ബിഹാറില്‍ വീണ്ടും എന്‍ഡിഎ സഖ്യം അധികാരത്തിലെന്ന് സര്‍വെ; 159 വരെ സീറ്റുകള്‍,പ്രതിപക്ഷം 100 കടക്കില്ല
പട്ന: ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഭരണ പക്ഷത്ത് ബിജെപിയും ജെഡിയുവും അടങ്ങുന്ന എന്‍ഡിഎ സഖ്യവും പ്രതിപക്ഷത്ത് ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അടങ്ങുന്ന മാഹസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം.
ചിരാഗ് പാസ്വാന് നയിക്കുന്ന എല്‍ജെഡി. പപ്പുയാദവ്-ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ മൂന്നാം മുന്നണി, ബിഎസ്പി സഖ്യം എന്നിവരും വോട്ട് തേടി അണിനിരക്കുന്നു. മത്സരഫലം പ്രവചനാതീതമാണെങ്കിലും അഭിപ്രായ വോട്ടെടുപ്പായി നിരവധി ചാനലുകളും ഏജന്‍സികളും രംഗത്തുണ്ട്. അതില്‍ എബിപി-സി വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ ചാനല്‍ ഇപ്പോള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്.
എബിപി-സി വോട്ടര്‍
വിവിധ മേഖലകളാക്കി തിരിച്ചാണ് എബിപി-സി വോട്ടര്‍ സര്‍വെ വോട്ടര്‍മാരുടെ അഭിപ്രായം തേടിയത്. എല്ലാ മേഖലകളിലും കൂടുതല്‍ സീറ്റുകള്‍ നേടി നേടി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ മികച്ച ലീഡ് നിലനിർത്തുകയാണ്. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികൾക്ക് വോട്ടിംഗ് രീതിയിൽ ഒരു മാറ്റവും വരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.
സീമാഞ്ചൽ
സീമാഞ്ചൽ ലോക്സഭാ മേഖലയിൽ എൻഡിഎ സഖ്യം 11-15 വരെ സീറ്റുകള്‍ നേടി മേധാവിത്വം സ്ഥാപിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. മേഘലയില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നയിക്കുന്ന മഹാസഖ്യത്തിന് 8 മുതല്‍ 11 സീറ്റുകൾ വരെയാണ് സര്‍വെ പ്രവചിക്കുന്നത്. ചിരാഗ് പാസ്വാന്റെ എൽജെപിക്ക് ഈ മേഖലയിൽ സീറ്റുകള്‍ ഒന്നും ലഭിക്കില്ല, മറ്റ് പാർട്ടികൾക്ക് 1-2 സീറ്റുകൾ ലഭിക്കാമെന്നും സര്‍വ്വെ അഭിപ്രായപ്പെടുന്നു.
ആഗ്പ്രദേശ്
27 നിയമസഭാ സീറ്റുകള്‍ ഉള്ള ആംഗ്പ്രദേശ് മേഖലയില്‍ ബിജെപി-ജെഡിയു സഖ്യത്തിന് തന്നെയാണ് സര്‍വെ മുന്‍തൂക്കം കല്പിക്കുന്നത്. 16 മുതല്‍ 20 വരെ സീറ്റുകല്‍ ഇവിടെ ഭരണപക്ഷം നേടിയേക്കാമെന്നാണ് സര്‍വ്വെ അവകാശപ്പെടുന്നത്. മഹാസഖ്യം ആറ് മുതല്‍ പത്ത് സീറ്റുകള്‍ വരേയും എല്‍ജെപി പൂജ്യം മുതല്‍ 2 സീറ്റുകള്‍ വരേയും നേടാം. മറ്റുള്ളവര്‍ക്ക് ഒരു സീറ്റാണ് പ്രവചിക്കപ്പെടുന്നത്.
മിത്തിലാഞ്ചൽ
മിത്തിലാഞ്ചൽ മേഖലയില്‍ എന്‍ഡിഎ തന്നെ ഭൂരിപക്ഷം സീറ്റുകളും നേടും. 41 ശതമാനം വോട്ട് വിഹിതത്തോടെ മിത്തിലഞ്ചല്‍ മേഖലയിലെ 50 സീറ്റുകളില്‍ 27 മുതല്‍ 31 വരെ സീറ്റുകള്‍ ഭരണ മുന്നണിക്ക് ലഭിക്കുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വെ അഭിപ്രായപ്പെടുന്നത്. 38 ശതമാനം വോട്ട് വിഹിതം ലഭിക്കുന്ന മഹാസഖ്യത്തിന് 18 മുതല്‍ 21 വരെ സീറ്റുകളാണ് ലഭിക്കുക. എല്‍ജെപി ഇവിടെ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വ്വേയില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉള്ള മഗധ്-ഭോജ്പൂർ മേഖലയിലും മേധാവിത്വം എന്‍ഡിഎയ്ക്ക് തന്നെയാണ്. മേഖലയിലെ 69 സീറ്റുകളില്‍ 36 മുതല്‍ 44 സീറ്റുകള്‍ വരെ എന്‍ഡിഎ സഖ്യത്തിന് ലഭിക്കും (വോട്ട് വിഹിതം 44 ശതമാനം). മഹാസ്യക്കില്‍ 23 മുതല്‍ 30 വരെ സീറ്റുകളെന്നാണ് സര്‍വേയില്‍ പറയുന്നത് (വോട്ട് വിഹിതം 33 ശതമാനം). 19 ശതമാനം വോട്ട് നേടി മറ്റ് പാര്‍ട്ടികള്‍ ഈ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സര്‍വേ അവകാശപ്പെടുന്നു.
159 വരെ സീറ്റുകള്‍
എല്ലാ മേഖലകളിലേയും കണക്കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് ബിഹാർ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. ആകെയുള്ള 243 സീറ്റുകളിൽ 135 മുതല്‍ 159 വരെ സീറ്റുകള്‍ നേടി നീതിഷ് കുമാര്‍ തന്നെ അധികാരത്തില്‍ തുടരമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു.
മഹാസഖ്യത്തിന്
അതേസമയം മറുപക്ഷത്ത് മഹാസഖ്യത്തിന് 77 മുതല്‍ 98 വരെ സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. 1മുതല്‍ 5 സീറ്റുകള്‍ എൽജെപിക്കും മറ്റ് പാർട്ടികൾക്ക് 4-8 സീറ്റുകളും ലഭിച്ചേക്കാമെന്നും സര്‍വേയില്‍ പറയുന്നു. നിലവില്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് 125 സീറ്റുകളാണ് ഉള്ളത്. ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഖ്യത്തിന് കഴിയുമെന്നാണ് സര്‍വെ അവകാശപ്പെടുന്നത്.
എൽജെപിയും ബിജെപിയും
എബിപി ന്യൂസ് സിവോട്ടർ ഒപിനിയൻ പോളിന്റെ ഭാഗമായി സർവേയിൽ പങ്കെടുത്ത 30,000 ത്തിലധികം വോട്ടർമാരോട് മറ്റി നിരവധി ചോദ്യങ്ങളും ചോദിച്ചിരുന്നു. എൽജെപിയും ബിജെപിയും തമ്മില്‍ പരസ്പരം രഹസ്യ ധാരണയുണ്ടോയെന്ന ചോദ്യത്തിന് 61 ശതമാനം പേരും അതെ എന്നാണ് ഉത്തരം നല്‍കിയത്. 39 ശതമാനം പേർ മാത്രമാണ് ഇല്ല എന്ന് പറഞ്ഞത്.
പ്രധാന ഘടകം
സര്‍വേയില്‍ ചോദിച്ച മറ്റൊരു പ്രധാന ചോദ്യം ബിഹാര്‍ നേരിട്ടുകൊണ്ടിരിക്കുന്ന എറ്റവും പ്രധാന പ്രശ്നം എന്താണ് എന്നുളതായിരുന്നു. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നമെന്നായിരുന്നു 52% ആളുകളും അഭിപ്രായപ്പെട്ടത്. വൈദ്യുതി / വെള്ളം / റോഡുകളുടെ അവസ്ഥ, കൊറോണ പാൻഡെമിക് ഇഷ്യു, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അവസ്ഥ, ദേശീയ പ്രശ്നങ്ങളായ സിഎഎ / എൻആർസി / എൻപിആർ എന്നിവയും തിരഞ്ഞെടുപ്പിലെ ഘടകങ്ങളായിരിക്കുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നീതി ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതി: സന്തോഷ് കീഴാറ്റൂര്‍