ദുബായ് പോലീസ് പറയുന്നത് വിശ്വസിക്കേണ്ട.. ശ്രീദേവിയുടെ മരണം മുംബൈ പോലീസ് അന്വേഷിക്കണമെന്ന്
മുംബൈ: ബോളിവുഡ് സിനിമയിലെ ഒരു കാലത്തെ താരറാണി ആയിരുന്ന ശ്രീദേവിക്ക് ദുബായില്‍ സംഭവിച്ച് ദൗര്‍ഭാഗ്യകരമായ മരണമാണ്. തനിക്ക് പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ ദുബായില്‍ നാല് ദിവസത്തോളം ശ്രീദേവിയുണ്ടായിരുന്നു. ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറിന് പോലും കാത്ത് നില്‍ക്കാതെ ആയിരുന്നു എന്നന്നേക്കുമായുള്ള ആ മടക്കം.
ദുരൂഹതയില്ലെന്ന് വിധിയെഴുതി കേസ് ദുബായ് പോലീസ് അവസാനിപ്പിച്ചു. അതേസമയം പല സംശയങ്ങളും ഇനിയും ദൂരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അതിനിടെ ശ്രീദേവിയുടെ മരണം മുംബൈ പോലീസ് അന്വേഷിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.
അടച്ച് പൂട്ടിയ കേസ്
ദുബായിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ബാത്ത്‌റൂമിലാണ് ശ്രീദേവി മരിച്ച് കിടന്നത്. ബോധം പോയി ബാത്ത്ടബ്ബിലേക്ക് വീണുവെന്നും ശ്വാസകോശത്തില്‍ വെള്ളം കയറി മരണം സംഭവിച്ചുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ കേസ് ദുബായ് പോലീസ് അടച്ച് പൂട്ടി വെച്ചു.
സംശയങ്ങൾ നീക്കണം
എന്നാല്‍ ശ്രീദേവിയുടെ മരണം നടന്ന സാഹചര്യങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന സംശയങ്ങള്‍ ദൂരീകരിക്കപ്പെടണമെന്ന് മുംബൈയിലെ ഒരു വിഭാഗം സാമൂഹ്യ പ്രവര്‍ത്തകര്‍ കരുതുന്നു. അതുകൊണ്ട് തന്നെ മുംബൈ പോലീസ് നടിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
പോലീസിന് കത്ത്
ജയ്‌ഹോ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ലീഗല്‍ ഹെഡ് ആയ അഡ്വ. ആദില്‍ ഖദ്രി മുംബൈ പോലീസ് കമ്മീഷണര്‍ ദത്താത്രേയ് പദ്‌സല്‍ഗികറിന് ഇമെയിലില്‍ പരാതി അയച്ചിരിക്കുകയാണ്. സിആര്‍പിസി പ്രകാരം ശ്രീദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാം വിശ്വസിക്കാനാവില്ല
ദുബായ് പോലീസ് പറയുന്നതെല്ലാം വിശ്വസിക്കണമെന്ന് നിര്‍ബന്ധമുണ്ടോ എന്ന് അഡ്വ. ഖദ്രി ചോദിക്കുന്നു. നിലവിലെ അഭ്യഹങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി മുംബൈ പോലീസ് ഈ കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും അഡ്വക്കേററ് ഖദ്രി വ്യക്തമാക്കുന്നു.
കാരണം അവ്യക്തം തന്നെ
ശ്രീദേവിയുടെ മരണം സംഭവിച്ച സാഹചര്യം ഇപ്പോഴും അവ്യക്തമാണ്. മരണം നടന്നിന് ശേഷം പല വഴിത്തിരിവുകളുമുണ്ടായി. മൈക്കള്‍ ജാക്‌സണേയും ഡയാന രാജകുമാരിയേയും പോലുള്ളവരുടെ മരണത്തില്‍ വിശദമായ അന്വേഷണം നടന്നത് പോലെ ശ്രീദേവിയുടെ കേസും നീതിപൂര്‍വ്വമായ ഒരു അന്വേഷണം അര്‍ഹിക്കുന്നുണ്ട് എന്നും അഡ്വക്കേറ്റ് ഖദ്രി വ്യക്തമാക്കി.
പ്രതികരിക്കാതെ കമ്മീഷണർ
പരാതി പോലീസ് കമ്മീഷണര്‍ ജോയിന്റ് സിപിക്ക് കൈമാറിയതായി അഡ്വ. ഖദ്രി പിടിഐയോട് വ്യക്തമാക്കി. എന്നാല്‍ ശ്രീദേവിയുടെ മരണം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് കമ്മീഷണര്‍ പ്രതികരിച്ചിട്ടില്ല. സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ എസ് ബാലകൃഷ്ണനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്.
മുഖ്യമന്ത്രിക്ക് കത്ത്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് എസ് ബാലകൃഷ്ണന്‍ കത്ത് നല്‍കിയിരിക്കുകയാണ്. ശ്രീദേവിയുടെ മരണം നടന്നത് ദുബായില്‍ ആണെങ്കിലും അവര്‍ ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വമായത് കൊണ്ട് സ്വമേധയാ മുംബൈ പോലീസിന് കേസെടുത്ത് അന്വേഷണം നടത്താവുന്നതാണ് എന്ന് എസ് ബാലകൃഷ്ണന്‍ പറയുന്നു.
പോലീസ് അന്വേഷിക്കണം
ദുബായില്‍ നിന്ന് ആദ്യം വന്ന വാര്‍ത്ത ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു. എന്നാല്‍ ഇപ്പോഴത് മുങ്ങിമരണമായി. മരണകാരണം വെള്ളത്തില്‍ മുങ്ങിയതാണ് എന്ന് ഒരു ഫോറന്‍സിക് വിദഗ്ധനും പറയില്ല. അതുകൊണ്ട് തന്നെ ഇത് അപകട മരണമാണോ കൊലപാതകമാണോ എന്ന് പോലീസിന് അന്വേഷിക്കാവുന്നതാണ്.
അന്വേഷണം വേണ്ട
അതേസമയം ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ആഭ സിംഗിനെ പോലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ചിലര്‍ ശ്രീദേവിയുടെ മരണത്തെ താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണ്. സുനന്ദയെ പോലെ വിവാഹത്തിന്റെ ഏഴാം വര്‍ഷത്തിലല്ല മരണമെന്നും ആഭ സിംഗ് പറയുന്നു.
ശ്രീദേവിയുടെ മരണത്തിൽ അസാധാരണമായി പലതുമുണ്ട്.. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ!!
ശ്രീദേവിയെ മറക്കാതെ കോഴിക്കോടുകാരൻ ശ്രീധരൻ.. വാടക വീട്ടിൽ നിന്ന് അമ്മയ്ക്കൊപ്പമെത്തുന്ന ശ്രീ