കിംഗ് മേക്കറല്ല, കിംഗ് ആകാൻ കെസിആർ; 120 നേതാക്കളുടെ പിന്തുണയുണ്ടെന്ന് അവകാശവാദം
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം രൂപികരിക്കാൻ കോൺഗ്രസ് നീക്കം നടത്തിയപ്പോൾ കോൺഗ്രസും ബിജെപിയും ഇല്ലാത്ത മുന്നണിയാണ് ലക്ഷ്യമെന്നാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ദേശീയ പാർട്ടി രൂപികരിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിആർഎസിന്റെ പ്രചാരണ റാലിയിൽ തെലങ്കാന മുഖ്യമന്ത്രി.
ഒരു ഫെഡറൽ മുന്നണി രൂപികരിക്കാൻ തന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന 120 നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് കെസിആർ അവകാശപ്പെടുന്നത്. 16 എംപിമാർ മാത്രമാണ് തനിക്കൊപ്പമുള്ളതെന്നാണ് ജനങ്ങൾ കരുതുന്നത്, എന്റെ പദ്ധതികൾ പരസ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ 120 പേരുടെ പിന്തുണ എനിക്കുണ്ടെന്ന് മാത്രം പറയാം. നിരവധി പ്രാദേശിക നേതാക്കളുമായി താൻ ചർച്ച നടത്തിവരികയാണെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ആരും കേട്ടിരുന്ന് പോകും, പാട്ട് പാടി സദസ്സിനെ കൈയ്യിലെടുത്ത് ആലത്തൂർ സ്ഥാനാർത്ഥി രമ്യാ, വീഡിയോ
നല്ല സമയത്തിനായി
നിമിത്തങ്ങളിൽ വളരെയധികം വിശ്വസിക്കുന്നയാളാണ് ചന്ദ്രശേഖര റാവു. വൻ ഭൂരിപക്ഷത്തിൽ സർക്കാർ അധികാരത്തിലെത്തിയിട്ടും മാസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ വിലുപീകരിച്ചത്. ശുഭ മുഹൂർത്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് സർക്കാർ രൂപികരണം വൈകാൻ കാരണമായത്.
കരീംനഗറിൽ
കരിംനഗറിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കെസിആർ തന്റെ ഭാവി പദ്ധതികളുടെ സൂചന നൽകിയത്. കരിംനഗറിൽ വച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾ നടപ്പാകുമെന്നാണ് കെസിആറിന്റെ വിശ്വാസം. ആന്ധ്രാ വിഭജനത്തിന് വേണ്ടി നടന്ന പ്രക്ഷോഭത്തിനിടെ പുതിയ സംസ്ഥാനം രൂപികരിച്ചാൽ മാത്രമെ താൻ കരിംനഗറിലേക്ക് തിരികെയെത്തുവെന്ന് തന്റെ പ്രസംഗങ്ങളിൽ റാവു ആവർത്തിച്ച് പറഞ്ഞിരുന്നു.
ഫെഡറൽ മുന്നണി സാധ്യമാകുമോ?
അതേ സമയം കെസിആറിന്ഡറെ അവകാശവാദത്തെ സംശയത്തോടെയാണ് രാഷ്ട്രീയ നിരീക്ഷർ നോട്ടിക്കാണുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഒട്ടുമിക്ക പ്രദേശി പാർട്ടികളും എൻഡിഎയ്ക്കോ പ്രതിപക്ഷ മഹാസഖ്യത്തിനോ ഒപ്പം കൂടിയിട്ടുണ്ട്. കോൺഗ്രസിനെയും ബിജെപിയും ഒഴിവാക്കിയുള്ള മൂന്നാം മുന്നണിയ്ക്കായി കെസിആർ മമതാ ബാനർജി, അഖിലേഷ് യാദവ്, എംകെ സ്റ്റാലിൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പിന്തുണ നൽകിയവർ
ആന്ധ്രാപ്രദേശിൽ നിന്നും ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും ഒഡീഷയിൽ നവീൻ പട്നായികിന്റെ ബിജെഡിയും മാത്രമാണ് കെസിആറിനോട് അനുകൂല നിലപാടെടുത്തത്. മോദിയുടെ ബി ടീമാണ് കെസിആറ്‍ എന്നാണ് മുഖ്യ എതിരാളിയായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. വോട്ട് വിഭജിച്ച് ബിജെപിയെ സഹായിക്കാനാണ് കെസിആറിന്റെ നീക്കമെന്നാണ് ആരോപണം.
ദേശീയ രാഷ്ട്രീയത്തിലേക്ക്
രാജ്യം പുരോഗതി പാലിക്കണമെങ്കിൽ ബിജെപിയേയും കോൺഗ്രസിനേയും പുറത്ത് നിർത്തണം. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങൾ അനുഗ്രഹിച്ചാൽ ഞാനൊരു ദേശീയ പാർട്ടി രൂപികരിക്കും. ഞാൻ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർ കൈകൾ ഉയർത്താനും പ്രചാരണ റാലിക്കിടെ ആൾക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ടി ആർഎസ് തരംഗം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് തരംഗം ആഞ്ഞടിച്ച സംസ്ഥാനമായിരുന്നു തെലങ്കാന. 119 അംഗ സഭയിൽ കോൺഗ്രസ് നേടിയതാകട്ടെ 19 സീറ്റുകൾ. തിരഞ്ഞെടുപ്പിന് ശേഷം 4 മാസങ്ങൾ പിന്നിട്ടപ്പോഴേയ്ക്കും കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 11 ആയി. 8 പേരാണ് ഇതിനോടകം ടിആർഎസ് പാളയത്തിൽ എത്തിയത്.
തിരഞ്ഞെടുപ്പിൽ തിരിച്ചടി
ടിആർഎസ് കൂടുതൽ ശക്തമാവുകയും കോൺഗ്രസിന് സ്വാധീനം നഷ്ടമാവുകയും ചെയ്യുന്ന കാഴ്ചയാണ് തെലങ്കാനയിലുള്ളത്. എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതോടെ പ്രതിപക്ഷ പദവിയും നഷ്ടമാകാനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിലും തെലങ്കാനയിൽ കോൺഗ്രസിന് കാര്യമായ പ്രതീക്ഷകളില്ല. നാല് എംഎമാർ കൂടി ടിആർഎസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണെന്നാണ് സൂചന.