മോദിക്ക് കോൺഗ്രസിനുളളിൽ പിന്തുണയേറുന്നു, നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന് സിംഗ്വിയും!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ല എന്ന ജയറാം രമേശിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് പിന്തുണയേറുന്നു. മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്വിയാണ് ജയറാം രമേശിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുളളത്. ട്വിറ്ററിലാണ് പ്രതികരണം.
'മോദിയെ മോശക്കാരനായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് താന്‍ എപ്പോഴും പറഞ്ഞിട്ടുളളതാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രമല്ല, ഒരേ തരത്തില്‍ തന്നെ വിമര്‍ശിക്കുന്നത് മോദിയെ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തികള്‍ എല്ലായ്‌പ്പോഴും നല്ലതോ ചീത്തയോ വ്യത്യസ്തമോ ആയിരിക്കും. അവ വിലയിരുത്തേണ്ടത് വിഷയം നോക്കിയാണ്. അല്ലാതെ വ്യക്തികളെ നോക്കിയല്ല. ഉജ്ജ്വ പദ്ധതി അത്തരം നല്ല കാര്യങ്ങളില്‍ ഒന്നാണ്' എന്നാണ് അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തിരിക്കുന്നത്.
പി ചിദംബരത്തിന്റെ അറസ്റ്റ് വലിയ അടിയായിരിക്കേയാണ് മോദിയെ പുകഴ്ത്തിയുളള നേതാക്കളുടെ രംഗപ്രവേശവും കോണ്‍ഗ്രസിന് തലവേദന ആയിരിക്കുന്നത്. മോദിയുടെ ഭരണം പൂര്‍ണമായും മോശമാണ് എന്ന തരത്തില്‍ ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിനെ ഒരു തരത്തിലും സഹായിക്കാന്‍ പോകുന്നില്ല എന്നാണ് ജയറാം രമേശ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഭരണത്തിലെ നല്ല കാര്യങ്ങള്‍ അംഗീകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും ജയറാം രമേശ് പറഞ്ഞു.
മോദിയുടെ പ്രവര്‍ത്തികളെ അംഗീകരിക്കേണ്ട സമയമായിരിക്കുന്നു. 30 ശതമാനത്തിന് മുകളില്‍ വോട്ട് നേടി രണ്ടാമതും തിരഞ്ഞെടുക്കപ്പെടാന്‍ മോദി 2014നും 2019നും ഇടയില്‍ എന്ത് ചെയ്തു എന്നത് തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ജനങ്ങള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് മോദി ചെയ്യുന്നത് എന്നും അത് മുന്‍പൊരിക്കലും നടന്നിട്ടില്ലാത്തും ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തിടത്തോളം കോണ്‍ഗ്രസിന് മോദിയെ എതിരിടാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു.
Always said demonising #Modi wrong. No only is he #PM of nation, a one way opposition actually helps him. Acts are always good, bad & indifferent—they must be judged issue wise and nt person wise. Certainly, #ujjawala scheme is only one amongst other good deeds. #Jairamramesh
— Abhishek Singhvi (@DrAMSinghvi) August 23, 2019