ഗൗതമി അണ്ണാഡിഎംകെ വിട്ടു; വിജയ്ക്ക് കൈ കൊടുത്തേക്കും, നടി വിശദീകരിക്കുന്നത് ഇങ്ങനെ
തമിഴ് ചലച്ചിത്ര രംഗത്തെ പ്രശസ്ത അഭിനേത്രിയും ദീർഘകാല രാഷ്ട്രീയ പ്രവർത്തകയുമായ ഗൗതമി തടിമില്ല അണ്ണാഡിഎംകെയിൽ രാജി വെച്ചു. സാമൂഹിക സേവനങ്ങൾ വിപുലമായി നിർവഹിക്കാനാണ് ഈ തീരുമാനമെന്ന് അവർ വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് താൻ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും താരം കൂട്ടിച്ചേർത്തു.
അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയായ എടപ്പാടി കെ. പളനിസ്വാമിക്ക് നൽകിയ കത്തിലൂടെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പ്രചാരണ വിഭാഗം സംസ്ഥാന ഉപകാര്യദർശി സ്ഥാനത്തുനിന്നും താൻ രാജിവെക്കുന്ന കാര്യം ഗൗതമി അറിയിച്ചത്. തന്റെ തീരുമാനത്തിന് പിന്നിൽ മറ്റ് താൽപ്പര്യങ്ങളില്ലെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് സാധാരണക്കാരുമായി കൂടുതൽ സമ്പർക്കം പുലർത്താനും അവർക്കായി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കാനുമാണ് ഈ രാജി സമർപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമാ രംഗത്ത് സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ ഒട്ടനവധി നായിക വേഷങ്ങൾ കൈകാര്യം ചെയ്ത ശേഷമാണ് ഗൗതമി തന്റെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്. ബിജെപിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച ശേഷമാണ് ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നത്. എൽ.കെ. അദ്വാനിയിൽ നിന്ന് 1997 ലാണ് അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. 25 വർഷത്തോളം ബിജെപിയുടെ യുവമുഖമായിരുന്നു. യുവമോര്ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.
അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ മുൻനിരയിൽ ഗൗതമി ഉണ്ടായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ രാജപാളയം നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേക ഇൻ ചാർജ് ആയി അവർക്ക് ചുമതല നൽകി.
ബിജെപി ബന്ധം 2023 ഒക്ടോബർ 23-നാണ് ഗൗതമി അവസാനിപ്പിച്ചത്. 25 കോടിയോളം രൂപയുടെ കുടുംബ സ്വത്തുക്കൾ ഒരു വ്യക്തി തട്ടിയെടുത്തപ്പോൾ, അതിന് ബിജെപിയിലെ ചില നേതാക്കൾ പിന്തുണ കൊടുത്തിരുന്നതായി അവർ വെളിപ്പെടുത്തി. സ്വന്തം രാഷ്ട്രീയ പാർട്ടി തനിക്ക് യാതൊരുവിധ സംരക്ഷണവും സഹായവും നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിട്ടത്.
2024 ഫെബ്രുവരി 14-ന് അണ്ണാഡിഎംകെയിൽ ചേരുകയാണുണ്ടായത്. പാർട്ടി തലവൻ എടപ്പാടി പളനിസ്വാമിയുടെ നേരിട്ടുള്ള ആശിർവാദത്തോടെയാണ് അവർ അംഗത്വമെടുത്തത്. ജയലളിതയോടുള്ള ബഹുമാനവും ഇപിഎസിന്റെ മികച്ച നയങ്ങളുമാണ് തന്നെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചതെന്ന് അവർ പറഞ്ഞിരുന്നു. കുറച്ച് ആഴ്ചകളായി നേതൃത്വ സ്ഥാനങ്ങളിൽ നിന്നും പാർട്ടി പദവികളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ് ഗൗതമി. ഇന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തു.
കാൻസർ ബാധിതരായ ജനങ്ങൾക്ക് വേണ്ടിയുള്ള സാമൂഹിക കാമ്പെയ്നുകൾക്ക് അവർ സ്ഥാപിച്ച 'ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ' എന്ന ചാരിറ്റബിൾ സംഘടനയ്ക്ക് മുൻഗണന നൽകാനാണ് നിലവിൽ ഗൗതമി ആഗ്രഹിക്കുന്നത്. ഒരുപക്ഷേ വിജയുടെ ടിവികെയില്‍ ഗൗതമി ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം നിരവധി എഐഎഡിഎംകെ നേതാക്കള്‍ ടിവികെയില്‍ ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗൗതമിയുടെ രാജി എന്നത് ശ്രദ്ധേയമാണ്.















Click it and Unblock the Notifications