മമതയെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രം; തടസങ്ങള്‍ നീക്കി, മായാവതിയില്ലെങ്കിലും ജയിക്കണം
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും. രണ്ട് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. പഴയ പ്രതാപ കാലം തിരിച്ചുപിടിക്കുകയാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പിലുള്ള പ്രധാന ദൗത്യം. എന്നാല്‍ ബിഎസ്പി അധ്യക്ഷ മായാവതിയെ പോലുള്ള ചില നേതാക്കള്‍ ഉടക്കിട്ട് രംഗത്തുണ്ട്.
ഉടക്കിട്ടവര്‍ക്ക് പിന്നാലെ പോയി സമയം കളയാതെ മറ്റുചില വഴികളാണ് കോണ്‍ഗ്രസ് തേടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മറ്റു ചില കക്ഷികളെ ചേര്‍ത്ത് പിടിക്കാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ആധിര്‍ ചൗധരിയെ മാറ്റി
പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുന്ന പ്രധാന നേതാവായിരുന്നു പിസിസി അധ്യക്ഷന്‍ ആധിര്‍ ചൗധരി. അദ്ദേഹത്തെ പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പകരം വന്നത് തൃണമൂലുമായി സമവായത്തിന്റെ പാത സ്വീകരിക്കുന്ന സോമേന്ദ്രനാഥ് മിത്രയെയാണ്. ആധിര്‍ ചൗധരി ഇടതുപക്ഷവുമായി ഐക്യം വേണമെന്ന നിലപാടുള്ള വ്യക്തിയാണ്.
തൃണമൂലുമായി കൂടാന്‍ കാരണം
പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം തീരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപിയെ നേരിടുക എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന കോണ്‍ഗ്രസിന് ഇടതുപക്ഷവുമായുള്ള സഖ്യം വലിയ ഗുണം ചെയ്യില്ലെന്ന് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. പകരം മമതാ ബാനര്‍ജിയുമായുള്ള സഖ്യമായിരിക്കും ഗുണം ചെയ്യുകയെന്നും കരുതുന്നു. ഈ സാഹചര്യം കണക്കിലെടുത്താനാണ് നേതാക്കളുടെ സ്ഥാനചലനം.
മമതയ്ക്ക് ചൗധരിയെ ഇഷ്ടമല്ല
ആധിര്‍ ചൗധരിയോടുള്ള വ്യക്തിപരമായ എതിര്‍പ്പ് മമതാ ബാനര്‍ജി നേരത്തെ പ്രകടിപ്പിച്ചതാണ്. 2016ല്‍ ഇടതുപക്ഷവുമായി സഹകരിക്കണമെന്ന് നിലപാട് ശക്തമായി സ്വീകരിച്ചത് ആധിര്‍ ചൗധരിയായിരുന്നു. മമതാ ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിക്കുന്ന നേതാവ് കൂടിയാണ് ചൗധരി. ഇദ്ദേഹവുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയതുമാണ്.
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍
ഈ സാഹചര്യം നിലനില്‍ക്കവെയാണ് രാഹുല്‍ ഗാന്ധി ഇടപെട്ട് ആധിര്‍ ചൗധരിയെ മാറ്റിയത്. പകരം പിസിസി അധ്യക്ഷനായ സോമേന്ദ്രനാഥ് മിത്ര കടുംപിടുത്തക്കാരനല്ല. ദേശീയ തലത്തില്‍ ബിജെപിക്കെതിരായ ബദലിന് ശ്രമിക്കുന്ന നേതാവാണ് മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധിയും ഇതേ ലക്ഷ്യവുമായി നീങ്ങുന്ന വ്യക്തിയാണ്. എന്നാല്‍ ഇരുവര്‍ക്കും സഹകരിച്ച് നീങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇതിനുള്ള വഴി ഒരുക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നത്.
മായാവതിയെ മറികടക്കാന്‍
ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം രൂപീകരിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു ബിഎസ്പി അധ്യക്ഷ മായാവതിയുടെ നീക്കം. മധ്യപ്രദേശില്‍ അവര്‍ എസ്പിയുമായി സഖ്യമുണ്ടാക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിമതനായ അജിത് ജോഗിയുമായി സഖ്യം ചേരാനും തീരുമാനിച്ചു. രാജസ്ഥാനിലും തനിച്ച് മല്‍സരിക്കുമെന്നാണ് മായാവതിയുടെ പ്രഖ്യാപനം. മായവതിയുടെ പിന്‍മാറ്റം കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എന്നാല്‍ ഇതിനുള്ള പരിഹാരം കോണ്‍ഗ്രസ് കാണുന്നുണ്ട്.
ചെറുകക്ഷികളെ സമീപിച്ചു
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വേറിട്ട നീക്കമാണ് നടത്തുന്നത്. ഒട്ടേറെ പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കാനാണ് തീരുമാനം. ഇടതുപാര്‍ട്ടികള്‍, എന്‍സിപി, ജോര്‍ദ്വാന ജനതന്ത്ര പോലുള്ള പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. 2013ല്‍ ശക്തമായ പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പില്‍ നടന്നത്. മായാവതി കളംമാറിയതോടെ ത്രികക്ഷി മല്‍സരത്തിന് ഛത്തീസ്ഗഡില്‍ കളമൊരുങ്ങിയിരിക്കുകയാണ്.
ശക്തമായ സാന്നിധ്യങ്ങള്‍
ഛത്തീസ്ഗഡ് ഭരിക്കുന്നത് ബിജെപിയാണ്. കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമായി തൊട്ടുപിന്നിലുണ്ട്. 4.3 ശതമാനം വോട്ടുള്ള ബിഎസ്പി കൂടെ വന്നാല്‍ ബിജെപിയെ മറിച്ചിടാമെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. പക്ഷേ, മായാവതി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ചെറുകക്ഷികളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുന്നത്. വോട്ട് ഭിന്നിക്കുന്നത് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നീക്കം.
0.7 ശതമാനത്തിന്റെ കുറവ്
സിപിഐ, സിപിഎം, എന്‍സിപി, ജോന്‍ദ്വാന ജനതന്ത്ര പാര്‍ട്ടി എന്നിവയുമായി സഖ്യചര്‍ച്ച തുടങ്ങിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ചത്തീസ്ഗഡിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി വോട്ട് താരതമ്യത്തില്‍ 0.7 ശതമാനം കുറവാണ് കോണ്‍ഗ്രസിന്. ഈ വിടവ് പരിഹരിക്കാനാണ് ബിഎസ്പിയെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചത്. ബിഎസ്പിക്ക് 4.3 ശതമാനം വോട്ടുണ്ട്.
മൂന്ന് ദിവസം മുമ്പ് വരെ
മറ്റു നാല് പാര്‍ട്ടികളുടെ മൊത്തം കണക്കെടുത്താന്‍ ബിഎസ്പിയുടെ അത്രവരില്ല. എങ്കിലും വോട്ട് ചിതറിപ്പോകുന്നത് ഒഴിവാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. ബിഎസ്പിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ബിജെപിയാണെന്നും കോണ്‍ഗ്രസ് കരുതുന്നു. മൂന്ന് ദിവസം മുമ്പ് വരെ ബിഎസ്പി നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിരുന്നു. സീറ്റ് വിഭജനകാര്യത്തില്‍ തീരുമാനമായിരുന്നില്ല. ചര്‍ച്ച തുടരാമെന്ന് തീരുമാനിച്ചിരിക്കെയാണ് ബിഎസ്പി അജിത് ജോഗിയുമായി സഖ്യമുണ്ടാക്കിയത്.
30 വര്‍ഷത്തെ ചരിത്രം
സമാനമായ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് മറ്റു സംസ്ഥാനങ്ങളിലും നടത്തുന്നുണ്ട്. തെലങ്കാനയില്‍ ചിലപ്പോള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. ഇവിടെ ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ തത്വത്തില്‍ കോണ്‍ഗ്രസ് ധാരണയുണ്ടാക്കി. ഇതാകട്ടെ, ടിആര്‍എസ്, ബിജെപി കക്ഷികള്‍ക്ക് കനത്ത തിരിച്ചടിയാണ്. 30 വര്‍ഷത്തിന് ശേഷമാണ് ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത്.
മറ്റിടങ്ങളിലെ അവസ്ഥ
ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കണമെന്ന് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എതിര്‍ക്കുന്നവരുമുണ്ട്. പാര്‍ട്ടി ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടി അനുകൂലിച്ചിട്ടില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിനാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. കര്‍ണാടക, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സഖ്യചര്‍ച്ച കഴിഞ്ഞു. യുപിയില്‍ ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്.