'ഇതിന് പിന്നിലുളളവർ നിയമത്തിന് മുന്നിലെത്തട്ടെ', ദേവനന്ദയ്ക്ക് വേണ്ടി മമ്മൂട്ടിയും ദുൽഖറും അജുവും!
കൊല്ലം: എല്ലാ പ്രതീക്ഷകളും വിഫലമാക്കി ഏഴ് വയസ്സുകാരി ദേവനന്ദയുടെ ജീവനറ്റ ശരീരം ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ 22 മണിക്കൂറോളം നേരം കേരളം ദേവനന്ദയ്ക്ക് വേണ്ടിയുളള തിരച്ചിലില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ വാളുകള്‍ ദേവനന്ദയുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു.
Recommended Video
മോഹന്‍ലാല്‍ മുതലിങ്ങോട്ടുളള സെലിബ്രിറ്റികളും ദേവനന്ദയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തി. എന്നാല്‍ ജീവനോടെ ദേവനന്ദയെ തിരിച്ച് കിട്ടുമെന്നുളള പ്രതീക്ഷകള്‍ രാവിലെ 7.30തോടു കൂടി അവസാനിച്ചു. ദേവനന്ദയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പ്രമുഖ സിനിമാതാരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
ദേവനന്ദ വിട വാങ്ങി
മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി എന്നിവര്‍ ദേവനന്ദയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ''ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി.. ദേവനന്ദ വിടവാങ്ങി... ആദരാഞ്ജലികൾ...'' എന്നാണ് നടന് കുഞ്ചാക്കോ ബോബന് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
നിയമത്തിന് മുന്നിലെത്തട്ടെ
''പ്രാര്‍ത്ഥനകള്‍. അവളുടെ ആത്മാവിന് ശാന്തി കിട്ടട്ടെ. ഇത്തരത്തിലുളള അവസാനത്തെ സംഭവമാകട്ടെ ഇത്. നമ്മുടെ ചുറ്റുപാടുമുളള സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കാന്‍ എല്ലാവരുടേയും കണ്ണുകള്‍ തുറന്നിരിക്കട്ടെ. ഈ സംഭവത്തിന് പിറകിലുളളവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിക്കട്ടെ'' എന്ന് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കുഞ്ഞോമനയ്ക് ആദരാഞ്ജലികൾ
''ഒരൊറ്റ ദിവസം കൊണ്ട് കേരളത്തിൻെറ ആകെ കണ്ണിലുണ്ണിയായി മാറിയ "ദേവനന്ദ"... എല്ലാ തിരച്ചിലും വിഫലമാക്കി പുഴയുടെ ആഴങ്ങളിലേക്കു പോയ്മറഞ്ഞ കുഞ്ഞോമനയ്ക് ആദരാഞ്ജലികൾ'' എന്നാണ് സംവിധായകൻ വിനയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
കാണാതായത് വ്യാഴാഴ്ച
കൊല്ലം പളളിമണ്‍ ഇളവൂര്‍ സ്വദേശിയായ ദേവനന്ദയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ നിന്ന് കാണാതായത്. അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നു. വീടിന് അകത്തേക്ക് കുഞ്ഞ് കയറിപ്പോകുന്നത് കണ്ടതിന് ശേഷമാണ് താന്‍ തുണി കഴുകാന്‍ പോയതെന്ന് ധന്യ പറയുന്നു. എന്നാല്‍ തിരിച്ച് വന്ന് നോക്കിയപ്പോള്‍ മകളെ കണ്ടില്ല.
നാട് നീളെ തിരച്ചിൽ
തുടര്‍ന്ന് പോലീസും നാട്ടുകാരും ഉള്‍പ്പെടെ ദേവനന്ദയ്ക്ക് വേണ്ടി നാട് നീളെ തിരച്ചില്‍ നടത്തി. സോഷ്യല്‍ മീഡിയയില്‍ ദേവനന്ദയെ കണ്ടെത്താന്‍ സഹായം തേടി നിരവധി പേര് പോസ്റ്റുകളിട്ടു.സംസ്ഥാന വ്യാപകമായും അതിര്‍ത്തികളിലും തിരച്ചില്‍ നടന്നു. പോലീസ് എല്ലായിടത്തും വിശദമായ വാഹന പരിശോധന നടത്തി. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല.
മൃതദേഹം ആറ്റിൽ
കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയി അപകടപ്പെടുത്തിയതാകുമോ എന്ന ആശങ്ക പരന്നു. രാത്രി മുഴുനീളം തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ ദേവനന്ദയെ കുറിച്ച് ഒരു സൂചന പോലും കിട്ടിയില്ല. പോലീസ് നായ നേരത്തെ ഇത്തരിക്കര ആറിന് സമീപം ചെന്ന് തിരികെ പോന്നിരുന്നു. ഇവിടെ വീണ്ടും രാവിലെ മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.
മുറിവോ ചതവോ ഇല്ല
ദേവനന്ദയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നതായുളള ലക്ഷണങ്ങളൊന്നും ഇല്ല എന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മുറിവുകളോ ചതവുകളോ കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്താനായില്ല. ദേവനന്ദയുടെ മരണത്തിന് പിന്നിലുളള കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകളിലേക്ക് അടക്കം കടക്കാനാണ് പോലീസ് തീരുമാനം. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
എങ്ങനെ ആറിന് സമീപമെത്തി?
ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദേവനന്ദ എങ്ങനെ ഇവിടേക്ക് എത്തി എന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ആറ്റില്‍ തടയണ നിര്‍മ്മിച്ചിരിക്കുന്നതിന് മറുവശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് ആരെങ്കിലും മൃതദേഹം കൊണ്ടിട്ടതാണോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
വീടിന് 500 മീറ്റർ അകലെ
തടയണയുടെ ഭാഗത്തേക്ക് മൃതദേഹം ഒഴുകി എത്താനുളള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. അമ്മയോട് പറയാതെ വീടിന് പുറത്തിറങ്ങുകയോ അയല്‍ വീടുകളിലോ മറ്റോ ദേവനന്ദ പോകാറില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്തേക്ക് ദേവനന്ദ വരാറില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
കണ്ണീരോടെ നാട്
പ്രദീപ് കുമാര്‍-ധന്യ ദമ്പതികളുടെ ഏക മകളാണ് ആറ് വയസ്സുകാരിയായ ദേവനന്ദ. പ്രദീപ് കുമാര്‍ വിദേശത്തായിരുന്നു. മകളുടെ തിരോധാന വിവരം അറിഞ്ഞ് നാട്ടിലെത്തിയ പ്രദീപ് കുമാര്‍ മൃതദേഹം കണ്ട് കുഴഞ്ഞ് വീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവനന്ദയുടെ മരണം വിശ്വസിക്കാനാവാതിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. കേരളമൊന്നാകെ ദേവനന്ദയെ ഓര്‍ത്ത് വേദനിക്കുകയാണ്.
അനുശോചിച്ച് മുഖ്യമന്ത്രി
ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി: '' കൊല്ലം ഇളവൂരില്‍ ഇന്നലെ കാണാതായ ഏഴുവയസ്സുകാരി ദേവനന്ദയെ തിരിച്ചു കിട്ടുവാനുള്ള പരിശ്രമത്തിലായിരുന്നു കേരളം. ഇന്നു രാവിലെ 7.30 ഓടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ പോലീസിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു''.