ലിയോനാർഡോയുമായി കരാറിൽ ഒപ്പുവെച്ച് അദാനി ഡിഫൻസ്; സേനയ്ക്ക് ആവശ്യമായ ഹെലികോപ്റ്ററുകൾ വികസിപ്പിക്കും
ആഗോള വ്യോമയാന സ്ഥാപനമായ ലിയോനാർഡോയുമായി കരാറിൽ ഒപ്പുവെച്ച് അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് . ഇന്ത്യൻ സായുധ സേനയ്ക്ക് ആവശ്യമായ ഹെലികോപ്റ്ററുകൾ വികസിപ്പിക്കാനും നിർമ്മിക്കാനും പരിപാലിക്കാനുമുള്ള ധാരണാപത്രത്തിലാണ് (MoU) ഇരു കമ്പനികളും ഒപ്പുവെച്ചത്. ലിയോനാർഡോയുടെ AW169M, AW109 TrekkerM ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സൈനിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായിരിക്കും പ്രധാന ശ്രദ്ധ. ഘട്ടംഘട്ടമായുള്ള തദ്ദേശവൽക്കരണം, രാജ്യത്തിനകത്ത് തന്നെ എംആഒ (പരിപാലന, റിപ്പയർ, ഓവർഹോൾ) സൗകര്യങ്ങൾ ഒരുക്കൽ, പൈലറ്റ് പരിശീലന കഴിവുകൾ വികസിപ്പിക്കൽ എന്നിവയൊക്കെ പദ്ധതിയിൽ ഉൾപ്പെടുന്നു.
അദാനി എന്റർപ്രൈസസിന്റെ പ്രതിരോധ വിഭാഗമായ അദാനി ഡിഫൻസ് അതിന്റെ സമ്പൂർണ്ണ നിർമ്മാണ ശേഷികൾ പ്രയോജനപ്പെടുത്തുമ്പോൾ, ലിയോനാർഡോ ഹെലികോപ്റ്റർ ഡിസൈനിലും എഞ്ചിനീയറിംഗിലുമുള്ള ആഗോള വൈദഗ്ദ്ധ്യം നൽകും. കേന്ദ്ര സർക്കാരിൻ്റെ 'ആത്മനിർഭർ ഭാരത്' കാഴ്ചപ്പാടിന് അനുസൃതമായ ഈ സംരംഭം സൈനികേതര ഉപയോഗങ്ങൾക്കും ആഭ്യന്തര സിവിൽ വ്യോമയാന ആവശ്യങ്ങൾക്കുമായി വികസിപ്പിക്കാൻ സാധ്യതയുണ്ട്. ആയിരക്കണക്കിന് ഉയർന്ന വൈദഗ്ധ്യമുള്ള ജോലികൾ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

"ഇന്ത്യയിൽ ശക്തവും ഭാവിയിലേക്ക് ആവശ്യമായ സുസജ്ജമായ ഒരു ഹെലികോപ്റ്റർ ഇക്കോസിസ്റ്റവും കെട്ടിപ്പടുക്കാനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ സൃഷ്ടിക്കാനും ദീർഘകാല വ്യാവസായിക മൂല്യം വർദ്ധിപ്പിക്കാനും ഈ പങ്കാളിത്തം സഹായിക്കും ',അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഡയറക്ടർ ജീത് അദാനി പ്രതികരിച്ചു. ഇന്ത്യൻ സായുധ സേനയ്ക്ക് അടുത്ത ദശകത്തിൽ 1,000-ത്തിലധികം ഹെലികോപ്റ്ററുകൾ ആവശ്യമാണെന്നും, ഈ സഹകരണം തദ്ദേശവൽക്കരണം വേഗത്തിലാക്കാനും ആഭ്യന്തര വിതരണ ശൃംഖലകളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും സി.ഇ.ഒ. ആശിഷ് രാജ്വംശി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വളരുന്ന റോട്ടർക്രാഫ്റ്റ് വ്യവസായത്തിന് സംഭാവന നൽകാനും ആധുനിക ഹെലികോപ്റ്റർ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ കടന്ന് ചെല്ലാനും ഈ സഹകരണത്തിലൂടെ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് ലിയോനാർഡോ ഹെലികോപ്റ്റേഴ്‌സ് മാനേജിംഗ് ഡയറക്ടർ ജിയാൻ പിയേറോ കുട്ടിലോ പറഞ്ഞു. തന്ത്രപരമായ ഈ പങ്കാളിത്തം ഇന്ത്യയുടെ പ്രതിരോധ സ്വയംഭരണവും ആഗോള ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമെന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനവും ശക്തിപ്പെടുത്തും.












Click it and Unblock the Notifications