ഗാന്ധിയെ കൊന്ന ഗോഡ്സെ ആയുധം മാത്രം, എതിർക്കേണ്ടത് പിറകിലുളള ആശയത്തെ, സൂര്യയുടെ പ്രസംഗം വൈറൽ
ചെന്നൈ: സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്താന്‍ മടിയില്ലാത്തവരാണ് തമിഴ് സിനിമാ താരങ്ങള്‍. അത്തരത്തില്‍ ഗാന്ധി വധത്തെ കുറിച്ച് തമിഴ് സൂപ്പര്‍താരം സൂര്യ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പുതിയ ചിത്രമായ കാപ്പാന്റെ പ്രമോഷന് പരിപാടിയില്‍ വെച്ചാണ് സൂര്യ ഗാന്ധി വധം പരാമര്‍ശിച്ചത്.
സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാര്‍ ഇവി രാമസ്വാമിയുടെ വാക്കുകള്‍ കടമെടുത്താണ് സൂര്യ സംസാരിച്ചത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ ആയുധം മാത്രമാണ് ഗോഡ്സെ എന്നും, ആയുധത്തെ അല്ല അതിന് പിന്നിലുളള ആശയത്തെ ആണ് എതിര്‍ക്കേണ്ടത് എന്നും സൂര്യ പറഞ്ഞു.
സൂര്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ''ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ അതുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും വര്‍ഗീയ കലാപങ്ങളുണ്ടായി. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയ്ക്ക് എതിരെ വലിയ പ്രതിഷേധങ്ങളുണ്ടായി. അന്ന് പെരിയാര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഗോഡ്സെയുടോ തോക്ക് കൊണ്ട് വരൂ. അത് നമുക്ക് നൂറ് കഷണങ്ങളായി വെട്ടി നുറുക്കാം.
ചുറ്റുമുളള അനുയായികള്‍ക്ക് പെരിയാര്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. തങ്ങള്‍ ഗോഡ്സെയെക്കുറിച്ച് പറയുമ്പോള്‍ താങ്കള്‍ എന്താണ് തോക്കിനെ കുറിച്ച് പറയുന്നതെന്ന് അവര്‍ ചോദിച്ചു. പെരിയാര്‍ പറഞ്ഞു, ഗാന്ധിജിയെ കൊലപ്പെടുത്തി തോക്കിനെ കുറ്റപ്പെടുത്തുന്നത് പോലെയാണ് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത്. ഗോഡ്സെ ആ തോക്ക് പോലെ ഒരു ആയുധനാണ്. അയാള്‍ക്ക് പിറകില്‍ അയാളെ അതിന് പ്രേരിപ്പിച്ച ഒരു പ്രത്യയശാസ്ത്രമുണ്ട്. അതിനെയാണ് എതിര്‍ക്കേണ്ടത്''. സൂര്യയുടെ ഈ വാക്കുകള്‍ക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.