെന്ന് അഭിനന്ദനെ വിട്ട് കിട്ടണം എന്നുമാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.