അദാനി ഉള്‍പ്പെടേയുള്ളവർക്ക് സമന്‍സ്: അമേരിക്ക ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിൽ നിന്ന് ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. സൗരോർജ കരാറുകൾ തരപ്പെടുത്താൻ ഇന്ത്യയിൽ 2200 കോടി രൂപ കോഴ നൽകിയെന്ന കേസിൽ അദാനി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഗൗതം അദാനിക്കും അനന്തരവൻ സാഗറിനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷന്‍ സമന്‍സ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
"സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യുഎസ് നീതിന്യായ വകുപ്പും ഉൾപ്പെടുന്ന ഒരു നിയമപരമായ കാര്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. അത്തരം കേസുകളിൽ അതിന്റേതായ നടപടിക്രമങ്ങളും നിയമപരമായ വഴികളും ഉണ്ട്. അത് ഇവിടേയും പിന്തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിഷയം ഇന്ത്യൻ സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല" വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഈ പ്രത്യേക വിഷയത്തിലായി നമ്മള്‍ യുഎസ് സർക്കാരുമായി ഒരു സംഭാഷണവും നടത്തിയിട്ടില്ല.സമൻസ് അല്ലെങ്കിൽ അറസ്റ്റ് വാറണ്ട് എന്നിവ രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പരസ്പര നിയമ സഹായത്തിൻ്റെ ഭാഗമാണെങ്കിലും അത്തരം അഭ്യർത്ഥനകൾ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല അദാനിക്കെതിരായ കേസില്‍ അത്തരമൊരു അഭ്യർത്ഥനയും അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത് ഒരു സ്വകാര്യ വ്യക്തിയെയും സ്വകാര്യ സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിഷയമായതിനാല്‍ ഈ സമയത്ത് ഇന്ത്യൻ സർക്കാർ ഒരു തരത്തിലും അതിൻ്റെ ഭാഗമല്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്‌ട്രിക്ട് കോടതിയായിരുന്നു ഗൗതം അദാനി ഉള്‍പ്പെടേയുള്ളവർക്കെതിരെ സമന്‍സ് പുറപ്പെടുവിച്ചത്. സമൻസ് ലഭിച്ച് 21 ദിവസത്തിനകം, ഒപ്പമുള്ള പരാതിയിന്മേലോ ഫെഡറൽ റൂൾസ് ഓഫ് സിവിൽ പ്രെസീജിയർ പന്ത്രണ്ടാം ചട്ടത്തിന് കീഴിലുള്ള പ്രമേയത്തിന്മേലോ ഉള്ള മറുപടി നൽകണമെന്ന് കോടതി വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഉപേക്ഷയായി പരിഗണിച്ച് വിധി പുറപ്പെടുവിക്കും.
അതേസമയം, യുഎസ് നീതിന്യായവകുപ്പ് അഴിമതി, കോഴ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. ഓഹരി വിപണിയിൽ ഫയൽ ചെയ്‌ത റിപ്പോർട്ടിലാണ് യുഎസിൽ തങ്ങൾക്കെതിരായി ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്നത്. ഇതോടെ ഏതാനും ദിവസങ്ങളായി തകർച്ച നേരിട്ടുകൊണ്ടിരുന്ന അദാനി ഓഹരികള്‍ മുകളിലേക്ക് കയറി.












Click it and Unblock the Notifications