മോദി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം കോൺഗ്രസ് നേതാവ് അഭിഷേഖ് സിംഗ്വി! എതിർത്ത് ശശി തരൂർ
ദില്ലി: ദില്ലി തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ നേതാക്കള്‍ തമ്മിലുളള ഭിന്നതകള്‍ മൂര്‍ച്ഛിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ വിജയത്തെ പ്രശംസിച്ച പി ചിദംബരത്തെ വിമര്‍ശിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ശര്‍മ്മിഷ്ഠ മുഖര്‍ജിയും മിലിന്ദ് ദിയോറയ്ക്കെതിരെ അജയ് മാക്കനും രംഗത്ത് വന്നിരുന്നു.
മധ്യപ്രദേശില്‍ കമല്‍ നാഥും ജോതിരാദിത്യ സിന്ധ്യയും പരസ്യ വെല്ലുവിളികളിലേക്ക് കടന്നിരിക്കുകയാണ്. കേരളത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്പോര് നടക്കുന്നു. അതിനിടെ കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിംഗ്വി മോദി സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
രണ്ട് ചേരിയായി കോൺഗ്രസ്
കശ്മീരും അയോധ്യയും പൗരത്വ നിയമവും മുതല്‍ അടുത്ത കാലത്തായി പല വിഷയങ്ങളിലും നേതാക്കളടക്കമുളളവര് പാര്‍ട്ടി നിലപാടിന് വിരുദ്ധമായി രംഗത്ത് വരുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. ജമ്മു കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ നിരന്തരമായി വിമര്‍ശിക്കുന്ന ബ്രിട്ടീഷ് എംപി ഡെബി അംബ്രഹാംസിനെ ദില്ലി വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ച സംഭവത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ട് ചേരിയായി തിരിഞ്ഞിരിക്കുന്നത്.
പിന്തുണച്ച് സിംഗ്വി
ഡെബി അഹ്രഹാംസിന് പ്രവേശനം നിഷേധിച്ചത് വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവ് മനു അഭിഷേഖ് സിംഗ്വി. ഡെബി അബ്രഹാംസിനെ ഇന്ത്യ നാട് കടത്തിയത് തീര്‍ച്ചയായും ചെയ്യേണ്ട കാര്യം തന്നെ ആയിരുന്നു എന്നാണ് അഭിഷേഖ് സിഗ്വി ട്വീറ്റ് ചെയ്തിരിക്കുന്നത്.
പാകിസ്താന്റെ ആൾ
ഡെബി അബ്രഹാംസ് വെറുമൊരു എംപി മാത്രമല്ല, അവര്‍ പാകിസ്താന്റെ ആളാണ് എന്നും പാക് സര്‍ക്കാരുമായും പാക് ചാര സംഘടനയായ ഐഎസ്ഐയുമായും അവര്‍ക്ക് ബന്ധമുണ്ടെന്നും അഭിഷേക് സിംഗ്വി ആരോപിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കാനുളള ഏതൊരു നീക്കവും എതിര്‍ക്കപ്പെടേണ്ടതാണ് എന്നും മനു അഭിഷേഖ് സിംഗ്വി ട്വിറ്ററില്‍ കുറിച്ചു.
എതിർത്ത് തരൂർ
അതേസമയം ഡെബി അബ്രഹാംസിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു എംപിയായ ശശി തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. കശ്മീരില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ എല്ലാം സാധാരണമാണെങ്കില്‍ എന്തുകൊണ്ട് വിമര്‍ശകരെ അവിടെ സന്ദര്‍ശിക്കാനും ആശങ്കകള്‍ ദൂരീകരിക്കാനും അനുവദിക്കുന്നില്ല എന്നാണ് ശശി തരൂരിന്റെ ചോദ്യം.
കോണ്‍ഗ്രസിന് തലവേദന
എളുപ്പത്തില്‍ വഴങ്ങുന്ന യൂറോപ്യന്‍ എംപിമാരുടേയും വിനീത വിധേയരായ അംബാസിഡര്‍മാരുടേയും സംഘത്തിന് വേണ്ടി ടൂര്‍ നടത്തുന്നതിന് പകരം കശ്മീര്‍ വിഷയത്തില്‍ കേന്ദ്രീകരിച്ച പാര്‍ലമെന്ററി ഗ്രൂപ്പിന്റെ നേതാവിനെ അയക്കുകയല്ലേ വേണ്ടത് എന്നും തരൂര്‍ ചോദിക്കുന്നു. ഡെബി അബ്രഹാംസിനെ തടഞ്ഞത് അവര്‍ ഇന്ത്യയുടെ ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് കൊണ്ടാണ് എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
ഡെബിയേയും സഹായിയേയും തടഞ്ഞു
ഡെബിയേയും സഹായിയേയും ദില്ലി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ വെച്ച് തിങ്കളാഴ്ചയാണ് തടഞ്ഞു. കാലാവധിയുളള വിസ ഉണ്ടായിട്ടും അത് നിഷേധിച്ചുവെന്നും വിമാനത്താവളത്തില്‍ വെച്ച് ഡെബിക്ക് കസ്റ്റംസ് ക്ലിയറന്‍സ് തന്നില്ലെന്നും സഹായിയായ ഹര്‍പ്രീത് ഉപല്‍ ആരോപിക്കുകയുണ്ടായി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രീകരിച്ചിട്ടുളള പാര്‍ലമെന്ററി ഗ്രൂപ്പിനെ നയിക്കുന്ന നേതാവ് കൂടിയാണ് ഡെബി.
ചിദംബരത്തിന് എതിരെ ശർമ്മിഷ്ഠ
ഡെബി വിഷയത്തിലടക്കം പാര്‍ട്ടിക്കുളളില്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കമുളളവര്‍ക്കിടയില്‍ നിരന്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുന്നത് കോണ്‍ഗ്രസിന് തലവേദനയാണ്. ദില്ലിയിലെ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയും പ്രണബ് മുഖർജിയുടെ മകളുമായി ശര്‍മിഷ്ഠ മുഖര്‍ജി മുതിർന്ന നേതാവ് പി ചിദംബരത്തിന് എതിരെ രംഗത്ത് വന്നത് കോൺഗ്രസ് ക്ഷീണമായിരുന്നു. ദില്ലിയിൽ കോൺഗ്രസ് തോൽക്കുകയും ആം ആദ്മി പാർട്ടി വിജയിക്കുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
ആപ്പിന് അഭിനന്ദനം
''ആം ആദ്മി പാര്‍ട്ടി വിജയിച്ചു, പൊങ്ങച്ചക്കാരും വീമ്പ് പറച്ചിലുകാരും തോറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരായ ദില്ലിയിലെ ജനത ബിജെപിയുടെ അപകടകരമായ ധ്രുവീകരണ-വിഭജന രാഷ്ട്രീയത്തെ തോല്‍പ്പിച്ചു. 2021ലും 2022ലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരു മാതൃക സൃഷ്ടിച്ചതിന് ദില്ലി ജനതയെ നമിക്കുന്നു'' എന്നാണ് പി ചിദംബരം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ട്വീറ്റ് ചെയ്തത്.
കട പൂട്ടുന്നതാവും നല്ലത്
''എല്ലാ വിധ ബഹുമാനത്തോട് കൂടിയും പറയട്ടെ സര്, അറിയാന്‍ വേണ്ടിയാണ്, ബിജെപിയെ തോല്‍പ്പിക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് മറ്റ് സംസ്ഥാന പാര്‍ട്ടികള്‍ക്ക് പുറംപണിക്കരാര്‍ കൊടുത്തിരിക്കുകയാണോ അതല്ലെങ്കില്‍ എന്തുകൊണ്ടാണ് നമുക്ക് കിട്ടിയ പ്രഹരത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പകരം ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നത്. പുറംകരാര്‍ കൊടുത്തു എന്നാണെങ്കില്‍ നമ്മള് കടപൂട്ടുന്നതാണ് നല്ലത്'' എന്നാണ് ശര്‍മിഷ്ഠ മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്.