നിങ്ങളുടെ സ്യൂട്ടും വേൾഡ് ടൂറും ഞങ്ങളുടെ നികുതി, ഈ രാജ്യം ആരുടേയും പിതാവിന്റെ വകയല്ലെന്ന് നടൻ
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്. ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. ഹൈദരാബാദില്‍ യംഗ് ഇന്ത്യ നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
നമുക്ക് പ്രതിഷേധിക്കാനുളള അവകാശമുണ്ട്. സ്വന്തമായി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാനില്ലാത്തവരാണ് നമ്മളോട് രേഖ ചോദിക്കുന്നതെന്നും പരീക്ഷാ പേടി അകറ്റാന്‍ പരീക്ഷാ പേ ചര്‍ച്ച നടത്തുന്നതെന്നും പ്രകാശ് രാജ് പരിഹസിച്ചു. പ്രകാശ് രാജിന്‌റെ വാക്കുകള്‍ ഇങ്ങനെ..
പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കും
നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ നുണകളുടെ കൂട്ടത്തില്‍ ഒരു നുണ കൂടി പറയുകയുണ്ടായി. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയുണ്ട് എന്ന്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കില്ല. ഈ രാജ്യത്തെ പൗരന്മാര്‍ നിങ്ങളെ പൊളിറ്റിക്കല്‍ സയന്‍സ് മുഴുവനായും പഠിപ്പിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ ഹരിശ്ചന്ദ്രനാണെന്നും പ്രകാശ് രാജ് പരിഹസിച്ചു. എന്‍ആര്‍സി കൊണ്ടു വരും എന്നാണ് പറയുന്നത്. അത് സത്യമാണ്.
ഒരു രേഖയും കാണിക്കില്ല
എന്നാല്‍ പ്രധാനമന്ത്രി കളവ് പറയുന്നു. എന്‍ആര്‍സിയെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നാണ് പറയുന്നത്. എന്നാല്‍ നിങ്ങള്‍ സത്യം പറഞ്ഞാലും നുണ പറഞ്ഞാലും ഉദ്ദേശം ശരിയല്ലെന്ന് തങ്ങള്‍ക്കറിയാം. നിങ്ങളുടെ അജണ്ട എന്താണെന്നും അറിയാം. തങ്ങളെ വിഡ്ഢികളാക്കാന്‍ നോക്കരുത്. നോട്ട് നിരോധനം കൊണ്ട് വന്ന് ഒരുവട്ടം തങ്ങളെ വിഡ്ഢികളാക്കിയതാണ്. ഇക്കുറി തങ്ങള്‍ ഒരു രേഖയും കാണിക്കില്ല, ക്യൂവില്‍ നില്‍ക്കില്ല പ്രകാശ് രാജ് വ്യക്തമാക്കി.
സ്യൂട്ടും ടൂറും നികുതിപ്പണം
ഈ രാജ്യം നമ്മളുടേതാണ്. നിങ്ങള്‍ ധരിക്കുന്ന സ്യൂട്ട് ഞങ്ങളുടെ നികുതിപ്പണമാണ്. നിങ്ങളുടെ ലോകം ചുറ്റിയുളള ടൂര്‍ ഞങ്ങളുടെ നികുതിപ്പണമാണ്. നിങ്ങളുടെ ക്യാമറാമാനും മാധ്യമങ്ങളുമെല്ലാം ഞങ്ങളുടെ പണമാണ്. നിങ്ങള്‍ ഞങ്ങളുടെ ജോലിക്കാരനാണ്. ജോലി ചെയ്യൂ എന്നും പ്രകാശ് രാജ് തുറന്നടിച്ചു. ഈ രാജ്യത്ത് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്.
നിങ്ങളെപ്പോലല്ല, പഠിച്ചവർ
3000 കോടിയുടെ പ്രതിമ ഞങ്ങള്‍ക്ക് ആവശ്യമില്ല. നിങ്ങള്‍ക്ക് ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കണമെങ്കില്‍ ആയിക്കൊളളൂ. എന്നാലത് പൗരത്വത്തിന്റേതല്ല, മറിച്ച് രാജ്യത്തെ തൊഴിലില്ലായ്മാ കണക്കുകളുടെ പട്ടികയുണ്ടാക്കൂ. അതിന്റെ രേഖ കാണിക്കൂ. എത്ര കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതിന്റെ പട്ടിക തയ്യാറാക്കൂ. പ്രതിഷേധിക്കുന്നവര്‍ നിങ്ങളെ പോലുളളവരല്ല, പഠിപ്പും വിവരവും ഉളളവരാണ്, പ്രകാശ് രാജ് പറഞ്ഞു.
ഈ മണ്ണ് നമ്മുടേതാണ്
തിരഞ്ഞെടുപ്പില്‍ നേതാക്കളും പാര്‍ട്ടികളുമല്ല വിജയിക്കുന്നതും പരാജയപ്പെടുന്നതും. ശരിയായതിനെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ ജയിക്കുകയും അല്ലാത്തപ്പോള്‍ തോല്‍ക്കുകയും ചെയ്യുന്നു. ഈ മണ്ണ് നമ്മുടേതാണ്, അവരുടേതല്ല. അവരുടെ നാടകം അവസാനിപ്പിച്ചേ മതിയാവൂ. നമ്മള്‍ അക്രമാസക്തരാകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മള്‍ അക്രമം പ്രവര്‍ത്തിക്കില്ല.
അവസാന ശ്വാസം വരെ ഒപ്പം
അവസാന ശ്വാസം വരെ താന്‍ ഈ പോരാട്ടത്തിനൊപ്പമുണ്ടാകും. ഇത് എന്റെയോ നിങ്ങളുടെയോ പോരാട്ടമല്ല, നമ്മുടെ പോരാട്ടമാണ്. എന്‍ആര്‍സിയും സിഎഎയും എല്ലാം മണ്ടത്തരങ്ങളാണ്. ആസാമില്‍ എന്ത് സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടതാണ്. 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നിഷേധിക്കപ്പെട്ടത്. മുന്‍ മന്ത്രിക്കും കാര്‍ഗിലില്‍ സേവനം അനുഷ്ഠിച്ച മുന്‍ സൈനികനും പൗരത്വമില്ല. കാരണം അദ്ദേഹം മുസ്ലീം ആയിരുന്നു.
രേഖ ചോദിക്കാന്‍ നിങ്ങള്‍ ആരാണ്
ഇവര്‍ക്ക് പോലും പൗരത്വം നിഷേധിക്കപ്പെടുകയാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പ്രകാശ് രാജ് ചോദിച്ചു. എവിടെ നിന്നാണ് നമ്മള്‍ രേഖ കൊണ്ടു വരേണ്ടത്, എന്തിനാണ് രേഖ ഹാജരാക്കേണ്ടത്. ഞങ്ങളോട് രേഖ ചോദിക്കാന്‍ നിങ്ങള്‍ ആരാണ്. വോട്ട് ചോദിക്കുമ്പോള്‍ ഞങ്ങള്‍ പൗരന്മാര്‍ അല്ലായിരുന്നോ? ആധാര്‍ ബന്ധിപ്പിച്ചു, ബാങ്കില്‍ നിന്ന് സ്വന്തം പണമെടുക്കാന്‍ വരി നിന്നു. എല്ലാം ചെയ്തു.
ശബ്ദമുയര്‍ത്തേണ്ട സമയം
ഇവിടെ ആളുകള്‍ കുറവായിരിക്കും. എന്നാല്‍ മനസ്സ് വലുതാണ്. അത്തരത്തില്‍ രാജ്യം മുഴുവന്‍ ആളുകള്‍ അണി നിരക്കും. ഇന്ന് നിശബ്ദരായാല്‍ പിന്നെ ഒരിക്കലും എഴുന്നേല്‍ക്കാനാവില്ല. ചരിത്രത്തില്‍ നിന്ന് പഠിക്കണം. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പൗരത്വ നിയമം കൊണ്ടുവന്നപ്പോള്‍ ജനം പ്രതികരിച്ചില്ല. അതിന്റെ ഫലം എന്താണെന്ന് നമ്മള്‍ കണ്ടതാണ്. ഇത് നിശബ്ദരായിരിക്കേണ്ട സമയമല്ല, ശബ്ദമുയര്‍ത്തേണ്ട സമയമാണ്.
നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല
ശബ്ദം ഉയരുക തന്നെ വേണം. നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കണം. അല്ലെങ്കില്‍ അവര്‍ നമ്മളെ വിടില്ല. ഹിറ്റ്‌ലറുടെ പുനര്‍ അവതാരമാണ് ഇവര്‍. ഹിറ്റ്‌ലറും ട്രൗസര്‍ ധരിച്ചിരുന്നു ഇവരും ധരിക്കുന്നു. ഹിറ്റ്‌ലറുടെ തലയിലും ഒന്നുമില്ലായിരുന്നു ഇവരുടെ തലയും കാലിയാണ്. അവര്‍ നമ്മളെ ചതിക്കുകയാണ്. നിങ്ങളെ ഞങ്ങള്‍ക്ക് വിശ്വാസമില്ല. അവര്‍ അപകടകാരികളാണ്. ഭരണഘടനയിലെ ഒരു വാക്ക് പോലും തിരുത്താന്‍ നിങ്ങളെ അനുവദിക്കില്ല. വേണ്ടത്ര തല്ലിച്ചതയ്ക്കൂ, വെടി വെയ്ക്കൂ, എന്നാല്‍ തങ്ങള്‍ പിന്നോട്ടില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.