ബിഹാര്‍: എല്‍ജെപി യുപിഎ സഖ്യത്തിലേത്തിയേക്കും, ലക്ഷ്യം നീതീഷ് കുമാര്‍, സര്‍വേ ഫലം ഇങ്ങനെ
പാട്ന: നിതീഷ് കുമാറുമായി ഉടക്കി എന്‍ഡിഎ സഖ്യം വിട്ട എല്‍ജെപിയുമായി ബിഹാറില്‍ ബിജെപി രഹസ്യ ധാരണയുണ്ടാക്കുന്നുവെന്ന ആരോപണം ശക്തമാണ്. ജെഡിയു മത്സരിക്കുന്ന സീറ്റുകളില്‍ മാത്രം എല്‍ജെപി മത്സരിക്കുന്നതും അതില്‍ തന്നെ പത്തോളം സീറ്റുകളില്‍ ബിജെപിയില്‍ നിന്ന് വന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായയും എല്‍ജെപി-ബിജെപി ബന്ധമെന്ന ആരോപണത്തിന് ശക്തി പകരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി എല്‍ജെപി സഖ്യം ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. എന്നാല്‍ ഈ അഭ്യുഹങ്ങള്‍ക്ക് നേര്‍ വിപരീതമായ പ്രവചനമാണ് എബിപി-സി വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നത്.
മഹാസഖ്യത്തിന്‍റെ ഭാഗം
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ചിരാഗ് പാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായേക്കുമെന്നാണ് എബിപി-സി വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 53 ശതമാനം പേരും കരുതുന്നത്. രാംവിലാസ് പാസ്വാന്‍റെ അഭാവത്തില്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ തനിച്ച് നില്‍ക്കാന്‍ എല്‍ജെപിക്ക് കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലക്ഷ്യം നിതീഷ് കുമാര്‍
ബിജെപി, കോണ്‍ഗ്രസ് എന്നീ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി പല സമയങ്ങളില്‍ ഇരു പാര്‍ട്ടികളും സഖ്യം ചേര്‍ന്നിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് എല്‍ജെപിയുടെ കൂടാരം ബിജെപിയും ആര്‍ജെഡിയുടേത് കോണ്‍ഗ്രസും ആണ്. എന്നാല്‍ നീതിഷ് കുമാര്‍ എന്ന പൊതു ശത്രുവിനെ ഒതുക്കുകയെന്ന ലക്ഷ്യത്തില്‍ ഇരുവരും ഒന്നിക്കാമെന്നാണ് വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.
53.3% വോട്ടർമാർ
സർവേ പ്രകാരം, 53.3% വോട്ടർമാർ തിരഞ്ഞെടുപ്പിന് ശേഷം ആർജെഡി എൽജെപിയുമായി കൈകോർക്കുമെന്ന് കരുതുന്നു, അതേസമയം ഇരുവരും തമ്മിൽ സഖ്യമുണ്ടാകില്ലെന്ന് കരുതുന്നത് 46.7% പേരാണ്. ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുന്ന ചിരാഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് ആഗ്രഹിക്കുകയം ചെയ്യുന്നു. ഈ നിലപാട് 57.7% വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നും സർവേ പറയുന്നു.
ധാരണയുണ്ട്
എബിപി ന്യൂസ്- സിവോട്ടർ അഭിപ്രായ വോട്ടെടുപ്പിന്‍റെ ഭാഗമായി സർവേയിൽ പങ്കെടുത്ത 30,000 ത്തിലധികം വോട്ടർമാരോട് മറ്റു നിരവധി ചോദ്യങ്ങളും ചോദിച്ചിരുന്നു. എൽജെപിയും ബിജെപിയും തമ്മില്‍ പരസ്പരം രഹസ്യ ധാരണയുണ്ടോയെന്ന ചോദ്യത്തിന് 61 ശതമാനം പേരും അതെ എന്നാണ് ഉത്തരം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. 39 ശതമാനം പേർ മാത്രമാണ് ഇല്ല എന്ന് പറഞ്ഞത്. ജെഡിയും കൂടുതല്‍ സീറ്റുകള്‍ നേടുന്നതിന് തടയിടാന്‍ ബിജെപി നടത്തുന്ന കളിയുടെ ഭാഗമായാണ് എല്‍ജെപി പ്രവര്‍ത്തിക്കുന്നതെന്ന അഭിപ്രായവും ഉണ്ട്.
എന്‍ഡിഎ വീണ്ടും അധികാരത്തില്‍
അതേസമയം, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് ബിഹാർ തിരഞ്ഞെടുപ്പിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷമാണ് എബിപി ന്യൂസ്- സിവോട്ടർ സര്‍വേ പ്രവചിക്കുന്നത്. ആകെയുള്ള 243 സീറ്റുകളിൽ 135 മുതല്‍ 159 വരെ സീറ്റുകള്‍ നേടി നീതിഷ് കുമാര്‍ തന്നെ അധികാരത്തില്‍ തുടരമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു.
പ്രതിപക്ഷത്തിന്
അതേസമയം മറുപക്ഷത്ത് കോണ്‍ഗ്രസ്-ആര്‍ജെഡി-ഇടത് എന്നിവര്‍ നയിക്കുന്ന മഹാസഖ്യത്തിന് 77 മുതല്‍ 98 വരെ സീറ്റുകളാണ് സര്‍വെ പ്രവചിക്കുന്നത്. 1മുതല്‍ 5 സീറ്റുകള്‍ എൽജെപിക്കും മറ്റ് പാർട്ടികൾക്ക് 4-8 സീറ്റുകളും ലഭിച്ചേക്കാമെന്നും സര്‍വേയില്‍ പറയുന്നു. നിലവില്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് 125 സീറ്റുകളാണ് ഉള്ളത്. ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഖ്യത്തിന് ഇത്തവണ കഴിയുമെന്നാണ് സര്‍വെ അവകാശപ്പെടുന്നത്.
ആര് മുഖ്യമന്ത്രിയാവണം; നിതീഷ് കുമാര്‍ മതിയെന്ന് ഭൂരിപക്ഷം പേരും; ഞെട്ടിച്ച് ചിരാഗ്,സര്‍വേ ഫലം ഇങ്ങനെ