വിജയും വടിവേലുവും രാഷ്ട്രീയത്തിലേക്ക്, വാതില്‍ തുറന്നിട്ട് ബിജെപി, സസ്‌പെന്‍സ് നിറഞ്ഞ് തമിഴ്‌നാട്
ചെന്നൈ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പല നാടകീയ നീക്കങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ് തമിഴ്‌നാട് രാഷ്ട്രീയം. ദ്രാവിഡ മണ്ണില്‍ ഇക്കുറി കാലുറപ്പിക്കാനായി ബിജെപി പഠിച്ച പണികള്‍ പതിനെട്ടും പയറ്റുന്നു.
കോണ്‍ഗ്രസില്‍ നിന്ന് നടി ഖുശ്ബുവിനെ അടുത്തിടെയാണ് ബിജെപി സ്വന്തം പാളയത്തില്‍ എത്തിച്ചത്. രജനീകാന്തിന് വേണ്ടി ബിജെപി നാളുകളായി ശ്രമം നടത്തുന്നുണ്ട്. തമിഴ് സിനിമയിലെ പ്രമുഖരെ ബിജെപി വലവീശുമ്പോള്‍ ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്ത പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
വിജയുടെ രാഷ്ട്രീയ പ്രവേശനം
തമിഴ് സൂപ്പര്‍ താരം വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെ നാളുകളായി ചൂടുളള ചര്‍ച്ചാ വിഷയമാണ്. മെര്‍സല്‍ അടക്കമുളള ചില ചിത്രങ്ങളില്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനേയും ബിജെപി സഖ്യകക്ഷിയായ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ചുളള സീനുകള്‍ രാഷ്ട്രീയ വിവാദമായിരുന്നു. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനുളള മുന്നൊരുക്കമായാണ് ഇവ വ്യാഖ്യാനിക്കപ്പെട്ടത്.
ആരാധകർ ആവേശത്തിൽ
വിജയുടെ വീട്ടിലും ഓഫീസിലുമടക്കം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിറകേ ആരാധകര്‍ പ്രിയതാരം രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്ന ആവശ്യം ശക്തമാക്കി. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്നാണ് അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
വിജയ് ബിജെപിയിലേക്കോ?
ജനം ആവശ്യപ്പെടുമ്പോള്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കും എന്നാണ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. വിജയ് മാത്രമല്ല ചന്ദ്രശേഖറും ഖുശ്ബുവിന് പിറകേ ബിജെപിയില്‍ ചേരും എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരുവെന്ന വാര്‍ത്തകള്‍ ചന്ദ്രശേഖര്‍ നിഷേധിച്ചു.
ചോദ്യത്തിന് പോലും പ്രസക്തിയില്ല
ബിജെപിയില്‍ ചേരുമോ എന്നുളള ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നാണ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരിക്കുന്നത്. വിജയ് ഒരു കാരണവശാലും ബിജെപിയില്‍ ചേരില്ലെന്നും ചന്ദ്രശേഖര്‍ അടിവരയിട്ട് പറഞ്ഞു. വിജയ് ഏതെങ്കിലുമൊരു പാര്‍ട്ടിയില്‍ ചേരുകയല്ല ചെയ്യുക. മറിച്ച് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാവും വിജയുടെ രാഷ്ട്രീയ പ്രവേശമെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഫാന്‍സ് അസോസിയേഷനെ പാര്‍ട്ടിയാക്കും
ബിജെപിയില്‍ ചേരുന്നുണ്ടോ എന്ന് അന്വേഷിച്ച് നിരവധി പേരാണ് തന്നെ വിളിക്കുന്നത് എന്നും താനും ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും എസ് എ ചന്ദ്രശേഖര്‍ അഭിമുഖത്തില്‍ പറഞ്ഞു. തമിഴ്‌നാട്ടിലും അതിന് പുറത്തും വലിയ ആരാധക വൃന്ദമുളള വിജയ് തന്റെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റിയാവും രാഷ്ട്രീയ പ്രവേശനം നടത്തുക എന്ന സൂചനയും ചന്ദ്രശേഖര്‍ നല്‍കുന്നു.
സര്‍ക്കാരില്‍ അടക്കം ആ സൂചന
തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷനുകളില്‍ ഒന്നായ വിജയ് ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് അച്ഛന്‍ ചന്ദ്രശേഖര്‍ തന്നെയാണ്. രാഷ്ട്രീയത്തില്‍ തനിക്കുളള താല്‍പര്യം വിജയ് പലഘട്ടത്തില്‍ പ്രകടിപ്പിച്ചിട്ടുളളതാണ്. താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ സര്‍ക്കാരില്‍ അടക്കം ആ സൂചനകളുണ്ടായിരുന്നു.
അഴിമതി തുടച്ച് നീക്കാന്‍
സിനിമയുടെ ഓഡിയോ ലോഞ്ചില്‍ താരം നടത്തിയ പ്രസംഗം അടക്കം അത്തരത്തിലുളള സൂചനകള്‍ നിറയെ ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ താന്‍ മുഖ്യമന്ത്രി അല്ലെന്നും മുഖ്യമന്ത്രി ആവുകയാണ് എങ്കില്‍ പിന്നെ താന്‍ അഭിനയിക്കില്ലെന്നും വിജയ് പറയുകയുണ്ടായി. മാത്രമല്ല അഴിമതി തുടച്ച് നീക്കാന്‍ ഒരു മുഖ്യമന്ത്രി എങ്ങനെ പ്രവര്‍ത്തിക്കണം അങ്ങനെയാവും തന്റെ പ്രവര്‍ത്തനങ്ങളെന്നും വിജയ് പറഞ്ഞിരുന്നു.
രാഷ്ട്രീയ പക പോക്കൽ
മെഴ്‌സല്‍ എന്ന ചിത്രത്തില്‍ ബിജെപി സര്‍ക്കാരിന്റെ നോട്ട് നിരോധത്തിനും ജിഎസ്ടിക്കും എതിരെയുളള പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആദായ നികുതി വകുപ്പ് വിജയെ ചോദ്യം ചെയ്തതും റെയ്ഡ് നടത്തിയതും രാഷ്ട്രീയ പക പോക്കലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വടിവേലു ബിജെപിയില്‍ ചേർന്നേക്കും
അതിനിടെ തമിഴിലെ സൂപ്പര്‍ കോമഡി താരമായ വടിവേലു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. നേരത്തെ പ്രതിപക്ഷമായ ഡിഎംകെയെ ആയിരുന്നു വടിവേലു പിന്തുണച്ചിരുന്നത്. ഡിഎംകെയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അടക്കം വടിവേലു പങ്കെടുത്തിരുന്നു. വടിവേലു ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടിയോ നടനോ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം പുറത്ത് വിട്ടിട്ടില്ല.
രജനീകാന്തും കമലും
ഖുശ്ബുവിനെ കൂടാതെ നടിമാരായ ഗൗതമി, നമിത എന്നിവരും നടന്‍ രാധാരവിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു. രജനീകാന്ത് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നുവെങ്കിലും അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നാണ് വിവരം. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി നേരത്തെ തന്നെ രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസനുമായി രജനീകാന്ത് സഖ്യമുണ്ടാക്കുമോ എന്നാണ് തമിഴകം ഉറ്റ് നോക്കുന്നത്.
Recommended Video