അനുപം ഖേര്‍ വെറും കോമാളി, ദീപികയുടെ ധൈര്യത്തെ പ്രശംസിക്കണമെന്ന് നസറുദ്ദീന്‍ ഷാ
അനുപം ഖേര്‍ വെറും കോമാളി, ദീപികയുടെ ധൈര്യത്തെ പ്രശംസിക്കണമെന്ന് നസറുദ്ദീന്‍ ഷാ
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നും വളരെ ചെറിയ പ്രതികരണം മാത്രമേ വന്നിട്ടുള്ളുവെന്ന് ചലച്ചിത്ര താരം നസറുദ്ദീന്‍ ഷാ. ചലച്ചിത്ര മേഖലയില്‍ വളരെയധികം ഉയരത്തില്‍ നില്ക്കുന്ന ആളാണെങ്കിലും ദീപിക പദുക്കോണ്‍ നടത്തിയ പ്രതികരണം വളരെ ധൈര്യമേറിയതാണ്. അവരുടെ പ്രവൃത്തി പ്രശംസിക്കണമെന്നും ഷാ പറഞ്ഞു. ദി വയറിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു; കേരളത്തിൽ മുസ്ലിം വോട്ടിനായുള്ള ഏറ്റുമുട്ടൽ
പൌരത്വഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തെ കുറിച്ച് ഗൂഢമായി ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത അനുപം ഖേറിനെ കുറിച്ചും താരം സംസാരിച്ചു. അനുപം ഖേറിന്റെ പ്രതികരണങ്ങള്‍ ഗൗരവമായി കാണേണ്ടതില്ലെന്നും അയാള്‍ ഒരു കോമാളിയാണെന്നുമായിരുന്നു ഷായുടെ പ്രതികരണം. എഫ്ടിഐഐ, എന്‍എസ്ഡി എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ സമകാലികര്‍ക്കും ഇതേ സ്വഭാവമാണ്. അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സ്വഭാവമാണ് അതെന്നും പെട്ടെന്ന് അത് മാറ്റാനാകില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ സ്വതന്ത്ര ചിന്താഗതിക്കാരായ എല്ലാവരെയും ഒന്നിപ്പിച്ചതായും അതില്‍ നിന്നും മഹത്തായ കല ഉയര്‍ന്നു വരുമെന്നും ഷാ പ്രത്യാശ പങ്കു വെച്ചു.
അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ ദേശസ്നേഹ സിനിമകളുടെ സ്വഭാവത്തെ കുറിച്ചും ഷാ പ്രതികരിച്ചു. അധികാരത്തിലിരിക്കുന്ന ആളുകളെ സുഖിപ്പിക്കുന്ന തരത്തിലാണ് ചലച്ചിത്ര വ്യവസായം എല്ലാ കാലത്തും നിലകൊണ്ടിരുന്നത്. ചരിത്രം മാറ്റിയെഴുതാന്‍ സഹായിക്കുന്ന വിധത്തില്‍ സിനിമകളുണ്ടാക്കിയ ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എത്രത്തോളം ബോധമുണ്ടെന്ന് താന്‍ സംശയിക്കുന്നുതായി അദ്ദേഹം പറഞ്ഞു.
എഴുപതുകളില്‍ നിര്‍മ്മിച്ച സിനിമകളെയും ഇന്ന് നിര്‍മ്മിക്കുന്ന സിനിമകളെയും നസറുദ്ദീന്‍ ഷാ താരതമ്യം ചെയ്തു. എഴുപതുകളിലെ സിനിമാ സംവിധായകര്‍ യുവ നിര്‍മ്മാതാക്കള്‍ക്ക് വഴിയൊരുക്കിയിരുന്നില്ലെങ്കില് മസാന്, ഗല്ലി ബോയ് അല്ലെങ്കില്‍ അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന പോലുള്ള സിനിമകള്‍ ഇന്നുണ്ടാകുമായിരുന്നില്ല. ഉള്ളടക്കം വെച്ചു നോക്കിയാല്‍ ഇന്ന് നിര്‍മ്മിക്കുന്ന ചില സിനിമകള്‍ എഴുപതുകൡ നിര്‍മ്മിച്ചതിനേക്കാള്‍ വളരെ മികച്ചതാണ്. ഈ അഭിനേതാക്കളോട് തനിക്ക് അസൂയയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.