മുസ്ലിം വീടുകളില്‍ യുപി പോലീസ് അഴിഞ്ഞാടി; കലാപകാരികളെ പോലെ, തെളിവുമായി ആക്ടിവിസ്റ്റുകള്‍
ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാരെ നേരിട്ട ഉത്തര്‍ പ്രദേശ് പോലീസ് വ്യാപക അക്രമം നടത്തിയതായി സാമൂഹിക പ്രവര്‍ത്തകര്‍. മുസഫര്‍നഗര്‍ ജില്ലയില്‍ പോലീസ് നടത്തിയ അക്രമങ്ങളുടെ വീഡിയോകള്‍ അവര്‍ പുറത്തുവിട്ടു. കലാപകാരികളെ പോലെയാണ് പോലീസ് മുസ്ലിം വീടുകളില്‍ കയറി അക്രമം നടത്തിയതെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു.
ജോണ്‍ ദയാല്‍, കവിത കൃഷ്ണന്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങി പ്രമുഖരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടങ്ങിയ വസ്തുതാന്വേഷണ സംഘം മുസഫര്‍ നഗര്‍ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് അവര്‍ പോലീസ് ക്രൂരതകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. പ്രക്ഷോഭകര്‍ക്കാര്‍ ഓരോരുത്തരും കരയേണ്ടി വരുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 20 പേരാണ് വെടിവയ്പ്പിലും അക്രമത്തിലും യുപിയില്‍ കൊല്ലപ്പെട്ടത്. വിശദാംശങ്ങള്‍...
ആക്ടിവിസ്റ്റുകളുടെ ആരോപണം
ആക്ടിവിസ്റ്റുകളുടെ ആരോപണത്തില്‍ ഉത്തര്‍ പ്രദേശ് പോലീസ് പ്രതികരിച്ചിട്ടില്ല. യുപി പോലീസ്, ദ്രുതകര്‍മ സേന, പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി എന്നീ സുരക്ഷാ വിഭാഗങ്ങള്‍ മുസ്ലിംവീടുകളില്‍ കയറി അക്രമം നടത്തിയെന്നാണ് ആരോപണം. യൂണിഫോം ധരിച്ച കലാപകാരികള്‍ എന്നാണ് കവിത കൃഷ്ണന്‍ പോലീസിനെ വിശേഷിപ്പിച്ചത്.
ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കും
മുസ്ലിങ്ങളെ ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കുമെന്ന് പോലീസ് പറഞ്ഞു. പൂര്‍ണമായും നശിപ്പിക്കേണ്ട, ഒരു ദിവസം എല്ലാം നമുക്ക് സ്വന്തമാക്കേണ്ടതാണ് എന്നും പോലീസ് പറഞ്ഞുവെന്നും കവിത കൃഷ്ണന്‍ ആരോപിച്ചു. പലയിടത്തും വീടുകളിലെ ഉപകരണങ്ങള്‍, വാഹനങ്ങള്‍, കിടപ്പുമുറികള്‍ എന്നിവയെല്ലാം പോലീസ് തകര്‍ത്തിട്ടുണ്ട്.
ഒരു കുട്ടിയെ രണ്ടു ദിവസം
ഒരു യുവാവിനെ പോലീസ് വലിച്ചിഴച്ചു മര്‍ദ്ദിച്ചു, അറസ്റ്റ് ചെയ്തു. ഇയാള്‍ ആയുധം കൈവശം വച്ചുവെന്ന് നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചുവെന്നും കവിത കൃഷ്ണന്‍ പറഞ്ഞു. ഒരു കുട്ടിയെ രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു. അമ്മാവനെ പോലീസ് പിടിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയെന്നും കവിത കിഷണ്‍ പറയുന്നു.
ഫ്‌ളാഗ് മാര്‍ച്ച് നടത്തി
അക്രമം നടത്തുന്നതിന് മുമ്പ് പോലീസ് മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മാത്രമുള്ളവീടുകളില്‍ പോലും പോലീസ് അര്‍ധരാത്രി ഇരച്ചുകയറി. സിസിടിവി ക്യാമറകള്‍ ആദ്യംതന്നെ പോലീസ് തകര്‍ത്തിരുന്നു. ഇതിലെ രേഖകള്‍ നശിപ്പിക്കുകയും ചെയ്തു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും കവിത കൃഷ്ണനും ജോണ്‍ ദയാലും പറയുന്നു.
ഷിയാ വിദ്യാഭ്യാസ സ്ഥാപനം
ഷിയാ വിദ്യാഭ്യാസ സ്ഥാപനമായ ബീഗം നൗഷാബ കോംപ്ലക്‌സിന്റെ പ്രധാന വാതില്‍ പോലീസ് തകര്‍ത്തു. ഭയം മൂലം സ്ഥാപനത്തില്‍ ഒളിച്ചിരുന്നവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. നിരവധി സ്‌കൂളുകളും ഹോസ്റ്റലുകളും പോലീസ് ആക്രമിച്ചിട്ടുണ്ട്. പലയിടത്തും പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തിയ ശേഷം തെരുവ് വിളക്കുകള്‍ അണക്കുകയായിരുന്നു. ഇതന് ശേഷം മുസ്ലിം കടകള്‍ ആക്രമിച്ചു.
പാകിസ്താനിലേക്ക് പോകൂ
ഹാമിദ് ഹസന്‍ എന്നയാളുടെ വീട്ടില്‍ കയറി അക്രമം നടത്തി. പാകിസ്താനിലേക്ക് പോകൂ എന്ന് പോലീസ് പറഞ്ഞുവെന്ന് ഹാമദ് ഹസന്‍ ആക്ടിവിസ്റ്റുകളോട് പറഞ്ഞു. ജസ്വന്ത്പുരിയിലെ മുഹമ്മദ് ഇന്‍തസ്സറിന്റെ വീട്ടിലെ രണ്ടു കാറുകളും പോലീസ് തകര്‍ത്തു. കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ചു.
കേസില്‍ പ്രതി ചേര്‍ത്തു
ഒരു ഹിന്ദുവിന്റെ കടയോ വീടോ ആക്രമിക്കപ്പെട്ടില്ലെന്നും കവിത കൃഷ്ണന്‍ പറയുന്നു. ഒട്ടേറെ മുസ്ലിം യുവാക്കളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചരിക്കുകയാണ്.
മീനാക്ഷി ചൗകിലെ വീടുകളും
മീനാക്ഷി ചൗകിലെ വീടുകളും വാഹനങ്ങളും തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരാണെന്നും കവിത കൃഷ്ണന്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ചിലര്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പരാതി സ്വീകരിച്ചില്ല. നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്നും അക്രമം നടത്തിയവര്‍ക്ക് നേരെ നീങ്ങേണ്ടെന്നും പോലീസ് മറുപടി നല്‍കിയെന്നും കവിത കൃഷ്ണനും ജോണ്‍ ദയാലും പറയുന്നു.
പോലീസ് വെടിയുതിര്‍ത്തു
പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പോലീസ് നിഷേധിച്ചിരുന്നു. എന്നാല്‍ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ പോലീസിന് സമ്മതിക്കേണ്ടി വന്നിരുന്നു. പോലീസ് വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ എന്‍ഡിടിവിയാണ് പുറത്തുവിട്ടത്.
നിര്‍ത്തിയിട്ട വാഹനങ്ങള്‍
റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പോലീസ് അടിച്ചു തകര്‍ക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുക്കള്‍ ജില്ലാ ഭരണകൂടം കണ്ടുകെട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തിയ്യതി മുതലാണ് യുപിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടതും സംഘര്‍ഷങ്ങളുണ്ടായതും. 21 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പലരുടെയും ശരീരത്തില്‍
മരിച്ചവരില്‍ പലരുടെയും ശരീരത്തില്‍ ബുള്ളറ്റുകള്‍ തുളച്ചു കയറിയിട്ടുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെയും വെടിവച്ചില്ല എന്ന പോലീസ് മേധാവി ഒപി സിങിന്റെ വാദം പൊളിക്കുന്നതാണിത്. മാത്രമല്ല, കാണ്‍പൂരില്‍ പോലീസ് ഓഫീസര്‍ തോക്കുമായി നടക്കുന്നതും വെടിവയ്ക്കുന്നതുമായ വീഡിയോ എന്‍ഡിടിവി പുറത്തുവിട്ടിരുന്നു.