അദാനിക്ക് ക്ലീൻ ചിറ്റ്; യു.എസിലെ ക്രിമിനൽ കേസുകൾ റദ്ദാക്കി
ഇന്ത്യൻ വ്യവസായി ഗൌതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും എതിരായ എല്ലാ ക്രിമിനൽ കുറ്റങ്ങളും ഒഴിവാക്കി യുഎസ് കോടതി. ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ പരിഗണനയിലിരുന്ന ഓഹരി, വയർ തട്ടിപ്പ് കേസുകളാണ് യുഎസ് നീതിന്യായ വകുപ്പ് പിൻവലിച്ചത്. കുറ്റങ്ങൾ വീണ്ടും പരിഗണിക്കാനാവാത്ത വിധം കേസ് സ്ഥിരമായി തള്ളിക്കളയണമെന്ന പ്രോസിക്യൂട്ടർമാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തെളിവുകളുടെ അഭാവവും ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തമായ യുഎസ് ബന്ധങ്ങൾ സ്ഥാപിക്കാൻ സാധിക്കാത്തതുമാണ് കേസിൽ അദാനിമാർക്ക് അനുകൂലമായത്.
ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട സിവിൽ ആരോപണങ്ങൾ കഴിഞ്ഞയാഴ്ച യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC) ഒത്തുതീർപ്പാക്കിയിരുന്നു. ഗൗതം അദാനി 6 മില്യൺ ഡോളറും സാഗർ അദാനി 12 മില്യൺ ഡോളറും പിഴ നൽകിയാണ് കേസ് അവസാനിപ്പിച്ചത്. എന്നാൽ ആരോപണങ്ങൾ ഇരുവരും സമ്മതിച്ചിട്ടില്ല.

എൽ.പി.ജി. ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇറാനെതിരായ യുഎസ് ഉപരോധങ്ങൾ ലംഘിച്ചെന്ന ആരോപണവും ഒത്തുതീർപ്പിലെത്തി. യുഎസ് ട്രഷറി ഡിപ്പാർട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (OFAC) നടത്തിയ അന്വേഷണത്തിൽ 275 മില്യൺ ഡോളർ നൽകാനും അന്വേഷണവുമായി സഹകരിക്കാനും അദാനി ഗ്രൂപ്പ് സമ്മതിച്ചു.
2024 അവസാനത്തോടെ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അദാനിമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ചേർന്ന് 265 മില്യൺ ഡോളറിന്റെ കൈക്കൂലി ഇടപാട് ആസൂത്രണം ചെയ്തുവെന്നും, ഈ വിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്ന് മൂലധനം സമാഹരിച്ചുവെന്നുമായിരുന്നു ആരോപണം. കേസ് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ അന്താരാഷ്ട്ര വ്യാപന പദ്ധതികൾക്കും നിക്ഷേപക വിശ്വാസത്തിനും തിരിച്ചടി നേരിട്ടിരുന്നു.
എന്നാൽ കേസിനെതിരെ അദാനിയുടെ നിയമസംഘം ശക്തമായ വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. ഇന്ത്യയിൽ നടന്ന ഇടപാടുകളെ അടിസ്ഥാനമാക്കി യുഎസ് സെക്യൂരിറ്റീസ് നിയമങ്ങൾ പ്രയോഗിക്കാൻ കഴിയില്ലെന്നായിരുന്നു പ്രധാന വാദം. യുഎസ് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യാത്ത സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കേസിലുണ്ടായിരുന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
നിക്ഷേപകർക്ക് യാതൊരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ലെന്നും, എല്ലാ ബോണ്ട് ബാധ്യതകളും കൃത്യമായി നിറവേറ്റിയെന്നും അദാനിയുടെ നിയമസംഘം കോടതിയെ അറിയിച്ചു. അടിസ്ഥാനരഹിതമായ കൈക്കൂലി ആരോപണങ്ങളെ സെക്യൂരിറ്റീസ് തട്ടിപ്പ് കേസാക്കി മാറ്റാൻ ശ്രമിച്ചുവെന്ന വിമർശനവും അവർ ഉയർത്തി.
ഗൗതം അദാനിക്കും സാഗർ അദാനിക്കും എതിരെ ചുമത്തിയിരുന്നത് ഓഹരി, വയർ തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റങ്ങളായിരുന്നു. എന്നാൽ വിദേശ അഴിമതി നിയമമായ എഫ്സിപിഎ പ്രകാരമുള്ള ഗുരുതര കൈക്കൂലി കുറ്റം ഇവർക്കെതിരെ ഉണ്ടായിരുന്നില്ല. ആ കുറ്റങ്ങൾ കേസിലെ മറ്റ് ചില പ്രതികൾക്കെതിരെയായിരുന്നു.












Click it and Unblock the Notifications