ആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെ
പട്ന: മുഖ്യമന്ത്രി സ്ഥാനത്ത് ഹാട്രിക് തികയ്ക്കാമെന്ന മോഹവുമായാണ് ജെഡിയും നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പോരിനിറങ്ങിയിരിക്കുന്നത്. പല തവണയായി ഇതുവരെ ആകെ 5 തവണ ബിഹാറിന്‍റെ മുഖ്യമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ട് നിതീഷ് കുമാര്‍. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ പ്രതിച്ഛായ ഉയര്‍ത്തികാട്ടിയാണ് ജെഡിയു വോട്ട് തേടുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ നിതീഷ് പൂര്‍ണ്ണ പരാജയം എന്ന ആരോപണം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് കൂടിയായിരുന്നു എല്‍ജെപി മുന്നണി വിട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആര് മുഖ്യമന്ത്രിയാകണമെന്ന എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയുടെ ഫലം കൂടി പുറത്തു വരുന്നത്.

ആര് മുഖ്യമന്ത്രിയാവണം
ബിഹാറില് ആര് മുഖ്യമന്ത്രി സ്ഥാനത്ത് എത്താനാണ് ആഗ്രഹിക്കുന്നതെന്നുള്ള ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത 29.5 ശതമാനം ആളുകളും ജെഡിയു നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അധികാരത്തില്‍ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നിരയിലെ മറ്റ് പ്രമുഖ നേതാക്കള്‍ക്കൊന്നും ഇദ്ദേഹത്തിന്‍റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

തേജസ്വി യാദവ്
സര്‍വേയില്‍ പങ്കെടുത്ത 19.9 ശതമാനം ആളുകളാണ് രാഷ്ട്രീയ ജനതാദളിന്‍റെ തേജശ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കുമെന്ന് പ്രവചിക്കുന്നത്. അതേസമയം തേജസ്വി യാദവിന്‍റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അധികാരത്തില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ കേവലം 9.8 ശതമാനം പേര്‍ മാത്രമാണ്. ജയില്‍ വാസം അദ്ദേഹത്തിന്‍റെ പ്രതിച്ഛായക്ക് വലിയ തോതില്‍ ഇളക്കം തട്ടിച്ചുവെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

ചിരാഗ് പാസ്വാന്‍
ഭരണകക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷ സഖ്യമായി മഹാസഖ്യവും കൂടാതെ, ഇത്തവണത്തെ സംസ്ഥാനത്തെ വോട്ട് വിഹിതത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയാണ്. ചിരാഗ് പാസ്വാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ 13.8 ശതമാനമാണ്.

ലാലുവോ നിതീഷോ
ലാലു പ്രസാദ് യാദവിന്റെ 15 വർഷത്തെ ഭരണവും നിതീഷ് കുമാറിന്റെ 15 വർഷത്തെ ഭരണവും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വോട്ടര്‍മാരില്‍ പകുതിയിലധികം - കിഴക്കൻ ബീഹാർ, മഗധ്-ഭോജ്പൂർ, മിത്തിലാഞ്ചൽ, സീമാഞ്ചൽ, മേഖലയില്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാന്‍ നിതീഷ് കുമാറിന് സാധിച്ചുവെന്നാണ് അവകാശപ്പെട്ടത്.

തിരഞ്ഞെടുപ്പ് 3 ഘട്ടം
ഒക്ടോബർ 28 നാണ് ബീഹാറിലെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടം നവംബർ 3, 7 തീയതികളിലായി നടക്കുന്നു. ഫലം നവംബർ 10 ന് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 243 നിയോജകമണ്ഡലങ്ങളിൽ 71 നിയോജക മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications