ബിജെപിയെ തളയ്ക്കാൻ കീഴ്വഴക്കങ്ങൾ തെറ്റിച്ച് ശിവസേന; 25കാരൻ ആദിത്യയെ ഇറക്കി താക്കറെ കുടുംബം
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് മഹാരാഷ്ട്ര. ഒന്നിന് പുറകെ ഒന്നായി പ്രതിസന്ധികളിൽപ്പെട്ട് കോൺഗ്രസും എൻസിപിയും നട്ടം തിരിയുമ്പോൾ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ശിവസേനയും ബിജെപിയും. പതിവിന് വിപരീതമായി വമ്പൻ പദ്ധതികളാണ് മഹാരാഷ്ട്രയിൽ ശിവസേന ഇക്കുറി പയറ്റുന്നത്. ശിവസേനയുടെ ചരിത്രത്തിൽ ആദ്യമായി താക്കറെ കുടുംബത്തിൽ നിന്നൊരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!
ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യാ താക്കറെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതോടെ ബിജെപിയുമായുള്ള ശിവസേനയുടെ ബന്ധം ഉലഞ്ഞേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിലാണ് ആദിത്യ താക്കറെയെ പാർട്ടി അവതരിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിപദം ശിവസേനയുമായി പങ്കിടുന്ന കാര്യത്തിൽ ബിജെപിക്കുള്ളിൽ വലിയ എതിർപ്പാണുള്ളത്.
ചരിത്രത്തിൽ ആദ്യം
ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് ശിവസേനയുടെ പ്രചാരണം. ആദിത്യ താക്കറെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ താക്കറെ കുടുംബത്തിൽ നിന്നും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുന്ന ആദ്യ നേതാവാകും അദ്ദേഹം. വേർളി നിയമസഭാ മണ്ഡലത്തിൽ നിന്നും ആദിത്യ മത്സരിക്കുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച എൻസിപി നേതാവ് സച്ചിൻ അഹിർ ശിവസേനയിൽ എത്തിയിരുന്നു. എൻസിപിയുടെ മുബൈ അധ്യക്ഷനായ സച്ചിന്റെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ശിവസേന വിലയിരുത്തുന്നത്.
ജനകീയ യാത്ര
25കാരനായ ആദിത്യ ഇപ്പോൾ സംസ്ഥാനം മുഴുവൻ സഞ്ചരിക്കുന്ന ജൻ ആശിർവാദ് യാത്രയിലാണ്. ഉദ്ധവ് താക്കറെയുടെ ആഗ്രഹപ്രകാരമാണ് ആദിത്യ ജനകീയ യാത്രയ്ക്ക് ഇറങ്ങിയതെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുമ്പ് യുവാക്കൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ചരിത്രത്തിൽ ആദ്യമായാണ് താക്കറെ കുടുംബത്തിൽ നിന്നൊരാൾ യാത്ര തുടങ്ങുന്നത്. കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ശിവസേനയ്ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സ്വാധീനം വർദ്ധിപ്പിക്കുകയാണ് ആദിത്യ താക്കറെ ലക്ഷ്യം വയ്ക്കുന്നത്.
മുഖ്യമന്ത്രി പദത്തിൽ
ശിവസേന തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അടിമുടി മാറ്റുകയാണെന്നാണ് റിപ്പോർട്ടുകൾ. ഒരു നേതാവിനെ മാത്രം ഉയർത്തിക്കാട്ടിയായിരുന്നില്ല ഇതുവരെ ശിവസേനാ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാൽ ഇക്കുറി മുഖ്യമന്ത്രി പദത്തിലേക്ക് ആദിത്യയെ ഉയർത്തിക്കാട്ടുന്നു. അതേസമയം ശിവസേനയുടെ നീക്കം ബിജെപി ക്യാമ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ശിവസേനാ സഖ്യം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
സഖ്യം പാളുമോ?
ശിവസേനയുടെ മുഖ്യമന്ത്രി മോഹം ബിജെപിയുമായുള്ള സഖ്യത്തിൽ കല്ലുകടിയായിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് വേണമെന്നാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ ശിവസേനയുടെ നീക്കത്തിനെതിരെ ബിജെപി നേതാക്കൾ പരസ്യമായി രംഗത്ത് വന്നിരുന്നു. ഫട്‌നാവിസിനെ പോലെ വലിയൊരു തരംഗം ശിവസേനയ്ക്ക് ഉണ്ടാക്കാന്‍ സാധിച്ചാല്‍ ആദിത്യക്ക് നേട്ടമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ശിവസേനയ്ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.