ബിജെപിയിൽ ചേർന്നതിന് പിന്നാലെ നടൻ മിഥുൻ ചക്രവർത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം
കൊല്‍ക്കത്ത: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത് സിനിമ നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബംഗാളില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് റാലിയില്‍ എത്തി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. മോദിയെ പുകഴ്ത്തിയും സിനിമയിലെ ചില സംഭാഷണങ്ങള്‍ പറഞ്ഞും അദ്ദേഹം വേദിയില്‍ സംസാരിച്ചു. എന്നാല്‍ ഇപ്പോഴിതാ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്രത്തിന്റെ ഉത്തരവ് പ്രകാരം സിഐഎസ്എഫ് ആണ് അദ്ദേഹത്തിന്റെ സുരക്ഷ ചുമതലകള്‍ നിര്‍വഹിക്കുക. സാധാരണയായി, ഒരു വൈ-പ്ലസ് സുരക്ഷയില്‍, സംരക്ഷകന് 11 കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷാ കവചം ലഭിക്കും, കൂടാതെ 55 ലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘം സുരക്ഷ നല്‍കേണ്ട വിഐപിയുടെ വസതിയിലും പരിസരത്തും വിന്യസിക്കപ്പെടും.
അതേസമയം, താന്‍ ചെറിയ പാമ്പല്ല, മൂര്‍ഖനാണെന്നും ഞാന്‍ കൊത്തിയാല്‍ നിങ്ങള്‍ പടമായി മാറുമെന്നും മിഥുന്‍ ചക്രവര്‍ത്തി ബിജെപി വേദിയില്‍ പറഞ്ഞിരുന്നു. നിരവധി സിനിമാ താരങ്ങളാണ് ബംഗാളില്‍ അടുത്ത കാലത്തായി ബിജെപിയില്‍ ചേര്‍ന്നത്. യാഷ് ദാസ് ഗുപ്ത, പപിയ അധികാരി എന്നിവരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നിരവധി സിനിമാ താരങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നെങ്കിലും അവരൊന്നും പ്രമുഖരായിരുന്നില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബംഗാളില്‍ ബിജെപി കളി മാറ്റുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ സുരക്ഷാ ഏര്‍പ്പെടുത്തിയ ആദ്യത്തെ വിഐപിയല്ല നടന്‍ മിഥുന്‍ ചക്രവര്‍ത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ബംഗാളിലെ 60 ഓളം നേതാക്കള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എക്‌സ്, വൈ കാറ്റഗറി സുരക്ഷാ പരിരക്ഷ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തും പ്രചരണ സമയത്തും ഒരുപാട് ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് ബംഗാള്‍. പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 27 നും ഏപ്രില്‍ 29 നും ഇടയില്‍ എട്ട് ഘട്ടങ്ങളിലായി 294 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും.












Click it and Unblock the Notifications