സുൽത്താൻപുരി അപകടം; പ്രതികളിലൊരാൾ ബിജെപി നേതാവാണെന്ന് ആം ആദ്മി
ദില്ലി: സുൽത്താൻപുരിയിൽ യുവതി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപി നേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ആം ആദ്മി. പ്രതികളിലൊരാളായ മനോജ് മിത്തൽ ബിജെപി നേതാവാണെന്ന് ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. കൊല്ലപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ പോലീസ് തയ്യാറാകണമെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

മിത്തലിനേയും സുഹൃത്തുക്കളേയും പോലീസ് സംരക്ഷിക്കുകയാണെന്നും സൗരഭ് ആരോപിച്ചു. അവരെ പാർപ്പിച്ചിരിക്കുന്ന ലോക്കൽ പോലീസ് സ്റ്റേഷന് പുറത്ത് മിത്തലിന്റെ ഹോർഡിംഗ് തൂക്കിയിട്ടുണ്ടെന്ന് പറഞ്ഞ സൗരഭ് ഇത് സംബന്ധിച്ച വീഡിയോയും പുറത്തുവിട്ടു.
'ബിജെപി നേതാവ് ഉൾപ്പെട്ടിട്ടുണ്ടെന്നതിനാൽ ഈ കേസ് മൂടി വെയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ചതിനാലാണ് പെൺകുട്ടിയെ കാറിലുണ്ടായവർ കാണാതിരുന്നതെന്നാണ് ഡിസിപി വാദമെന്നും സൗരഭ് പറഞ്ഞു. അപകടത്തിൽ പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ അവരുടെ ശരീരത്തിൽ എങ്ങനെയാണ് വസ്ത്രം ഇല്ലാതിരുന്നത്? ഇക്കാര്യത്തിൽ തീർച്ചയായും അന്വേഷണം നടത്തണം', ഭരദ്വാജ് പറഞ്ഞു.
പുതുവത്സര രാവില്‍ രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു അപകടം നടന്നത്. അമൻ വിഹാർ സ്വദേശിയായ അഞ്ജലി എന്ന 20 കാരിായണ് നരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഇടിച്ച കാര്‍ 12 കിലോമീറ്ററോളം അഞ്ജലിയെ വലിച്ചിഴച്ചെന്നും നഗ്നമായ മൃതദേഹമാണു റോഡിൽ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കാറിലുണ്ടായിരുന്ന 5 പേരെ അറസ്റ്റ് ചെയ്തെന്നു പൊലീസ് വ്യക്തമാക്കി. ക്രെഡിറ്റ് കാർഡ് കലക്‌ഷൻ ഏജന്റ്, ഡ്രൈവർ,റേഷൻ കടയുടമ തുടങ്ങിയവരാണു പ്രതികൾ. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബവും ആരോപിച്ചു.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ലെഫ്.ഗവർണറുടെ രാജി ആവശ്യപ്പെട്ട് ആം ആദ്മി എൽജി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ലെഫ് ഗവർണറുമായി സംസാരിച്ചിട്ടുണ്ടെന്നും ശക്തമായ നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications