ഷാർജയിലെ ഫ്ളാറ്റിൽ കുടുങ്ങി നടന്റെ മകനും ഭാര്യയും ഇരട്ടക്കുട്ടികളും! മോഹൻലാൽ വിളിച്ചു, നടന്നത്...
തിരുവനന്തപുരം: കൊവിഡുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടത് നടന് മോഹന്‍ലാലാണ്. എന്നാല്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും അല്ലാതെയും വലിയ ഇടപെടലുകളാണ് മോഹന്‍ലാല്‍ നടത്തുന്നത്. സിനിമയിലെ ദിവസക്കൂലിക്കാര്‍ക്ക് സഹായമായി പത്ത് ലക്ഷം രൂപയാണ് മോഹന്‍ലാല്‍ ഫെഫ്കയ്ക്ക് സംഭാവന ചെയ്തത്.
പണം കൊണ്ട് മാത്രമല്ല മോഹന്‍ലാലിന്റെ സഹായം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രവാസികള്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും ധൈര്യവും ആത്മവിശ്വാസവും കൊടുക്കാനും മോഹന്‍ലാല്‍ മുന്നിലുണ്ട്. അക്കാര്യത്തില്‍ മലയാള സിനിമയില്‍ ലാലിന് പകരക്കാര്‍ ഇല്ല തന്നെ. നടന് പി ശ്രീകുമാറിന്റെ ഹൃദയത്തില്‍ തൊടുന്ന അനുഭവം ഇങ്ങനെ...
മകനും കുടുംബവും ഷാർജയിൽ
പി ശ്രീകുമാറിന്റെ മകനും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം ഷാര്‍ജയിലെ ഫ്ളാറ്റില്‍ കുടുങ്ങിയിരിക്കുകയാണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം മറ്റ് പ്രവാസികളെ പോലെ ഇവര്‍ക്കും നാട്ടിലേക്ക് തിരിച്ചെത്തുക എന്നത് ഇപ്പോള്‍ അസാധ്യമാണ്. ഒരു വര്‍ഷം മുന്‍പാണ് ശ്രീകുമാറിന്റെ മകന് ചിന്ദു നാട്ടില്‍ വന്ന് പോയത്. ചിന്ദു ഷാര്‍ജയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്.
കൊവിഡിൽ കുടുങ്ങി
ലിഫ്റ്റണ്‍ കാനഡ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ജോലി ചെയ്യുന്നു. അഞ്ജലിയാണ് ഭാര്യ. വേദ, വരദ എന്നീ ഇരക്കുട്ടികളാണ് ഇവര്‍ക്കുളളത്. രണ്ട് പേരും എട്ടാംക്ലാസ്സുകാര്. അഞ്ജലി ലിഫ്റ്റണ്‍ കാനഡ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്നു. വിദേശത്ത് കുടുങ്ങിപ്പോയ മകനേയും കുടുംബത്തേയും ഓര്‍ത്ത് ശ്രീകുമാറും ഭാര്യയും ആശങ്കയിലാണ്.
അപ്രതീക്ഷിതമായി ഫോൺ വിളി
അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍ വരുന്നത്. ഫോണിന്റെ മറുവശത്ത് മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ലാലിന്റെ വിളി. ഷാര്‍ജയില്‍ കുടുങ്ങിയ മകന്റെ വിവരങ്ങള്‍ അടക്കം മോഹന്‍ലാല്‍ ചോദിച്ചറിഞ്ഞെന്ന് ശ്രീകുമാര്‍ പറയുന്നു. വീട്ടിലെ വിശേഷങ്ങളും ലാല്‍ അന്വേഷിച്ചു.
ജീവനാണ് പ്രധാനം
കൊവിഡ് കാരണം സിനിമയില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് പറഞ്ഞപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ:'' സിനിമയേക്കാള്‍ നമുക്കിപ്പോള്‍ പ്രധാനം മനുഷ്യജീവനാണ്. '' മോഹന്‍ലാല്‍ ഇരുപത് മിനുറ്റോളം ശ്രീകുമാറുമായി സംസാരിച്ചു. ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ കരച്ചില് വന്നെന്ന് ശ്രീകുമാര്‍ പറയുന്നു. മകന് വേണ്ടി എന്ത് സഹായത്തിനും ലാല്‍ തയ്യാറായിരുന്നു.
നന്ദി ലാലേട്ടാ
നേരത്തെ നടന് മണിക്കുട്ടനും മോഹന്‍ലാലിനെ കുറിച്ച് സമാനമായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മണിക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' നന്ദി ലാലേട്ടാ!! ആ കരുതലിനും സ്നേഹത്തിനും! ലോക്ക് ഡൌൺ കാലഘട്ടത്തിൽ ശാരീരികമായും മാനസികമായും സാമ്പത്തികമായും എല്ലാവരേയും പോലെ ഞാനും ഉത്കണ്ഠയിലാണ്. സിനിമകൾ ചെയ്യുന്നത് കുറവാണെങ്കിലും സ്റ്റേജ് ഷോ, സിസിഎൽ ക്രിക്കറ്റ് മുതലായ പലതും ആണ് നമ്മുടെ ദൈനംദിനചിലവുകൾക്ക് സഹായിക്കുന്നത്.
അനിശ്ചിതമായി നീളുന്ന അവസ്ഥ
അനിശ്ചിതമായി നീളുന്ന അവസ്ഥയാണ്. അന്നന്നുള്ള വരുമാനത്തിൽ ജീവിക്കുന്നവരുടെ, വരുമാനം മുട്ടിനിൽക്കുന്ന സാഹചര്യം എനിക്കൂഹിക്കാൻ കഴിയും. ഒരു struggling artist (struggling star അല്ല) എന്ന നിലയിൽ ഞാൻ സിനിമയിൽ എന്റെ സുഹൃത്തുക്കളായിരുന്ന പലരും ഈ സമയങ്ങളിൽ എന്നെ കുറിച്ച് അന്വേഷിക്കുകയോ ഞാൻ മെസ്സേജ് അയക്കുമ്പോൾ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല.
ഇതേ അവസ്ഥയിലൂടെ
ഒരു പക്ഷെ അവരിൽ പലരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരായിരിക്കാം . ഈ വിഷമ ഘട്ടത്തിൽ ആ പ്രാർത്ഥന കണ്ടിട്ടാണോ എന്നറിയില്ല ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തു.
Recommended Video
ഇതിൽപരം വേറൊന്നും വേണ്ട
കഴിഞ്ഞ പതിനഞ്ചു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ എന്നെ ഇത് വരേ അദ്ദേഹം നേരിട്ട് ഫോണിൽ വിളിച്ചിട്ടില്ല. ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ കൂടിയായ ഈസ്റ്റർ ദിനമായിരുന്ന ഇന്ന് വന്ന ആ കാളിലേ ശബ്ദത്തിലെ സ്നേഹം ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണ്. എനിക്കാശ്വസിക്കാൻ ഇതിൽപരം വേറൊന്നും വേണ്ട ഒരു കലാകാരനെന്ന നിലയിൽ. നമ്മളതിജീവിക്കും.''