ബോളിവുഡ് നടനും നിര്‍മാതാവുമായ രാജീവ് കപൂര്‍ അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ത്യമെന്ന് കുടുംബം
മുംബൈ: ഇതിഹാസ ബോളിവുഡ് താരം രാജ് കപൂറിന്റെ മകനും നടനുമായ രാജീവ് കപൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം സ്ഥിരീകരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ബോളിവുഡിലെ താര കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്ന് വന്ന് തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നിന്ന പ്രകൃതമായിരുന്നു രാജീവിന്റേത്. സഹോദരങ്ങളായ റിഷി കപൂറും രണ്‍ധീര്‍ കപൂറും ബോളിവുഡിലെ ഒന്നാം നിര താരങ്ങളായപ്പോള്‍ അധികം വൈകാതെ ബോളിവുഡിന്റെ തിരക്കില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു രാജീവ്. ഇന്ത്യന്‍ സിനിമയുടെ പരമ്പരാഗത ശൈലികളെ പൊളിച്ചെഴുതിയ രാം തേരി ഗംഗം മൈലി എന്ന ചിത്രത്തിലൂടെയായിരുന്നു രാജീവ് ഇന്ത്യന്‍ സിനിമയിലെ വന്‍ താരമായത്.
1980കളിലെ ഏറ്റവും വലിയ ഐതിസാസിക വിജയങ്ങളിലൊന്നായി രാം തേരി ഗംഗ മൈലി മാറുകയും ചെയ്തു. രാജ് കപൂറിന്റെ അവസാന ചിത്രമായിരുന്നു ഇത്. അദ്ദേഹം തന്നെയാണ് കഥയെഴുതി ഈ ചിത്രം സംവിധാനം ചെയ്തത്. രണ്‍ധീര്‍ കപൂര്‍ ഈ ചിത്രം നിര്‍മിച്ചു. അന്നത്തെ പ്രണയത്തിന്റെയും ലൈംഗികതയുടെയും പരമ്പരാഗത സങ്കല്‍പ്പങ്ങളെ തെറ്റിച്ച ചിത്രമായിരുന്നു ഇത്. ചിത്രം പുറത്തിറങ്ങിയതോടെ രാജീവ് കപൂറും നായിക മന്ദാകിനിയും വലിയ താരങ്ങളാവുകയും ചെയ്തു. പക്ഷേ പിന്നീട് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമാണ് രാജീവ് ചെയ്തത്. സ്വന്തം പിതാവിന്റെ സ്വപ്ന ചിത്രമായ ഹീന നിര്‍മിച്ചതും രാജീവായിരുന്നു.
റിഷി കപൂറിന്റെ ഭാര്യ നീതു കപൂറാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. ചിമ്പു കപൂര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രാജ് കപൂറിന്റെയും കൃഷ്ണ കപൂറിന്റെയും ഇളയ മകന് എന്ന പേരിനും അപ്പുറത്തേക്ക് രാജീവ് വളര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ കപൂര്‍ കുടുംബത്തില്‍ നിന്ന് മരിക്കുന്ന നാലാമത്തെയാളാണ് രാജീവ്. 2018ല്‍ അമ്മ കൃഷ്ണ അന്തരിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം സഹോദരി റിതു നന്ദയും സഹോദരന് റിഷി കപൂറും അന്തരിച്ചു. 1983ല്‍ പുറത്തിറങ്ങിയ ഏക് ജാന്‍ ഹെ ഹം ആയിരുന്നു രാജീവ് കപൂറിന്റെ ആദ്യ ചിത്രം. ആസ്മാന്, ലവര് ബോയ്, സബര്‍ദസ്ത്, ഹം തോ ചലെ പര്‍ദേസ് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
സിമ്മെദാര്‍ എന്ന ചിത്രത്തോടെയാണ് അദ്ദേഹം അഭിനയത്തോട് വിടപറഞ്ഞത്. 1991ലാണ് പിതാവിന്റെ സ്വപ്ന ചിത്രമായ ഹെന്നയുടെ സഹനിര്‍മാതാവാകുന്നത്. ആ ചിത്രത്തില്‍ സഹോദരന് റിഷി കപൂര്‍ നായകനായി. ആ ചിത്രം ഇന്ത്യയുടെ ഓസ്കാര്‍ അവാര്‍ഡിനുള്ള എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ബോളിവുഡ് ഒന്നടങ്കം രാജീവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യ സിനിമയിലെ മികച്ച നടനായിരുന്നു രാജിവെന്ന് സല്മാന് ഖുര്‍ഷിദ് പറഞ്ഞു. കപൂര്‍ കുടുംബത്തിന് വലിയ നഷ്ടം. അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെന്ന് നീല്‍ നിതിന്‍ മുകേഷ് കുറിച്ചു.
Recommended Video