വമ്പൻ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്; ഊർജ-ഡിജിറ്റൽ മേഖലയിൽ വേഗത കൂട്ടും
അഹമ്മദാബാദ്: ഇൻഫ്രാസ്ട്രക്ചർ വികസനം, ഊർജ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ തുടങ്ങിയ മേഖലകളിൽ വൻ വിപുലീകരണ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. വാർഷിക പൊതുയോഗത്തിലാണ് കമ്പനി ഇക്കാര്യം വിശദീകരിച്ചത്. ഭാവി വളർച്ച ദിശ വ്യക്തമാക്കുന്നതിനൊപ്പം ഈ സാമ്പത്തിക വർഷത്തിലെ ശക്തമായ സാമ്പത്തിക പ്രകടനവും കമ്പനി അവതരിപ്പിച്ചു.
"ആക്സിലറേറ്റിംഗ്, ഇൻഫ്രാസ്ട്രക്ചർ, ലെവറേജിങ് ഇൻ്റലിജൻസ് എന്ന ആശയത്തിലാണ് ഇത്തവണത്തെ പ്രധാന പ്രഖ്യാപനങ്ങൾ. ഇൻഫ്രാസ്ട്രക്ചറും എഐ അധിഷ്ഠിത സാങ്കേതിക വിദ്യയും ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് നിർണായകമാകുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.

2026 സാമ്പത്തിക വർഷത്തിൽ 2.92 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തേക്കാൾ 7.4 ശതമാനം വർധനയാണ്. ഇബിഐടിഡിഎ 94,834 കോടി രൂപയായപ്പോൾ ലാഭം 13.9 ശതമാനം ഉയർന്ന് 46,376 കോടി രൂപയായി. ഓപ്പറേഷണൽ കാഷ് ഫ്ലോ 67,995 കോടി രൂപയിലും ക്യാപിറ്റൽ എക്സ്പെൻഡിച്ചർ 1.5 ലക്ഷം കോടിക്ക് മുകളിലുമെത്തി. ഇന്ത്യയിലെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൈറ്റ്സ് ഇഷ്യൂകളിലൊന്നായി കണക്കാക്കപ്പെടുന്ന 25,000 കോടി രൂപയുടെ ഇഷ്യൂയും ഈ വർഷം പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.
മൂലധന ലഭ്യതയെക്കാൾ ഇനി പ്രധാന ശ്രദ്ധ വേഗത്തിലുള്ള നിർവഹണത്തിലാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എഐ കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ മൂന്ന് തലങ്ങളുള്ള പുതിയ സംഘടനാ ഘടനയും നടപ്പാക്കിയിട്ടുണ്ട്. തീരുമാനമെടുക്കൽ വേഗത്തിലാക്കുക, പങ്കാളിത്ത സംവിധാനം ശക്തിപ്പെടുത്തുക, ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തുക എന്നിവയാണ് ലക്ഷ്യം.
ഊർജ മേഖലയിലേക്കുള്ള നിക്ഷേപങ്ങളിലും വലിയ പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ഇന്ത്യയിലെ ആദ്യ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. അദാനി പവർ അടുത്ത വർഷങ്ങളിലായി ഏകദേശം 2 ലക്ഷം കോടി രൂപ നിക്ഷേപിച്ച് 2032 ഓടെ 45 ഗിഗാവാട്ട് താപവൈദ്യുതി ശേഷി ലക്ഷ്യമിടുന്നുണ്ട്. അതേസമയം, 2035 ഓടെ 10 ഗിഗാവാട്ട് ആണവ ഊർജ ശേഷി വികസിപ്പിക്കാനും "അദാനി ആറ്റോമിക് എനർജി" എന്ന പുതിയ സംരംഭം വഴി ന്യൂക്ലിയർ എനർജി സെക്ടറിലേക്ക് രംഗപ്രവേശം നടത്താനും കമ്പനി ഭൂട്ടാനിലെ ഡ്രക് ഗ്രീൻ പവർ കോർപറേഷൻ സഹകരണത്തോടെ 5 ജിഗാ വാട്ട് ജലവൈദ്യുതി പദ്ധതിയും നടപ്പാക്കും.
അദാനി എനർജി സൊല്യൂഷൻസ് 72,000 കോടി രൂപയുടെ ട്രാൻസ്മിഷൻ ഓർഡർ ബുക്കുമായി മുന്നേറുകയാണ്. സിറ്റി ഗ്യാസ് വിതരണ രംഗത്തും വ്യാപനം തുടരുന്ന കമ്പനി പിഎൻജി കണക്ഷനുകൾ 11 ലക്ഷം കടന്നതായി അറിയിച്ചു.
പോർട്ടുകളും വിമാനത്താവളങ്ങളും ഉൾപ്പെടെയുള്ള ലോജിസ്റ്റിക്സ് മേഖലയിലും ശക്തമായ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. 2026 സാമ്പത്തിക വർഷത്തിൽ 500 മില്യൺ ടൺ കാർഗോ കൈകാര്യം ചെയ്ത അദാനി പോർട്ട്സ്, 2030 ഓടെ ഇത് ഇരട്ടിയാക്കി 1 ബില്യൺ ടൺ ആക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. മുണ്ട്ര പോർട്ട് ലോകത്തിലെ മികച്ച 25 പോർട്ടുകളിൽ ഇടം നേടിയതായും വിഴിഞ്ഞം പോർട്ട് ആദ്യ വർഷം തന്നെ 10 ലക്ഷം ടിഇയുഎസ് കൈവരിച്ചതായും കമ്പനി വ്യക്തമാക്കി. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ചതായും, പുതിയ ഗുവാഹട്ടി ടെർമിനൽ വികസനത്തിലാണെന്നും അറിയിച്ചു. നവി മുംബൈ എയർപോർട്ട് വർഷത്തിൽ 90 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് 2030 ഓടെ 3 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശേഷിയാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഗൂഗിളുമായി ചേർന്ന് വിശാഖപട്ടണത്തിൽ വമ്പൻ ജിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ശക്തമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം അനിവാര്യമാണെന്നും ഗ്രൂപ്പ് വിലയിരുത്തുന്നു.
നിർമാണം, ഖനനം, സിമന്റ്, പ്രതിരോധം തുടങ്ങിയ മേഖലകളിലും വിപുലീകരണം തുടരുകയാണ്. മൈനിംഗ് സർവീസസ് ശേഷി 145 MTPA ആയി ഉയർന്നപ്പോൾ സിമന്റ് ശേഷി 110 MMTPA ആയി. ലിയനാഡോ, എംബ്രയർ തുടങ്ങിയ ആഗോള കമ്പനികളുമായി ചേർന്ന് പ്രതിരോധ-എയർസ്പേസ് മേഖലയിലും കമ്പനി പ്രവർത്തനം ശക്തമാക്കും. ഡ്രോൺ, ആന്റി-ഡ്രോൺ സാങ്കേതികവിദ്യകളിലും പുതിയ നീക്കങ്ങൾ നടക്കുന്നുണ്ട്.
സാമൂഹിക രംഗത്തും അദാനി ഫൗണ്ടേഷൻ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 30 വർഷം പൂർത്തിയാക്കിയ ഫൗണ്ടേഷൻ ഇപ്പോൾ 22 സംസ്ഥാനങ്ങളിലെ 7,000 ഗ്രാമങ്ങളിലായി ഏകദേശം 1 കോടി ആളുകൾക്കാണ് സഹായം എത്തിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ, സ്കിൽ ഡെവലപ്മെന്റ് മേഖലകളിൽ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതുവരെ 1.25 ലക്ഷം യുവാക്കൾക്ക് പരിശീലനം നൽകിയതായി കമ്പനി അറിയിച്ചു. അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽ അദാനി ഹെൽത്ത് സിറ്റി പദ്ധതികളും ബിഹാറിൽ കണ്ണുചികിത്സാ പദ്ധതികളും പുരോഗമിക്കുകയാണ്.
ദീർഘകാലമായി ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ വികസനം, എഐ സംയോജനം, ഊർജ സുരക്ഷ, സപ്ലൈ ചെയിൻ ശക്തീകരണം എന്നിവയാണ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമെന്നും, "ഇൻഫ്രാസ്ട്രക്ചർ, ഇൻ്റലിജൻസ്, നടപ്പാക്കൽ വേഗത eഎന്നതാണ് ഭാവി വളർച്ചയുടെ കേന്ദ്ര തന്ത്രമെന്നും കമ്പനി റിപ്പോർട്ടിൽ പറഞ്ഞു. .












Click it and Unblock the Notifications