ഭയപ്പെട്ടത് സംഭവിച്ചു; 96 ചിന്മയിയുടെ അവസാന ചിത്രം? സംഘടനയിൽ നിന്നും പുറത്ത്
ചെന്നൈ: തമിഴകത്ത് മീ ടു ആരോപണങ്ങൾക്ക് തുടക്കം കുറിച്ചയാളാണ് ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ചിന്മയി. ഗാനരചയിതാവ് വൈരമിത്തുവിനും നടൻ രാധാ രവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ മീടു ആരോപണം. വൈരമുത്തുവിനെതിരെയുള്ള തുറന്നുപറച്ചിലുകൾക്ക് പിന്നാലെ നിരവധി പേർ ചിന്മയിക്ക് പിന്തുണയുമായി എത്തിയിരുന്നെങ്കിലും രൂക്ഷമായ വിമർശനവും നേരിടേണ്ടി വന്നിരുന്നു.
മീ ടു ആരോപണങ്ങളുടെ പേരിൽ ആദ്യ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ് ചിന്മയിക്ക്. തമിഴ്നാട്ടിലെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയിൽ നിന്നും ചിന്മയിയെ പുറത്താക്കിയിരിക്കുകയാണ്. സംഘടനയിലെ അംഗത്വഫീസ് രണ്ടുവർഷമായി അടച്ചില്ലെന്ന കാരണം പറഞ്ഞാണ് പുറത്താക്കൽ.
ഗുരുതര ആരോപണങ്ങൾ
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ചിന്മയി വൈരമുത്തുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. രണ്ടുവട്ടം വൈരമുത്തു തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നുവെന്നായിരുന്നു ചിന്മയിയുടെ ആരോപണം. സഹകരിച്ചില്ലെങ്കിൽ തന്റെ കരിയർ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയതായും ചിന്മയി ആരോപിച്ചു. വെറും പ്രശസ്തിക്കു വേണ്ടിയാണ് ചിന്മയിയുടെ ആരോപണമെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും തരത്തിലുള്ള വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നു.
ഡബ്ബിംഗ് ആർട്ടിസ്റ്റ്
തമിഴിലെ തിരക്കേറിയ ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമാണ് ചിന്മയി ശ്രീപാദ. 96 അടക്കമുള്ള ചിത്രങ്ങളിൽ തൃഷയ്ക്ക് ശബ്ദം നൽകിയത് ചിന്മയിയാണ്. മീ ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ് ആന്റ് ഡബ്ബിംഗ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും ചിന്മയിയേ പുറത്താക്കിയിരിക്കുന്നത്.
പുറത്താക്കൽ
രണ്ട് വർഷത്തെ വരിസംഖ്യ അടച്ചില്ലെന്ന് ആരോപിച്ചാണ് ചിന്മയിയേ പുറത്താക്കിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സംഘടന തന്നെ പുറത്താക്കിയിരിക്കുന്നത്, രണ്ട് വർഷമായി താൻ വരിസംഖ്യയിൽ കുടിശ്ശിക വരുത്തിയെന്നാരോപിക്കുന്ന സംഘടന ഇക്കാലമത്രയും തന്റെ ഡബ്ബിംഗ് വരുമാനത്തിൽ നിന്നും പത്ത് ശതമാനം വീതം ഈടാക്കുകയായിരുന്നുവെന്ന് ചിന്മയി ആരോപിക്കുന്നു.
പിന്നിൽ രാധാരവി
നടൻ രാധാരവിക്കെതിരെ പേര് വെളുപ്പെടുത്താത്ത യുവതികൾ ലൈംഗീകാരോപണവുമായി രംഗത്ത് വന്നപ്പോൾ പിന്തുണയുമായി ചിന്മയി എത്തിയിരുന്നു. രാധാരവിയാണ് ഡബ്ബിംഗ് യൂണിയൻ പ്രസിഡന്റ് എന്നതാണ് പുറത്താക്കൽ നടപടിയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നത്.
ഭയപ്പെട്ടിരുന്നു
തന്റെ ഡബ്ബിംഗ് കരിയർ അവസാനിപ്പിക്കുമോയെന്ന് സംശയമുള്ളതായി മുൻപ് ചിന്മയി ട്വീറ്റ് ചെയ്തിരുന്നു. 96 അവസാന ചിത്രമായി തോന്നുന്നതായും ചിന്മയി പറഞ്ഞിരുന്നു. രാധാരവി സിനിമയിലെ ഡബ്ബിംഗ് രംഗം അടക്കിവാഴുകയാണെന്ന് മുൻപും ചില താരങ്ങൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അവർ അംഗമല്ല
ചിന്മയി രണ്ട് വർഷമായി ഡബ്ബിംഗ് യൂണിയൻ അംഗമല്ലെന്നായിരുന്നു പുറത്താക്കൽ നടപടിയെക്കുറിച്ച് രാധാരവിയുടെ പ്രതികരണം. യൂണിയൻ തിരഞ്ഞെടുപ്പിൽ അവരെ വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ല. അറിയപ്പെടുന്ന ഒരു കലാകാരിയായതുകൊണ്ട് മാത്രമാണ് അവരെ ഡബ്ബ് ചെയ്യാൻ അനുവദിച്ചത്. ഇനി മുതൽ തമിഴ് സിനിമയിൽ ഡബ്ബ് ചെയ്യാൻ ചിന്മയിക്ക് അനുവദിക്കില്ലെന്നും രാധാ രവി വ്യക്തമാക്കി.
വായിൽ ആടിന്റെ ചെറുകുടൽ, മൃതദേഹത്തിൽ എണ്ണയും കുങ്കുമവും, വൃദ്ധയ്ക്ക് ദാരുണാന്ത്യം, ഞെട്ടി പോലീസും
41 ദിവസത്തെ വ്രതം.. ശബരിമല യാത്രയ്ക്ക് എതിരെ പ്രതിഷേധം, അവസാന നിമിഷം പിന്മാറി രേഷ്മ നിഷാന്ത്