വിജയ്നെ പൂട്ടാൻ നീക്കം! വീണ്ടും ചോദ്യം ചെയ്യും, മൂന്ന് ദിവസത്തെ സമയം, ആദായ നികുതി വകുപ്പ് നോട്ടീസ്!
Recommended Video
ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയിക്ക് കുരുക്ക് മുറുക്കി ആദായ നികുതി വകുപ്പ്. ആദ്യത്തെ 30 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ കൂടാതെ വിജയിയെ വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുകയാണ്.
അതിനിടെ വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് എന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്. വിജയ് ചിത്രത്തിന്റെ ലൊക്കേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് കൂടാതെ നടനെതിരെ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് രംഗത്ത് എത്തിയത് ഉള്‍പ്പെടെയുളള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ചില സൂചനകളിലേക്ക് തന്നെയാണ്.
30 മണിക്കൂർ ചോദ്യം ചെയ്യൽ
ഫെബ്രുവരി 5ന് ബുധനാഴ്ച വൈകിട്ടോടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് വിജയിയെ കസ്റ്റഡിയില്‍ എടുത്ത ആദായ നികുതി വകുപ്പ് 30 മണിക്കൂറിന് ശേഷം വ്യാഴാഴ്ചയാണ് വിജയിയെ വെളിച്ചം കാട്ടുന്നത്. വിജയിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണമൊന്നും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം വിജയിയുടെ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടി പിടിച്ചെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും
ഈ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് താരത്തെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിജയിക്കെതിരെ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണ് എന്നാണ് ആരാധകരുടെ ആരോപണം.
വൻ നികുതി വെട്ടിപ്പ്
വിജയ് നായകനായ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് നടനെ ചോദ്യം ചെയ്യുന്നത് എന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. സിനിമാ ഫൈനാന്‍സിയറായ അന്‍പു ചെഴിയന്റെ നികുതി വെട്ടിപ്പാണ് നിലവില്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന് പണം പലിശയ്ക്ക് കൊടുത്തത് അന്പുചെഴിയന് ആയിരുന്നു.
പിടിച്ചെടുത്തത് കോടികൾ
കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ അന്‍പുചെഴിയനില്‍ നിന്ന് കണക്കില്‍പ്പെടാത്ത 65 കോടി രൂപ പിടിച്ചെടുത്തിരുന്നു. നിര്‍മ്മാതാക്കളില്‍ നിന്ന് 77 കോടി രൂപയും പിടിച്ചെടുത്തിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് വിജയിയെ 30 മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷം ആദായ നികുതി കമ്മീഷണര്‍ സുരഭി അലുവാലിയ പ്രതികരിച്ചിരുന്നു.
നീക്കം ശക്തമാക്കി ബിജെപിയും
അതിനിടെ വിജയിക്കെതിരെ ബിജെപിയും നീക്കം കടുപ്പമാക്കുന്നുവെന്ന സൂചനയാണ് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നല്‍കുന്നത്. വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് ഭൂമി ഷൂട്ടിംഗിന് നല്‍കരുത് എന്നാവശ്യപ്പെട്ട് ബിജെപിക്കാര്‍ പ്രതിഷേധിച്ചിരുന്നു. വിജയ് ഫാന്‍സ് പ്രതിരോധം തീര്‍ത്തതിന് പിന്നാലെയാണ് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്.
മുൻ കേന്ദ്ര മന്ത്രി രംഗത്ത്
എന്നാല്‍ നിരോധിത മേഖലയില്‍ ഷൂട്ടിംഗ് അനുവദിക്കരുത് എന്നാണ് പൊന്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് എന്നാണ് വിജയ് ആരാധകര്‍ ആരോപിക്കുന്നത്. ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ ഭൂമിയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ പതിനാറോളം ചിത്രങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അപ്പോഴില്ലാത്ത പ്രശ്നം ഇപ്പോള്‍ ഉയര്‍ത്തുന്നത് വിരോധം തീര്‍ക്കാനാണ് എന്നാണ് ആക്ഷേപം.
1000 കോടി നഷ്ടം
പൊന്രാധാകൃഷ്ണന് എതിരെ ഫെഫ്സി അധ്യക്ഷന്‍ ആര്‍കെ ശെല്‍വമണി രംഗത്ത് വന്നു. താരങ്ങള്‍ തമിഴ്നാട്ടിന് പുറത്ത് ഷൂട്ട് ചെയ്യുന്നതിനാല്‍ സിനിമാ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട 1000 കോടി രൂപയെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും ശെല്‍വമണി ചൂണ്ടിക്കാട്ടി. അതിനിടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കാരവന് മുകളില്‍ കയറി വിജയ് ആധാരകരെ അഭിസംബോധന ചെയ്യുന്ന വീഡിയോ വൈറലാകുന്നുണ്ട്.