കോടികൾ ബാങ്കിൽ കടം, നടൻ വിജയകാന്തിന്റെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ലേലത്തിന്!
ചെന്നൈ: തമിഴ് സിനിമയിലെ മുന്‍ സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ കോടിക്കണക്ക് രൂപ വില മതിക്കുന്ന വീട് ഉള്‍പ്പെടെയുളള സ്വത്തുക്കള്‍ ലേലത്തിന്. ലോണ്‍ തിരിച്ച് അടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വായ്പായിനത്തില്‍ 5.5 കോടി രൂപയാണ് വിജയകാന്ത് ബാങ്കില്‍ തിരിച്ച് അടക്കാനുളളത്. ഇത് തിരിച്ച് പിടിക്കാനായി കാഞ്ചീപുരത്തെ എന്‍ജിനീയറിംഗ് കോളേജും വടപളനിയിലെ വീടും സ്ഥലവും ആണ് ലേലം ചെയ്യുക.
സുമിത്ര മഹാജനല്ല ഓം ബിർള, എംപിമാരെ വരച്ച വരയിൽ നിർത്തി പുതിയ സ്പീക്കർ, തരൂരിനടക്കം കണക്കിന് കിട്ടി!
ഈ സ്വത്തുക്കള്‍ക്കെല്ലാം കൂടി നൂറ് കോടി രൂപയുടെ മൂല്യം വരും എന്നാണ് കണക്ക്. വിജയകാന്തിന്റെയും ഭാര്യ പ്രേമലതയുടേയും പേരിലാണ് ചെന്നൈയിലും കാഞ്ചീപുരത്തുമുളള ഈ സ്വത്തുക്കള്‍. അഞ്ച് കോടി രൂപയാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നത്. ഇതാണ് പലിശ സഹിതം 5.5 കോടി കടമായി മാറിയത്.
ആണ്ടാള്‍ അളഗര്‍ എന്‍ജിനീയറിംഗ് കോളേജ് എന്ന വിജയകാന്തിന്റെ കോളേജില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. ജപ്തി നടപടിയെ നിയമപരമായി നേരിടുമെന്ന് പ്രേമലത വിജയകാന്ത് വ്യക്തമാക്കി. 20 വര്‍ഷം മുന്‍പാണ് വിജയകാന്ത് കാഞ്ചീപുരത്ത് എന്‍ജിനീയറിംഗ് കോളേജ് നിര്‍മ്മിച്ചത്.
കോളേജിന് 92 കോടി രൂപയാണ് ബാങ്ക് അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുളളത്. വിജയകാന്തിന്റെ വീടിന് 4.25 കോടി രൂപയും സ്ഥലത്തിന് 3.04 കോടിയുമാണ് അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്. ജൂണ്‍ 26ന് ലേലം നടത്തും എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പല തവണയായി ലോണ്‍ തിരിച്ചടച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും സമയം നീട്ടിച്ചോദി്ച്ചിട്ട് ബാങ്ക് അനുവദിച്ചില്ലെന്നും പ്രേമലത വിജയകാന്ത് ആരോപിച്ചു.