ഇന്ത്യയിൽ എഐ ഡാറ്റാ സെന്റർ അടിസ്ഥാനസൗകര്യ പ്ലാറ്റ്‌ഫോം ഒരുക്കും; ജാബിലുമായി കൈകോർത്ത് അദാനി
ഇന്ത്യയെ ആഗോള എഐ ഹാർഡ്‌വെയർ നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ അദാനി ഗ്രൂപ്പും അമേരിക്കൻ കമ്പനിയായ ജാബിലും കൈകോർക്കുന്നു. എഐ, ഡാറ്റാ സെന്റർ അടിസ്ഥാനസൗകര്യ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി രാജ്യത്ത് വൻതോതിലുള്ള നിർമ്മാണ പ്ലാറ്റ്‌ഫോം സ്ഥാപിക്കാനാണ് ഇരുകമ്പനികളുടെയും പദ്ധതി. ഇതിലൂടെ എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ് സംവിധാനങ്ങൾ, നെറ്റ്‌വർക്കിങ് ഉപകരണങ്ങൾ തുടങ്ങി ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വിവിധ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കും.
അദാനി ഗ്രൂപ്പിന്റെ അടിസ്ഥാനസൗകര്യ വികസനം, ഹരിത ഊർജം, ലോജിസ്റ്റിക്സ്, ഡാറ്റാ സെന്റർ രംഗത്തെ ശേഷി എന്നിവയും ജാബിലിന്റെ ആറു പതിറ്റാണ്ടിലേറെ നീളുന്ന എൻജിനീയറിങ് വൈദഗ്ധ്യവും ആധുനിക നിർമ്മാണ സാങ്കേതികവിദ്യയും സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ലോകമെമ്പാടുമുള്ള ഹൈപ്പർസ്കെയിലറുകൾ, എന്റർപ്രൈസ് ഡാറ്റാ സെന്ററുകൾ, കോ-ലൊക്കേഷൻ സേവനദാതാക്കൾ എന്നിവിടങ്ങളിൽ നിന്ന് വർധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്ത് ഇന്ത്യയിൽ വൻതോതിലുള്ള എഐ റാക്ക് നിർമ്മാണ ശേഷി വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അടുത്ത തലമുറ ലിക്വിഡ്-കൂൾഡ് എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ് സംവിധാനങ്ങൾ, നെറ്റ്‌വർക്കിങ് ഉപകരണങ്ങൾ എന്നിവ ഇന്ത്യയിൽ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതോടൊപ്പം പവർ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ (PDU), കൂളന്റ് ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ (CDU), ട്രാൻസ്ഫോർമറുകൾ, സ്വിച്ച് ഗിയറുകൾ, ബസ്‌ബാറുകൾ, താപ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ എഐ ഹാർഡ്‌വെയർ ശൃംഖലയും വികസിപ്പിക്കും. വലിയ ഡാറ്റാ സെന്റർ പദ്ധതികൾക്ക് ആവശ്യമായ മുഴുവൻ ഹാർഡ്‌വെയർ പരിഹാരങ്ങളും ഒരിടത്ത് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിക്കുന്നതും ക്ലൗഡ് സേവനങ്ങളുടെ വ്യാപനവും ഡാറ്റാ ലോക്കലൈസേഷൻ നയങ്ങളും ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയെ അതിവേഗ വളർച്ചയിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. വ്യവസായ കണക്കുകൾ പ്രകാരം 2030ഓടെ രാജ്യത്തെ ഡാറ്റാ സെന്റർ ശേഷി 5 മുതൽ 8 ഗിഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ട്.
2035ഓടെ 5 ഗിഗാവാട്ട് ഹരിത ഊർജത്തിൽ പ്രവർത്തിക്കുന്ന എഐ-സജ്ജമായ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കുന്നതിനായി 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനത്തിനൊപ്പമാണ് പുതിയ സഹകരണവും വരുന്നത്. രാജ്യത്ത് സമ്പൂർണ എഐ അടിസ്ഥാനസൗകര്യ ശൃംഖല രൂപപ്പെടുത്തുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് ഗ്രൂപ്പ് ഇതിനെ വിലയിരുത്തുന്നത്.
2025 സാമ്പത്തിക വർഷത്തിൽ 29.8 ബില്യൺ ഡോളർ വരുമാനം നേടിയ ജാബിൽ, പവർ മാനേജ്മെന്റ്, താപ നിയന്ത്രണ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ആഗോള എഐ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ നിർമ്മാണ രംഗത്തെ പരിചയസമ്പത്തും അത്യാധുനിക എൻജിനീയറിങ് ശേഷിയും ഈ സംരംഭത്തിലേക്ക് ജാബിൽ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
അടുത്ത ഏഴ് വർഷത്തിനിടെ എഐ കമ്പ്യൂട്ടിങ് മേഖലയിലേക്കുള്ള ആഗോള നിക്ഷേപം കുത്തനെ ഉയരുമെന്നും ഇതിലൂടെ എഐ ഇൻഫ്രാസ്ട്രക്ചർ വിപണിയുടെ സാധ്യത 3 ട്രില്യൺ ഡോളറിലധികമാകുമെന്നും ഇരു കമ്പനികളും വിലയിരുത്തുന്നു. സഹകരണത്തിന്റെ പ്രവർത്തന ചട്ടക്കൂടുകളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും നിലവിൽ പുരോഗമിക്കുകയാണെന്നും കമ്പനികൾ അറിയിച്ചു.
വികസനത്തെക്കുറിച്ച് പ്രതികരിച്ച അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, ലോകം ഇപ്പോൾ "ഇന്റലിജൻസ് വിപ്ലവ"ത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. ഊർജവും കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങളും ഒരുമിച്ച് വികസിപ്പിക്കാൻ കഴിയുന്ന രാജ്യങ്ങളാകും ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ എഐ സാങ്കേതികവിദ്യകളുടെ ഉപഭോക്താവെന്ന നിലയിൽ മാത്രമല്ല, ആഗോള എഐ അടിസ്ഥാനസൗകര്യങ്ങളുടെ നിർമ്മാതാവും കയറ്റുമതിക്കാരനുമായി ഉയർത്താൻ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാബിൽ സിഇഒ മൈക്ക് ഡസ്റ്റൂർ പറഞ്ഞത്, ജാബിലിന്റെ എൻജിനീയറിങ്-നിർമ്മാണ വൈദഗ്ധ്യവും അഡാനി ഗ്രൂപ്പിന്റെ അടിസ്ഥാനസൗകര്യ ശക്തിയും ഒന്നിക്കുന്നതിലൂടെ എഐ രംഗത്തിന്റെ വിവിധ തലങ്ങളിലേക്കുള്ള വിപുലമായ പരിഹാരങ്ങൾ നൽകാൻ കഴിയുമെന്നാണ്. ഉയർന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും അതിവേഗം വളരുന്ന എഐ വിപണിയും ഇന്ത്യയെ ഇത്തരം നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉയർന്ന മൂല്യമുള്ള എഐ അടിസ്ഥാനസൗകര്യ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര നിർമ്മാണം വർധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ സഹകരണം സഹായിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കരുത്തേകുന്ന നീക്കമായും ഇതിനെ വിലയിരുത്തുന്നു.
പങ്കാളിത്തം അന്തിമരൂപം കൈവരിക്കുന്നതോടെ ആഗോള എഐ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുകയും രാജ്യത്തെ എഐ ഹാർഡ്‌വെയർ നിർമ്മാണ രംഗത്ത് പുതിയ വളർച്ചാ സാധ്യതകൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications