ഉത്തരേന്ത്യൻ പ്രളയത്തിൽ കുടുങ്ങി മഞ്ജു വാര്യരും സിനിമാസംഘവും, കയ്യിൽ 2 ദിവസത്തേക്കുളള ഭക്ഷണം മാത്രം!
Recommended Video
മണാലി: മഴ മാറിയതോടെ കേരളം പ്രളയത്തില്‍ നിന്നും കരകയറിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ പ്രളയം കനത്ത നാശം വിതയ്ക്കുകയാണ്. മലയാളികളായ ഒരു സംഘം സിസുവില്‍ കുടുങ്ങിപ്പോയതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്ത് വന്നിരുന്നു. അതിനിടെ നടി മഞ്ജു വാര്യരും സംഘവം ഉത്തരേന്ത്യയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"ക്രൂശിലേറ്റപ്പെട്ട ഓമനക്കുട്ടൻ" എന്ന നാടകം, എൻഎസ്യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണമാണ് ഹിമാചൽ പ്രദേശിലെ ഛത്രു എന്ന സ്ഥലത്ത് നടന്ന് കൊണ്ടിരിക്കുന്നത്. അതിനിടെ പ്രളയവും മണ്ണിടിച്ചലും ഉണ്ടായതോടെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാ പ്രവര്‍ത്തകര്‍ പുറത്ത് കടക്കാന്‍ സാധിക്കാതെ കുടുങ്ങിപ്പോയത് എന്നാണ് വിവരം. സംവിധായകൻ സനൽ കുമാർ ശശിധരനടക്കം 30 പേരാണ് സംഘത്തിലുളളത്.
സാറ്റലൈറ്റ് ഫോണ്‍ വഴി മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരെ ഇക്കാര്യം അറിയിക്കുകയായിരുന്നു എന്ന് മീഡിയ വണ്‍ വാര്‍ത്തയില്‍ പറയുന്നു. 200 അംഗ വിനോദ സഞ്ചാരികളടക്കമുളള സംഘമാണ് ഛത്രുവില്‍ കുടുങ്ങിയിരിക്കുന്നത്. സിനിമാ സംഘം മൂന്നാഴ്ചയോളമായി ഛത്രുവിലുണ്ട്. മണ്ണിടിച്ചല്‍ മൂലം പുറംലോകവുമായുളള ബന്ധം നഷ്ടപ്പെട്ടത് കൊണ്ട് തന്നെ ഇവരുടെ കയ്യില്‍ അവശേഷിക്കുന്നത് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണം മാത്രമാണ്.
സഹായം അഭ്യര്‍ത്ഥിച്ചാണ് മധു വാര്യര്‍ക്ക് ഫോണ്‍ വന്നത്. മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ അടക്കമുളള ഗതാഗത മാര്‍ഗങ്ങള്‍ പലയിടത്തും തകര്‍ന്നിരിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലാണ്. ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇല്ല. മധു വാര്യരുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര മന്ത്രി വി മുരളീധരന് പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രിയുമായി വി മുരളീധരന് ഫോണില്‍ സംസാരിച്ചു. സിനിമാ സംഘത്തെ പുറത്ത് എത്തിക്കാനുളള ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘം കുടുങ്ങിയിരുന്നു. എന്നാല്‍ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ച് ഇവരെ രക്ഷപ്പെടുത്തി മണാലിയില്‍ എത്തിച്ചു. രണ്ട് ദിവസമാണ് ആഹരം പോലും ഇല്ലാതെ ബൈക്ക് യാത്രാ സംഘം കുടുങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുകയാണ്.
കശ്മീരിലെ സൈന്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷെഹ്ല റാഷിദ്, വ്യാജ ആരോപണങ്ങളെന്ന് സൈന്യം