കാശ്മീരില്‍ ഇനി സര്‍ക്കാര്‍ 'നോട്ടം' ഈ 4 സംഘങ്ങളെ!! കല്ലേറുകാരെ ഒതുക്കാന്‍ മറ്റൊരു തന്ത്രം
ശ്രീനഗര്‍: ആഗസ്റ്റ് അഞ്ചിന് കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് തൊട്ട് മുന്‍പാണ് താഴ്വര പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ഒറ്റ ദിവസം കൊണ്ട് 50000 ത്തോളം സൈനികരെയായിരുന്നു കേന്ദ്രം താഴ്വരയില് അധികമായി വിന്യസിച്ചത്. തീവ്രവാദ ഭീഷണി എന്ന പേരിലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പിന്നാലെയായിരുന്നു കാശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി റദ്ദാക്കികൊണ്ടുമുള്ള പ്രഖ്യാപനം വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തടയാനായി നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേതാക്കളും വിഘടനവാദികളും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇപ്പോഴും കരുതല്‍ തടങ്കലിലാണ്. അതേസമയം 12 ദിവസം നീണ്ട് നിന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസത്തോടെ ഭാഗികമായി നീക്കിയിട്ടുണ്ട്. മേഖലയിലെ ടെലിഫോണ്‍ ബന്ധങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി മറ്റ് നിയന്ത്രണങ്ങള്‍ കൂടി ഇല്ലാതാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എങ്കിലും നാല് പ്രത്യേക ഗ്രൂപ്പുകള്‍ സുരക്ഷാ ഏജന്‍സികളുടെ കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാല് സംഘങ്ങള്‍
കഴിഞ്ഞ ദിവസം 50000 ടെലിഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നത്. വന്‍തോതില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് താഴ്വരയിലുണ്ടായിരുന്ന നിയന്ത്രണത്തിലും ഇളവ് വരുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് വിവരം. എന്നാല്‍ താഴ്വരയിലെ 4 സംഘങ്ങള്‍ക്ക് മേല്‍ സുരക്ഷാ സേന ശക്തമായ നിരീക്ഷണം തുടരുമെന്നാണ് വിവരം.
കരുതല്‍ തടങ്കലില്‍
'ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവര്‍' എന്നറിയപ്പെടുന്നവരാണ് ഒരു വിഭാഗം. , ഹുറിയത്ത് കോൺഫറൻസിലെ അംഗങ്ങളും പ്രധാന രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടുന്നതാണ് ഈ വിഭാഗം.താഴ്വരയിൽ കർഫ്യൂ ഏർപ്പെടുത്തിയ ഉടൻ ഇതില്‍ പലരേയും സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ പാർപ്പിച്ചിരുന്നു.ഇവര്‍ നിരുപദ്രവകാരികള്‍ ആണെങ്കിലും ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കൂട്ടരായാണ് കണക്കാക്കുന്നത്. വീട്ടുതടങ്കലില്‍ കഴിയുന്ന ഇക്കൂട്ടത്തില്‍ ചില നേതാക്കളെ ഉടന്‍ വിട്ടയച്ചേക്കുമെന്നാണ് സൂചന ഉണ്ടെങ്കിലും പ്രമുഖരായ നേതാക്കള്‍ക്ക് മേലുള്ള കരുതല്‍ തടങ്കല്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം
പൂര്‍ണ സ്വാതന്ത്ര്യം നല്‍കും
നിരോധിത സംഘടനകളിലെയും തീവ്രവാദ സംഘടനകളിലെയും അംഗങ്ങളാണ് രണ്ടാം വിഭാഗം. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനായി തീവ്രവാദികളെ നേരിടാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം സര്‍ക്കാര്‍ നല്‍കും. പഞ്ചാബിലെയും ജമ്മുവിലെയും അതിർത്തിയിലെ സുരക്ഷയും സര്‍ക്കാര്‍ വിലയിരുത്തും.
20 പേരുടെ കുടുംബങ്ങളില്‍ നിന്ന്
സൈന്യത്തിന് നേരെ കല്ലെറിയുന്ന യുവാക്കളാണ് മൂന്നാം വിഭാഗം . സമൂഹ ബന്ധം എന്ന തന്ത്രം ഉപയോഗിച്ച് ഇവരെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇവരുടെ ബന്ധുക്കളില്‍ നിന്ന് യുവാക്കള്‍ ഇനി ആക്രമത്തില്‍ ഏര്‍പ്പെടില്ലെന്ന് സര്‍ക്കാര്‍ ഒപ്പിട്ട് വാങ്ങും. സര്‍ക്കാര്‍ സംശയിക്കുന്ന 20 പേരുടെ കുടുംബങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഒപ്പ് ശേഖരിക്കുക. നാലാമത്തെ വിഭാഗത്തില്‍ പെടുന്നത് മതനേതാക്കളാണ്.അക്രമത്തിന് പ്രേരിപ്പിക്കുകയും അശാന്തി പടര്‍ത്തുകയും ചെയ്യുന്ന മതനേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും വേണമെങ്കില്‍ ഉടന്‍ അറസ്റ്റ് ചെയ്യാനുമാണ് സര്‍ക്കാര്‍ പദ്ധതി.
മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
അതേസമയം നിലവിലെ സാഹചര്യത്തില്‍ പാകിസ്താന് വീണ്ടും ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രംഗത്തെത്തി. ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുള്ളൂവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടിയിട്ടാണ് പ്രത്യേക പദവി എടുത്ത് കളഞ്ഞത്.പാകിസ്താനുമായി ഇന്ത്യ ഏതെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.