പ്രമുഖ നടി ചാർമിള ആശുപത്രിയിൽ, സഹായിക്കാൻ ആരുമില്ലാതെ നടി ദുരിതത്തിലെന്ന് റിപ്പോർട്ടുകൾ
ചെന്നൈ: തെന്നിന്ത്യയിലെ പ്രമുഖ നടി ചാര്‍മിള ആരും നോക്കാനില്ലാതെ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ടുകള്‍. അസ്ഥി രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ചാര്മിളയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാര്‍മിളയെ സഹായിക്കാന്‍ കൂടെ ആരുമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെന്നെയിലെ കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്മിളയുളളത്. ആശുപത്രിയിലുളള മറ്റ് രോഗികളും അവര്ക്കൊപ്പമുളളവരുമാണ് നടിയെ സഹായിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹ മോചിതയായ ചാര്‍മിളയ്ക്ക് ഒരു മകനുണ്ട്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ രാജേഷില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷം ചാര്‍മിള മകനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസം. നടിയുടെ അമ്മയും രോഗിയാണ്. മകന്റെ പഠനച്ചിലവുകള്‍ തമിഴ് താരം വിശാല്‍ ആണ് വഹിക്കുന്നത്. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചാര്‍മിള തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് സിനിമയില്‍ അവസരം തരണമെന്ന് ചാര്‍മിള നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയുമുണ്ടായി.
ഒരു ചെറിയ തെരുവിലെ വാടക വീട്ടിലാണ് താമസമെന്നും പായ വിരിച്ച് നിലത്താണ് കിടക്കുന്നതെന്നും ചാര്‍മിള ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഒരു കാലത്ത് മലയാളത്തിലെ പ്രമുഖ നായിക ആയിരുന്നു ചാര്‍മിള. ധനം, കാബൂളിവാല അടക്കമുളള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടിയാണ് ചാര്‍മിള. ഒരുകാലത്ത് മോഹന്‍ലാലിന്റെ വരെ നായികയായിരുന്ന താരമാണ് ഇന്ന് കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുന്നത്. അവസാനമായി ദുല്‍ഖര്‍ സല്മാന് ചിത്രം വിക്രമാദിത്യനിലാണ് മലയാളത്തില്‍ ചാര്‍മിള അഭിനയിച്ചത്.