വിവാഹേതര ലൈംഗിക ബന്ധം: സന്തോഷിക്കാൻ വരട്ടേ... ക്രിമിനൽ കുറ്റം അല്ലാതായാലും സംഭവിക്കാവുന്നത് ഇതൊക്കെ
Recommended Video
ദില്ലി: വിവാഹേതര ലൈംഗിക ബന്ധത്തെ ക്രിമിനല്‍ കുറ്റം ആയി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഒരു കരിനിയമത്തിന് കൂടി അവസാനമായിരിക്കുന്നു എന്ന വിലയിരുത്തലില്‍ ആണ് ജനാധിപത്യ ലോകം. പ്രായപൂര്‍ത്തിയായ വ്യക്തികള്‍, വിവാഹത്തിന് ശേഷമെങ്കില്‍ പോലും സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റം ആകുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യം തന്നെയാണ്.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല; 497-ാം വകപ്പ് റദ്ദാക്കി, വീണ്ടും ചരിത്രപരമായ വിധി
അന്യന്റെ ഭാര്യയുമായി കിടക്ക പങ്കിട്ടാല്‍ പുരുഷന്‍ മാത്രം കുറ്റക്കാരന്‍!!! ഭരണഘടനാവിരുദ്ധം? മാറുന്നു
എന്നാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം, വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം അല്ലാതായിരിക്കുകയാണ്. പക്ഷേ, അത് ഒരു കുറ്റമേ അല്ലാതാകുന്നില്ല എന്ന് വേണമെങ്കില്‍ നിരീക്ഷിക്കാവുന്നതാണ്. കാരണം വിവാഹ മോചനത്തിന് വിവാഹേതര ലൈംഗിക ബന്ധം ഒരു കാരണമായി പരിഗണിക്കാം എന്ന് തന്നെയാണ് ഇപ്പോഴും കോടതിയുടെ നിലപാട്.
വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ചിലപ്പോള്‍ വിവാഹ മോചനത്തില്‍ കലാശിച്ചേക്കാം. മറ്റ് ചിലപ്പോള്‍ അത് ആത്മഹത്യക്ക് പോലും കാരണമാകാം. അപ്പോള്‍ അവിടേയും ചിലനിയമ പ്രശ്‌നങ്ങളുണ്ട്. ഓരോ മതത്തിനും പ്രത്യേക വിവാഹ നിയമങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഐപിസി 497 റദ്ദാക്കിയാല്‍ പോലും സംഭാവിക്കാവുന്ന മറ്റ് കാര്യങ്ങള്‍ എന്തൊക്കെ ആണ്?
ആത്മഹത്യ ചെയ്താല്‍
പങ്കാളിയുടെ വിവാഹേതര ബന്ധം അറിഞ്ഞ് ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന് വയ്ക്കുക. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെങ്കില്‍ പോലും, അത്തരം ബന്ധം പുലര്‍ത്തിയ വ്യക്തി നിയമ നടപടി നേരിടേണ്ടി വന്നേക്കും. ആത്മഹത്യാ പ്രേരണ കുറ്റം ആയിരിക്കും ചുമത്തപ്പെടുക. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം അല്ലെന്ന് പറഞ്ഞിട്ടൊന്നും അപ്പോള്‍ ഒരു കാര്യവും ഉണ്ടാവില്ല.
ക്രിനിമല്‍ നിയമവും സിവില്‍ നിയമവും
എന്തായാലും സുപ്രീം കോടതി വിവാഹേതര ലൈംഗിക ബന്ധത്തെ ക്രിമിനല്‍ കുറ്റം അല്ലാതാക്കിയിട്ടുണ്ട്. പക്ഷേ, നമ്മുടെ രാജ്യത്ത് വിവാഹ നിയമങ്ങള്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ അല്ല വരുന്നത്. ഓരോ മതവിഭാഗത്തിനും പ്രത്യേകം പ്രത്യേകം വിവാഹ നിയമങ്ങള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹ നിയമങ്ങളുടെ കാര്യത്തില്‍ പുതിയ ഉത്തരവ് ബാധകമായിരിക്കില്ല.
ഹിന്ദു വിവാഹ നിയമം
ഹിന്ദു വിവാഹ നിയമ പ്രകാരം വിവാഹ മോചനത്തിനുള്ള കാരണങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കുന്നത് വിവാഹേതര ലൈംഗിക ബന്ധം ആണ്. ഭാര്യയോ ഭര്‍ത്താവോ, സ്വന്തം ഇഷ്ടപ്രകാരം മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യം പങ്കാളിയ്ക്ക് വ്യക്തമായാല്‍ ഇക്കാര്യം ഉന്നയിച്ച് വിവാഹ മോചനത്തിന് അപേക്ഷിക്കാവുന്നത്. ആരോപണം തെളിയുകയാണെങ്കില്‍ കോടതി വിവാഹ മോചനം അംഗീകരിക്കുകയും ചെയ്യും.
മുസ്ലീം വിവാഹ നിയമം
വിവാഹേതര ലൈംഗിക ബന്ധത്തെ കുറിച്ച് പ്രത്യേകമായി ഒന്നും പരാമര്‍ശിക്കാത്തതാണ് മുസ്ലീം വിവാഹ നിയമം. പക്ഷേ, ഇതിലെ സെക്ഷന്‍ 2(7) പ്രകാരം ഭാര്യക്ക് നേരെയുള്ള ഏത് തരത്തിലുള്ള ക്രൂരത.ും വിവാഹ മോചനത്തിനുള്ള കാരണമായി പറയുന്നുണ്ട്.
ഇസ്ലാമിക നിയമ പ്രകാരം (ലിയാന്‍) , ഒരു പുരുഷന്‍ സ്ത്രീക്ക് നേരെ വിവാഹേതര ലൈംഗിക ബന്ധം എന്ന ആക്ഷേപം ഉന്നയിക്കുകയാണെങ്കില്‍ സ്ത്രീക്ക് വിവാഹമോചനത്തിന് സാധ്യത തേടാം. കുറ്റക്കാരിയല്ലെങ്കില്‍ മാത്രമേ ഇങ്ങനെ ചെയ്യാന്‍ അനുവാദമുള്ളൂ എന്നാണ് അലഹബാദ് ഹൈക്കോടതി ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ക്രിസ്ത്യന്‍ വിവാഹ നിയമം
ക്രിസ്ത്യന്‍ വിവാഹ നിയമത്തിലും വിവാഹേതര ലൈംഗിക ബന്ധം ഒരു പ്രശ്‌നം തന്നെയാണ്. വിവാഹ ശേഷം പങ്കാളിക്ക് വിവാഹേതര ബന്ധം ഉണ്ടെങ്കില്‍ അത് വിവാഹ മോചനത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായിത്തന്നെയാണ് ക്രിസ്ത്യന്‍ വിവാഹ നിയമവും വിവക്ഷിക്കുന്നത്.
പാഴ്‌സി വിവാഹ നിയമം
പാഴ്‌സി വിവാഹ നിയമത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. പങ്കാളിയുടെ വിവാഹേതര ബന്ധം ചൂണ്ടിക്കാണിച്ച് ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹ മോചനത്തിന് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ മറ്റൊന്ന് കൂടിയുണ്ട്. വിവാഹേതര ബന്ധം കണ്ടെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ വേണം വിവാഹ മോചനത്തിന് അപേക്ഷിക്കാന്‍.