സെലിബ്രിറ്റികളുടെ വീടുകളിൽ പരിശോധന വേണം, ചർച്ചയായി സൂപ്പർതാരം അജിത്തിന്റെ പ്രതികരണം
ചെന്നൈ: സൂപ്പര്‍ താരം വിജയിനെ 30 മണിക്കൂറോളമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത്. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്. വിജയിന്റെ വീട്ടില്‍ നിന്ന് പണമൊന്നും പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിച്ചിട്ടില്ല.
അതേസമയം ബിഗിലിന് താരം വാങ്ങിയ പ്രതിഫലം സംബന്ധിച്ച ചില രേഖകളും വിജയിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട ചില രേഖകളും പരിശോധിക്കുന്നതിനായി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. വിജയിക്ക് എതിരെയുളള നടപടിയില്‍ പ്രമുഖ താരങ്ങളോ നടികര്‍ സംഘമോ പ്രതികരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
അതിനിടെ ഇന്‍കം ടാക്സ് റെയ്ഡുകള്‍ സംബന്ധിച്ച് സൂപ്പര്‍ താരം അജിത് നടത്തിയ ചില പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചില പത്രകട്ടിങ്ങുകളാണ് അജിത്തിന്റേതായി വ്യാപകമായി പ്രചരിക്കുന്നത്. അക്കൂട്ടത്തിലൊന്നില് അജിത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് നികുതി ഉയര്‍ത്തരുത് എന്നാണ്. സെലിബ്രിറ്റികള്‍ അടക്കമുളളവരുടെ വീട്ടില്‍ പരിശോധന നടത്തണമെന്നും അജിത് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുപണം കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാര്‍ അത് തിരിച്ച് നല്‍കണമെന്നും അത് രാജ്യത്തെ പ്രശ്നങ്ങള്‍ക്കുളള പരിഹാരമാകുമെന്നും അജിത് പഴയ അഭിമുഖത്തില്‍ പ്രതികരിച്ചിട്ടുണ്ട്. വിജയിന്റെ വീട്ടില്‍ നടന്ന ആദായ നികുതി പരിശോധന തമിഴ്നാട്ടില്‍ മാത്രമല്ല രാജ്യമാകെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വിജയിനോട് രാഷ്ട്രീയ പകപോക്കല്‍ നടത്തിയതാണ് എന്നാണ് ഉയരുന്ന ആരോപണം.