അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാൻ.. എന്താണ് സംഭവം?
Recommended Video
മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രൊഫൈൽ ചിത്രമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാൻ. എന്താണ് സംഗതി എന്നറിയാതെ ആരാധകർ ഞെട്ടി. പിന്നീടാണ് സംഭവം മനസിലായത്. അമിതാഭ് ബച്ചന്റെ ട്വിറ്റർ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പണി കിട്ടുന്ന ആദ്യത്തെ ബോളിവുഡ് താരമല്ല ബിഗ് ബി. മുമ്പ് അനുപം ഖേറിന്റെയും ഷാഹിദ് കപൂറിന്റെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുർക്കിഷ് ഹാക്കിങ് ഗ്രൂപ്പായ അയ്യിൽദിസ് ടീമാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തത്.
സംഭവം തിങ്കളാഴ്ച രാത്രി
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബച്ചന്റെ പ്രൊഫൈൽ ചിത്രമായി ഹാക്കർമാർ വെച്ചതോ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫോട്ടോയും. പോരേ പൂരം. അതുകൊണ്ട് കഴിഞ്ഞു എന്ന് കരുതരുത്. ലവ് പാകിസ്താൻ എന്ന് ബയോയും തിരുത്തിയ ഹാക്കർമാർ തുർക്കി പതാകയുടെ ഇമോജിയും വെച്ചിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ടിലെ കവർ ചിത്രം ഡിലീറ്റ് ചെയ്യുകയും ഉണ്ടായി.
എല്ലാം പഴയത് പോലെ
ഏതാണ് അര മണിക്കൂർ കൊണ്ട് അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് തിരിച്ച് പിടിക്കാൻ സാധിച്ചു. 76 കാരനായ ബോളിവുഡ് സൂപ്പർ താരത്തിനെ ട്വിറ്ററിൽ 37.4 മില്യൺ ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ വളരെ സജീവമാണ് താരം. മുമ്പ് ബോളിവുഡ് താരങ്ങളായ അനുപം ഖേറിന്റെയും ഷാഹിദ് കപൂറിന്റെയും ട്വിറ്റർ അക്കൗണ്ടുകള്‍ ഇതേ ടീം ഹാക്ക് ചെയ്തിരുന്നു.
ഹാക്കർമാരുടെ സന്ദേശം
ലോകത്തോടുള്ള പ്രധാനപ്പെട്ട ഒരു സന്ദേശമാണിത്. ഐസ്ലൻഡ് റിപ്പബ്ലിക് തുർക്കി ഫുട്ബോൾ താരങ്ങളോട് മര്യാദയില്ലാതെ പെരുമാറിയതിനെ ഞങ്ങൾ അപലപിക്കുന്നു. ഞങ്ങൾ സൗമ്യമായി സംസാരിക്കുന്നവരാണ്. അതേസമയം വലിയൊരു സൈബർ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പായി ഇതിനെ എടുക്കുക. അയ്യില്‍ദിസ് ടിം തുർക്കിഷ് സൈബർ ആര്‍മി - ഇതാണ് സൈബർ ആക്രമണത്തിന് ശേഷം ബച്ചന്റെ അക്കൗണ്ടിൽ നിന്നും വന്ന ആദ്യത്തെ ട്വീറ്റ്.
കഴിഞ്ഞില്ല
തിങ്കളാഴ്ച രാത്രി 11.40നായിരുന്നു ഇത്. ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ച് മറ്റൊരു ട്വീറ്റും ഇതിന് പിന്നാലെ വന്നു. തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടില്‍ ഈ ട്വീറ്റുകളുടെ ലിങ്കുകൾ ഹാക്കർമാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിലെ സൈബർ വിഭാഗം സംഭവം അന്വേഷിക്കുന്നതായി മുംബൈ പോലീസ് വക്താവ് വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു.