നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലും തിരിച്ചടി; സര്‍ക്കാര്‍ വാദം തള്ളി, അനാവശ്യ വാദങ്ങള്‍
ദില്ലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വിചാരണ കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നാണ് സര്‍ക്കാരിന്റെ ആക്ഷേപം. ഈ സാഹചര്യത്തില്‍ ജഡ്ജിയെ മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
ഇത്തരം ആവശ്യം കണക്കിലെടുത്ത് ജഡ്ജിയെ മാറ്റാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ സര്‍ക്കാരിന് വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിശദാംശങ്ങള്‍ ഇങ്ങനെ...
അനാവശ്യ വാദങ്ങള്‍
ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേരള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ബോധിപ്പിച്ചത്
ഇരയായ നടിയെ അവഹേളിക്കുന്ന നടപടികള്‍ കോടതിയിലുണ്ടായി എന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. 20ഓളം അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് നടിയെ വിസ്തരിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ സുപ്രീംകോടതി അംഗീകരിച്ചില്ല. പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതി സമയം അനുവദിച്ചു.
ഇരയായ നടിയും ആവശ്യപ്പെട്ടു
വിചാരണ കോടതിയില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍ നേരത്തെ രാജിവച്ചിരുന്നു. കോടതി മാറ്റണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായ നടിയും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍ കോടതി മാറ്റാന്‍ സാധിക്കില്ല എന്നാണ് ഹൈക്കോടതി നിലപാടെടുത്തത്.
ദിലീപിന്റെ തടസ ഹര്‍ജി
ഹൈക്കടതി ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ജഡ്ജിയുടെ വിചാരണയില്‍ നീതി പൂര്‍വമായ വിധിയുണ്ടാകില്ല എന്നാണ് പ്രോസിക്യൂട്ടറുടെ നിലപാട്. അദ്ദേഹം ഏറ്റവും ഒടുവില്‍ വിചാരണ നടക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായതുമില്ല. തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
നടുക്കുന്ന സംഭവം
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് നടന് ദിലീപ് അറസ്റ്റിലായി. ഇതോടെയാണ് കേസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്കി എന്നാണ് പോലീസ് കണ്ടെത്തല്‍.
ദിലീപിന്റെ ജയില്‍ വാസം
80 ദിവസത്തിലധികം ജയിലില്‍ കിടന്ന ശേഷമമാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും പ്രോസിക്യൂഷന് ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സാക്ഷികള്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ജഡ്ജിയെ മാറ്റണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
ജയിലിലെ പരിചയങ്ങള്‍
പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് പരിചയപ്പെട്ട ചിലര്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളാണ്. കാസര്‍കോട് ബേക്കല്‍ സ്വദേശിയും തൃശൂര്‍ സ്വദേശിയും ഇതില്‍പ്പെടും. ഇവരെ പ്രതിഭാഗം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മൊഴി മാറ്റണമെന്നാണത്രെ ഇവരെ സമീപിച്ചവര്‍ ആവശ്യപ്പെട്ടിരുന്നത്.
ജെന്സണ് പറയുന്നത്
തൃശൂര്‍ ചുവന്നമണ്ണ് സ്വദേശിയാണ് ജെന്സണ്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു. ജയിലില്‍ കഴിയവെ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക വിവരങ്ങള്‍ സുനി സഹതടവുകാരനായ ജെന്‍സണുമായി പങ്കുവച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ജയില്‍ മോചിതനായ ശേഷം ജെയ്സണ്‍ കേസിലെ നിര്‍ണായക വിവരങ്ങള്‍ പോലീസിനെ അറിയിച്ചു. കേസില്‍ സാക്ഷിയുമായി.
വാഗ്ദാനങ്ങള്‍ ഇങ്ങനെ
ദിലീപിനെതിരെ നല്കിയ മൊഴി മാറ്റണം എന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നു എന്ന് ജെന്സണ് അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തുവെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജെന്സണ് തൃശൂര്‍ പീച്ചി പോലീസില്‍ പരാതി നല്കുകയുമുണ്ടായി.
വിപിന്‍ലാല്‍ പറഞ്ഞത്
കേസിലെ മറ്റൊരു സാക്ഷിയായ ബേക്കല്‍ സ്വദേശി വിപിന്‍ ലാല്‍ പറയുന്നത് കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് വെറും കൂലിക്കാരന് മാത്രമാണ് എന്നാണ്. ദിലീപിന്റെ വക്കീല്‍ ഗുമ്മസ്തന്‍ എന്ന പേരിലാണ് പ്രദീപ് തന്നെ കാണാന്‍ വന്നത്. പ്രദീപ് കേസില്‍ പ്രതിയല്ല. പിന്നെ എന്തിന് വരണം. നേരത്തെ തീരുമാനിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദീപിന്റെ വരവ് എന്നും വിപിന്‍ലാല്‍ സംശയിക്കുന്നു.
പ്രദീപിന് ജാമ്യം
പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റ് ചെയ്തു. ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പ്രദീപിന് ജാമ്യം അനുവദിച്ചു. പ്രദീപിനെ തേടിയെത്തിയ പോലീസ് ആദ്യം ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.
ബാഷ സ്റ്റൈലില്‍ രജനികാന്ത്; തമിഴകം കീഴടക്കാന്‍ ഓട്ടോക്കാരന്, പുതിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും...