നടി സിമ്രാൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പാലത്തിനടിയിൽ മൃതദേഹം, ഭർത്താവ് കസ്റ്റഡിയിൽ
സാംബൽപൂർ: ഒഡിഷ നടി സിമ്രാൻ സിംഗിനെ ദുരൂഹ മരണത്തെ തുടർന്ന് ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് സിമ്രാൻ സിംഗിനെ പടിഞ്ഞാറെ ഒഡീഷയിലെ സാംബൽപൂരിലെ മഹാനദി പാലത്തിനടിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സിമ്രാന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. സിമ്രാന്റെ ഭർത്താവ് യുഗ് സുണയാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ആരോപണം. ഇതിനിടെ മരിക്കുന്നതിന് മുമ്പായി സിമ്രാൻ ഒരു സുഹൃത്തിനയച്ച വോയിസ് മെസ്സേജും പുറത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ:
ഒരൊറ്റ പഞ്ച് ഡയലോഗിൽ സമരക്കാരെ വിറപ്പിച്ച എസ്ഐ വൈറൽ; സമ്മാനവുമായി കെഎസ്ആർടിസി, വീഡിയോ
ദുരൂഹ മരണം
സെൽഫി ബെബോ എന്ന സംബർപുരി ആൽബം പാട്ടുകളിലൂടെയാണ് സിമ്രാൻ ശ്രദ്ധേയയാകുന്നത്. വ്യാഴാഴ്ചയാണ് മഹാനദി പാലത്തിനടിയിൽ നിന്നും സിമ്രാന്റെ മൃതദേഹം കണ്ടെടുക്കുന്നത്. സിമ്രാന്റെ മുഖത്തും തലയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകമെന്ന് കുടുംബം
സിമ്രാന്റെ മരണം കൊലപാതകമാണെന്ന ആരോപണം ഭർത്താവ് യുഗ് സുണ നിഷേധിച്ചു. എന്നാൽ കൊലപാതകത്തിന് പിന്നിൽ യുഗ് സുണയാണെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്. യുഗ് സുണയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ജാർസുഗുഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
സമ്മതമില്ലാതെ വിവാഹം
ഒരു വർഷം മുമ്പാണ് സുണയും സിമ്രാനും വിവാഹിതരാകുന്നത്. വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചായിരുന്നു വിവാഹം. ഭർത്താവും വീട്ടുകാരും സിമ്രാനെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സിമ്രാന്റെ കുടുംബം ആരോപിക്കുന്നത്.
തിരികെ വീട്ടിലേക്ക്
ഭർതൃ വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ സിമ്രാൻ ജാർസുഗുഡയിലുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഡിസംബർ ഏഴു മുതൽ സിമ്രാൻ തങ്ങളോടൊപ്പമായിരുന്നു താമസമെന്ന് കുടുംബം വ്യക്തമാക്കി.
ജനുവരി ഒന്നിന്
ജനുവരി ഒന്നാം തീയതി ഒരു പരിപാടിയിൽ പങ്കെടുക്കാനായി കാലഹണ്ടി ജില്ലയിലെ കെസിംഗയിലേക്ക് സിമ്രാൻ പോയതാണ്. ബുധനാഴ്ച സിമ്രാനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. സിമ്രാൻ സന്തോഷവതിയായിരുന്നെന്നും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നില്ലെന്നും പിതാവ് വിജേന്ദ്ര വ്യക്കമാക്കി.
രണ്ട് മണിക്കൂറിനുള്ളിൽ
ബുധനാഴ്ച വൈകിട്ട് വിളിച്ചപ്പോൾ സാംബൽപൂരിലെത്തിയെന്നും രണ്ടു മണിക്കൂറിനുള്ളിൽ വീട്ടിലെത്തുമെന്നും സിമ്രാൻ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. എന്നാൽ പിന്നീട് സിമ്രാന്റെ മരണ വാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.
ശബ്ദ സന്ദേശം
ഇതിനിടെ സിമ്രാന്റേതെന്ന തരത്തിൽ ഒരു ഓഡിയോ ക്ലിപ്പും പ്രചരിക്കുന്നുണ്ട്. മാനസികമായി തളർന്നിരിക്കുകയാണെന്നും എല്ലാവരെയും വിട്ടു പോവുകയാണെന്നുമാണ് സന്ദേശത്തിലെ ഉള്ളടക്കം. നടി ആരെയോ ഭയന്നിരുന്നതായി സന്ദേശത്തിൽ നിന്നും വ്യക്തമാണ്.
ഭർത്താവുമായുള്ള സംഭാഷണം
ഭർത്താവ് യുഗ് സുണയ്ക്ക് അയച്ച വോയിസ് മെസ്സേജും പുറത്ത് വന്നിട്ടുണ്ട്. നിന്റെ കൂടെ ജീവിക്കാൻ ഞാൻ എല്ലാം ഉപേക്ഷിച്ചു വന്നു, പക്ഷേ നിനക്ക് യാതൊരു ആത്മാർത്ഥതയുമില്ലായിരുന്നു, നീ ഒന്നും ചെയ്തില്ല, എല്ലാവരെയും വിട്ട് ഞാൻ പോവുകയാണ്. ശബ്ദ സന്ദേശത്തിൽ സിമ്രാൻ പറയുന്നു. കുടുംബത്തിന്റെ പരാതിയിന്മേൽ അന്വേ,മം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.