അദാനി ഓഹരി വിവാദം: പാർലമെന്റ് പ്രക്ഷുബ്ദം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ദില്ലി: അദാനി ഓഹരി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം.പാർലമെന്ററി പാനലോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതേസമയം ഹിൻഡർബർഗ് റിപ്പോർട്ടിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് 2 വരെ നിർത്തിവച്ചു.
രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നിരുന്നു. തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഡിഎംകെ, ഇടതുപക്ഷം ,ജനതാദൾ യുണൈറ്റഡ് എന്നിവ ഉൾപ്പെടെ 13 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.തുടർന്ന് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നോട്ടീസ് നൽകുകയായിരുന്നു.
ഓഹരി വിപണിയിൽ ഇടിവ് നേരിടുന്ന കമ്പനികളിൽ എൽ ഐ സിയും പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ നോട്ടീസ് നൽകിയത്. അതേസമയം നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സഭ പ്രക്ഷുബ്ദമായതോടെ ഇരു സഭകളും ഉച്ച വരെ നിർത്തി വെച്ചു.
അതേസമയം സഭയ്ക്ക് പുറത്ത് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുറന്നടിച്ചു. 'ചർച്ച വേണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ ഞങ്ങളുടെ ആവശ്യം നിരസിക്കപ്പെട്ടു. പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുമ്പോൾ ചർച്ചയ്ക്ക് സമയം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. നിരവധി സാധുക്കളുടെ പണം എൽ ഐ സിയിലും എസ്ബിഐയിലും മറ്റ് ദേശീയ ബാങ്കുകളിലുമുണ്ട്. അത് തിരഞ്ഞെടുത്ത കമ്പനികൾക്ക് നൽകുകയാണ്.ഒന്നുകിൽ സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള സംഘമോ ഇത് അന്വേഷിക്കണം', ഖാർഗെ പറഞ്ഞു.
ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടിരുന്നത്. റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. അതേസമയം റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. ഹിൻഡർബർഗ് ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇന്ത്യക്ക് നേരെ കണക്കുക്കൂട്ടിയ ആക്രമണമാണെന്നുമാണ് 413 പേജുള്ള വിശദമായ പ്രതികരണത്തിൽ അദാനി ഗ്രൂപ്പ് വിശദമാക്കിയത്.












Click it and Unblock the Notifications